നാണക്കേടോടെ വൈറ്റ് ഹൗസ്... വെടിവയ്പ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വിഡിയോ, ഡോണൾഡ് ട്രംപ് അതീവ ദുർബലൻ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പിനെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ ആനിമേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലെഗോ കളിപ്പാട്ടങ്ങളുടെ രൂപത്തിലുള്ള ആനിമേഷനിലൂടെ ട്രംപിന്റെ നേതൃത്വത്തെയും സുരക്ഷാ വീഴ്ചകളെയും ആണ് വിഡിയോയിലൂടെ പരിഹസിക്കുന്നത്. ട്രംപിന്റെ റേറ്റിങ് ഇടിയുമ്പോൾ ശ്രദ്ധ തിരിക്കാനായി അദ്ദേഹം നടത്തുന്ന നാടകമാണ് ഈ സംഭവമെന്ന് വിഡിയോയിൽ പറയുന്നു. ‘നിങ്ങളുടെ പോളുകൾ ഇടിയുമ്പോഴെല്ലാം നിങ്ങൾ ഇതേ തന്ത്രം പുറത്തെടുക്കുന്നു’ എന്ന വരികൾ വിഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്.
ട്രംപിനെ അതീവ ദുർബലൻ എന്നും അഹംഭാവം ഉള്ളവൻ എന്നും വിഡിയോയിൽ പറയുന്നു. ട്രംപ് പൊതുവേദിയിൽ കരുത്തനാകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അണിയറയിൽ ആളുകൾ അദ്ദേഹത്തെ നോക്കി ചിരിക്കുകയാണെന്നും ആരോപിക്കുന്നു. ട്രംപിന്റെ സ്വന്തം അനുയായികൾ പോലും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നാണ് വിഡിയോയിൽ പറയുന്നത്.
ഇറാൻ അനുകൂലികളായ എക്സ്പ്ലോസീവ് മീഡിയ എന്ന ഗ്രൂപ്പാണ് വിഡിയോക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. സമാനമായ ലെഗോ വിഡിയോകൾ പ്രചരിപ്പിച്ചതിന് ഈ ഗ്രൂപ്പിനെ ഈ മാസം ആദ്യം യൂട്യൂബ് നിരോധിച്ചിരുന്നു.
വൈറ്റ് ഹൗസിലെ അത്താഴവിരുന്നിടെ ഉണ്ടായ വെടിവയ്പ്പിൽ അറസ്റ്റിലായ പ്രതി കോൾ തോമസ് അലൻ, ആക്രമണത്തിനു മിനിറ്റുകൾക്ക് മുൻപ് കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശം പുറത്ത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ മാത്രമാണ് താൻ ലക്ഷ്യം വയ്ക്കുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട സന്ദേശത്തിൽ പ്രതി വ്യക്തമാക്കുന്നു.
ഒരു ബാലപീഡകന്റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളിൽ എന്റെ കൈകൾ പങ്കാളിയാക്കാൻ ഞാൻ ഇനി ആഗ്രഹിക്കുന്നില്ല എന്ന് കോൾ അലൻ കുറിച്ചു. ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, മുൻപ് പുറത്തുവന്ന എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങളെ സൂചിപ്പിക്കുന്നതാണ് പരാമർശങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ട്രംപ് ഭരണകൂടത്തിലെ എല്ലാ ഉദ്യോഗസ്ഥരും താൻ ലക്ഷ്യമിടുന്നവരുടെ പട്ടികയിൽ ഉണ്ടെന്നും ഉയർന്ന പദവിയിലുള്ളവർക്കായിരിക്കും മുൻഗണനയെന്നും ഇയാൾ എഴുതിയിട്ടുണ്ട്. എന്നാൽ പട്ടികയിൽ നിന്ന് മിസ്റ്റർ പട്ടേലിനെ ഒഴിവാക്കിയതായും പറയുന്നു.
