പ്രളയക്കെടുതി നേരിടുന്നതിനായി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

പ്രളയക്കെടുതി നേരിടാന്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. തിങ്കളാഴ്ച ഉത്തരവിറങ്ങുമെന്ന് സൂചനയുണ്ടായിരുന്നതെങ്കിലും ചില കാര്യങ്ങളില്‍കൂടി വ്യക്തത വരുത്താനായി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തെ തുക നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ എഴുതി നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതില്‍ പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.
ഒരു മാസത്തില്‍ കുറവോ കൂടിയതോ ആയ തുക നല്‍കാന്‍ സന്നദ്ധരായവര്‍ക്ക് അതിന് അവസരം നല്‍കാനായി ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒരുമാസ ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ എഴുതി നല്‍കണമെന്ന വ്യവസ്ഥ ഭാവിയില്‍ പ്രതികാര നടപടിക്ക് കാരണമാകുമോ എന്ന ആശങ്കയും അവര്‍ പങ്കുവെക്കുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ പൂര്‍ണമായി തള്ളുന്നു. ഒരു മാസത്തെ ശമ്പളമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ ഭരണാനുകൂല സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ധനമന്ത്രി ഡോ. തോമസ് ഐസക് വിളിച്ച സര്‍വിസ് സംഘടനകളുടെ യോഗത്തില്‍ പ്രതിപക്ഷസംഘടനകള്‍ ഒരു മാസത്തെ ശമ്പളം എന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇത് സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നാണ് സൂചന. ഒരുമാസ ശമ്പളം പൂര്‍ണമായി നല്‍കാന്‍ സന്നദ്ധരല്ലാത്തവര്‍ എഴുതി നല്‍കണം എന്ന നിര്‍ദേശമാണ് വരുക. സന്നദ്ധമല്ലെന്ന് എഴുതിനല്‍കിയാല്‍ ഈ ദൗത്യത്തില്‍ അവര്‍ പങ്കാളികളായില്ലെന്ന് വരും. ഒരു മാസത്തില്‍ കുറവ് തുക നല്‍കാനുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നല്‍കട്ടെയെന്നാണ് ധനവകുപ്പ് നിലപാട്.
ഒറ്റത്തവണയായോ മാസം മൂന്ന് ദിവസത്തെ വീതം ശമ്പളം ഗഡുക്കളായോ പിടിക്കാനും 10 മാസം കൊണ്ട് ഇത് ഈടാക്കുന്നത് പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യം. 2600 കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെന്‍ഷന്‍കാരുടെ സംഘടനകളുടെ യോഗവും ഉടന്‍ ധനവകുപ്പ് വിളിക്കും. അവരോടും ഒരു മാസ പെന്‍ഷന്‍ നല്‍കാന്‍ അഭ്യര്‍ഥിക്കും. രണ്ടുംകൂടി 4000 കോടി രൂപ വരും. ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റുന്നുണ്ട്. കഴിഞ്ഞമാസം ഏഴ് കോടിയോളം രൂപ ഈയിനത്തില്‍ വിതരണം ചെയ്തിരുന്നു. അത് തിരിച്ചുപിടിക്കും.
https://www.facebook.com/Malayalivartha

























