പി കെ ശശി എംഎൽഎ യെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾക്ക് സാധ്യത... അന്വേഷണ കമ്മീഷൻ അംഗം മന്ത്രി എ കെ ബാലൻ ശശിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചെന്ന് സൂചന

പി കെ ശശി എംഎൽഎ യെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾക്ക് സാധ്യത. അന്വേഷണ കമ്മീഷൻ അംഗം മന്ത്രി എ കെ ബാലൻ ശശിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു എന്നാണ് സൂചന. ശശിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ എ കെ ബാലന്റെ ഇമേജ് തകരുമെന്ന അവസ്ഥയിലാണ് ബാലൻ ഇങ്ങനെ തീരുമാനിച്ചത്.
സി പി എമ്മിനും ബാലന്റെ നിലപാട് തന്നെയാണുള്ളത്. ശശിക്കെതിരെ നടപടി വൈകരുതെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യം ശശിക്ക് അനുകൂലമായ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ശശിക്ക് അനുകൂലമെന്ന് മാത്രമല്ല ശശിക്കെതിരെ പറയുന്നവർ മൂരാച്ചികളാണെന്ന് പാർട്ടി കരുതി. ശശിയുടെ പ്രതികരണങ്ങൾ അതിരു കടന്നതും പാർട്ടിയെ പ്രതിസന്ധിയിലാക്കി. ചുരുക്കത്തിൽ സി പി എമ്മിനെ പ്രതിസന്ധിയിലാക്കാൻ ശശി ശ്രമിച്ചു എന്ന നിലപാടാണ് പാർട്ടിക്കുള്ളത്.
വ്യന്ദാ കാരാട്ടും ശശി കാരണം വിവാദത്തിലായി. യച്ചൂരി അവസരം മുതലെടുത്തതാണ് ശശിയെ സഹായിച്ച കാരാട്ടിനെ പ്രതിസന്ധിയിലാക്കിയത്. അച്ചുതാനന്ദൻ ശശിക്കെതിരെ യച്ചൂരിക്ക് കത്തയച്ചത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലായി. പോലീസ് അന്വേഷണം നടക്കുന്ന രീതിയിലാണ് ശശിക്കെതിരായ അന്വേഷണവും നടക്കുന്നത്. പോലീസുകാർ അന്വേഷണ പുരോഗതി മാധ്യമങ്ങളെ അറിയിക്കുന്നത് പോലെ പാർട്ടിയും മാധ്യമങ്ങൾക്ക് ബ്രീഫ് നൽകുന്നു. പണ്ട് ഇത്തരം ആരോപണങ്ങൾ തേയ്ച്ചു മായ്ച്ച് കളയാമായിരുന്നെന്നും ഇന്നത്തെ കാലത്ത് ഇതൊന്നും മൂടിവയ്ക്കാനാവില്ലെന്നും പാർട്ടി വ്യത്തങ്ങൾ ശശിയെ അറിയിച്ചു. ആദ്യം പാർട്ടി പരാതിക്കാരിയെ അനുനയിപ്പിക്കാൻ ശ്രമിച്ച കാര്യം ശശിക്കറിയാം.
അതേ സമയം ജില്ലയിൽ നിന്നുള്ള ചിലർ തന്നെയാണ് തന്നെ കുരുക്കിയതെന്ന് ശശി വിശ്വസിക്കുന്നു. പരാതിക്കാരിയെ കൊണ്ട് വൃന്ദ കാരാട്ടിന് കത്തയപ്പിച്ചതും അവർ തന്നെയാണ്. തന്റെ പീഡന വാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും ഇവരാണെന്ന് ശശി പറയുന്നു. അവർ ആരൊക്കെയാണെന്ന് ശശിക്കറിയാം. പക്ഷേ പേരു പുറത്തു വിടാൻ സമയമായിട്ടില്ല. അന്വേഷണം പൂർത്തിയാകുന്നത് വരെ ശശിയെ പാർട്ടി പരിപാടികളിൽ നിന്നും വിലക്കിയിട്ടുണ്ട്. ശശി ഒരു ബാധ്യത തന്നെയാണെന്ന് ശശി വിശ്വസിക്കുന്നു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച സർക്കാരിനെ ശശി പ്രതിസന്ധിയിലാക്കിയെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. താൻ സമയമെടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങളെയൊക്കെ അട്ടിമറിക്കാൻ ഇത്തരക്കാർ അവതരിക്കാറുണ്ടെന്ന് മുഖ്യമന്ത്രി കരുതുന്നതായി അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. അതു കൊണ്ട് തന്നെ ശിക്ഷണ നടപടികൾ സ്വീകരിച്ചാൽ ഭാവിയിൽ ഇത്തരം വഴികളിലൂടെ സഞ്ചരിക്കാൻ താത്പര്യം കാണിക്കുന്നവർക്ക് അത് താക്കീതായി മാറുമെന്നാണ് പാർട്ടിയുടെ വിശ്വാസം.
ബാലന്റെ തീരുമാനം പാർട്ടി അതേപടി നടപ്പിലാക്കും. ശശിയെ പോലീസിന് എറിഞ്ഞു കൊടുക്കില്ല. അത് മാത്രമായിരിക്കും പാർട്ടിയിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്ന ആനുകൂല്യം. അതേ സമയം ശശിക്കെതിരെ പരാതിക്കാരിയോ മറ്റാരെങ്കിലുമോ കോടതിയെ സമീപിച്ചാൽ ശശി സമ്മർദ്ദത്തിലാകും.കോടതി നിർദ്ദേശം കിട്ടിയാൽ പോലീസിന് ശശിക്കെതിരെ നടപടിയെടുക്കേണ്ടി വരും. അത് പാർട്ടിയെ കൂടുതൽ നാണം കെടുത്തും.
https://www.facebook.com/Malayalivartha

