ഹോട്ടൽ സുരക്ഷാ ഉദ്യോഗസ്ഥർ, ക്യാപിറ്റൽ പൊലീസ്, ഹോട്ടൽ ജീവനക്കാർ, അതിഥികൾ എന്നിവർ തന്റെ ലക്ഷ്യങ്ങളല്ലെന്ന് തോമസ് അലൻ പറയുന്നു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെ അത്യാവശ്യമെങ്കിൽ മാത്രമേ നേരിടുകയുള്ളൂ എന്നും, സാധിക്കുമെങ്കിൽ മാരകമല്ലാത്ത രീതിയിലായിരിക്കും അവരെ തടയുകയെന്നും ഇയാൾ കുറിച്ചു. ആൾനാശം കുറയ്ക്കുന്നതിനായി തോക്കിൽ സ്ലഗുകൾക്ക് പകരം ബക്ക്‌ഷോട്ട്(Buckshot) ആണ് ഉപയോഗിക്കുന്നതെന്നും കോൾ അലൻ ആവശ്യപ്പെടുന്നു.
ഒരു നൂറ്റാണ്ടിലേറെക്കാലത്തിന്റെ പാരമ്പര്യമുണ്ട് യുഎസ് പ്രസിഡന്റുമാർ പങ്കെടുക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിന്. കഴിഞ്ഞ ദിവസം നടന്ന ഈ അത്താഴവിരുന്നിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു– ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം ആദ്യമായി പങ്കെടുക്കുന്നു. കഴിഞ്ഞ ആറുതവണയും ട്രംപ് വിരുന്നിൽ പങ്കെടുക്കാതെ മാറി നിന്നിരുന്നു. മാധ്യമപ്രവർത്തകരുമായി ‘നല്ല സുഖത്തിലല്ല’ എന്നതായിരുന്നു കാരണം. ഇനി ഈ വിരുന്ന് ചരിത്രത്തിലിടം നേടുന്നത് ട്രംപിന്റെ പങ്കാളിത്തം കൊണ്ടു മാത്രമല്ല, പ്രസിഡന്റിനെയും അതിഥികളെയുമെല്ലാം വിറപ്പിച്ച വെടിവയ്പിന്റെ പേരിൽക്കൂടിയാണ്.
അത്താഴവിരുന്നിനായി പ്രഥമവനിത മെലാനിയ ട്രംപിനൊപ്പമാണ് ഡോണൾഡ് ട്രംപ് വാഷിങ്ടൻ ഹിൽട്ടൻ ഹോട്ടലിൽ എത്തിയത്. മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയനേതാക്കളുമടക്കം വിരുന്നിന് എത്തിയിരുന്നു. മുഖ്യവേദിയിലെ ഡിന്നർ ടേബിളിലായിരുന്നു ട്രംപും മെലാനിയയും. അത്താഴവിരുന്നിനു പിന്നാലെ ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പെട്ടെന്നു വെടിയൊച്ച മുഴങ്ങിയത്. വെടിയൊച്ച കേട്ട് പരിഭ്രമിക്കുന്ന ട്രംപിന്റെയും മെലാനിയയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടൻതന്നെ സീക്രട്ട് സർവീസ് ഏജന്റുമാർ ട്രംപിന്റെ ടേബിളിന് അടുത്തേക്ക് ഇരച്ചെത്തി സുരക്ഷ ഒരുക്കി. ട്രംപിനെയും മെലാനിയയെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും അവിടെനിന്നു മാറ്റി. അതിഥികളിൽ പലരും ടേബിളിന് അടിയിലേക്ക് സുരക്ഷയ്ക്കായി ഒളിക്കുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്.
വെടിവയിപിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് മാത്രമാണ് പരുക്കേറ്റത്. അക്രമിയെ ചെക്ക്പോയിന്റിൽ നേരിടുന്നതിനിടെ ഇദ്ദേഹത്തിന്റെ സുരക്ഷാ ജാക്കറ്റിലായിരുന്നു വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലിഫോർണിയ സ്വദേശി തോമസ് കോൾ അലനായിരുന്നു (31) അക്രമി. ഇയാളെ സുരക്ഷാസൈനികർ കീഴടക്കി. ഇയാളുടെ പക്കൽനിന്ന് കത്തികളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. പിന്നാലെ, പ്രസിഡന്റും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ഹ്രസ്വ സന്ദർശനത്തിനു ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു. ഒമാൻ സന്ദർശനത്തിനു പിന്നാലെ പാക്കിസ്ഥാനിലെത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ചർച്ച നടത്തി. അതേസമയം, അമേരിക്കൻ പ്രതിനിധികൾ നടത്താനിരുന്ന പാക്കിസ്ഥാൻ സന്ദർശനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതോടെ ചർച്ചകൾ പ്രതിസന്ധിയിലായി.
