കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം...ദമ്പതികൾക്ക് പരുക്ക്

അന്തർ സംസ്ഥാന പാതയായ മാനന്തവാടി-മൈസൂരു റോഡിലെ കാട്ടിക്കുളം വയൽക്കരയിൽ കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു.
കാർ യാത്രക്കാരിയായ കാട്ടിക്കുളം വയൽക്കര അണമല പഴുകുന്നേൽ റിട്ട. പ്രധാനാധ്യാപിക ജാൻസി ജോസഫ് (58), കാറോടിച്ച ഭർത്താവ് ഡി. ജോസഫ് (മാമച്ചൻ-62) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ബസ് യാത്രക്കാരനായ വിളമ്പുകണ്ടം ശോഭാമന്ദിരത്തിൽ കരുണാകരനും (70) പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ സമീപത്തെ വൈദ്യുതിതൂൺ തകർന്നു. സമീപത്തെ കലുങ്കിനു മുകളിലാണ് കാർ കുടുങ്ങിക്കിടന്നത്. കാറിനുള്ളിൽ കുടുങ്ങിയ ജാൻസിയെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. പിന്നീട് 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഒരേ ദിശയിൽ വന്ന കാറിന് പുറകിൽ ബസ് ഇടിക്കുകയായിരുന്നു. കാർ വൈദ്യുതിത്തൂൺ തകർത്ത് റോഡരികിലേക്ക് മറിയുകയും ചെയ്തു.
ഓടിയെത്തിയ നാട്ടുകാരും തിരുനെല്ലി പൊലീസും മാനന്തവാടി അഗ്നിരക്ഷസേനാംഗങ്ങളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജാൻസിയെ വിദഗ്ധ ചികിത്സക്കായി പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
https://www.facebook.com/Malayalivartha

