സമാധാന രാഷ്ട്രം, ആക്രമണങ്ങൾ തുടർന്നാൽ പ്രതിരോധവും തുടരും: അറാഗ്ചി
ആണവ പദ്ധതിക്ക് പുറമെ ഹോർമുസ് കടലിടുക്കിലെ പുതിയ നിയമപരമായ ചട്ടക്കൂട്, യുദ്ധനഷ്ടപരിഹാരം, സൈനിക നടപടികളിൽ നിന്നുള്ള സംരക്ഷണം, അമേരിക്കയുടെ സമുദ്ര നിയന്ത്രണങ്ങൾ നീക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇറാൻ വിദേശകാര്യ മന്ത്രി ഊന്നൽ നൽകിയതായാണ് റിപ്പോർട്ടുകൾ. ഇറാൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായെങ്കിലും അത് മതിയാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ. ആണവ പദ്ധതികളുടെ കാര്യത്തിലും ഹോർമുസിലെ ഗതാഗതത്തിലും നിയന്ത്രണങ്ങൾക്ക് വഴങ്ങില്ലെന്നാണ് ഇറാന്‍റെ തീരുമാനം. ഇക്കാര്യം രേഖാമൂലം പാകിസ്ഥാൻ വഴി അമേരിക്കയെ അറിയിച്ചെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സമാധാനപരമായ ആണവ പദ്ധതി ഉപേക്ഷിക്കില്ല എന്നതാണ് ഇറാൻ മുൻപ് പ്രഖ്യാപിച്ച നിലപാട്. ഹോർമുസ് കടക്കാൻ കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കാനും തുടങ്ങിയിരുന്നു. ഈ രണ്ട് കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനിടെ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി നയതന്ത്ര ചർച്ചകൾ സജീവമാക്കി.
ഖത്തർ പ്രധാനമന്ത്രി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി, ഫ്രാൻസ് വിദേശകാര്യ മന്ത്രി എന്നിവർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചു. സൗദി വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎഇ വിദേശകാര്യ മന്ത്രിയുമായി ആശയം വിനിമയം നടത്തി. അതിനിടെ മധ്യസ്ഥ ചർച്ച കഴിഞ്ഞ് ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പാകിസ്ഥാനിൽ തിരിച്ചെത്തിയിട്ടുണ്ട്. അടുത്തതായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിക്കും. ഇറാന്‍റെ യുറേനിയം ശേഖരം കസ്റ്റഡിയിൽ വയ്ക്കാമെന്ന് റഷ്യ നേരത്തെ അറിയിച്ചതുമാണ്. മാത്രമല്ല ഇറാന്‍റെ സിവിലിയൻ ആണവ പദ്ധതികൾക്ക് സഹായം നൽകുന്നതും റഷ്യയാണ്. അതുകൊണ്ട് ഒരു സമവായ ഫോർമുലയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ട്.
അതിനിടെ ഇറാൻ - അമേരിക്ക ചർച്ചകൾക്കായി ഒരുക്കിയ സെറീന ഹോട്ടൽ പരിസരത്തെ നിയന്ത്രണങ്ങൾ പാകിസ്ഥാൻ പിൻവലിച്ചു. റെഡ് സോൺ മേഖലയും ഒഴിവാക്കി. നേരിട്ടുള്ള ചർച്ചകൾ ഉടനെ അമേരിക്കയും ഇറാനും തമ്മിൽ നടക്കാനുള്ള സാധ്യതകൾ അവസാനിച്ചതോടെ ആണിത്. എങ്കിലും നയതന്ത്ര തലത്തിലെ ഊർജിതമായ ശ്രമങ്ങൾ സമാധാനത്തിലേക്ക് വഴിതുറക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.
"
https://www.facebook.com/Malayalivartha
























