ഞാൻ ഒരു ഡോക്ടറാണ്,അവിവാഹിതനാണ്! കൈയ്ക്ക് സ്വാധീനക്കുറവുളളതുകൊണ്ട് സാധാരണ വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു; സെന്റി ഡയലോഗിൽ ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീഴ്ത്തി പീഡനം: കല്‍പ്പറ്റ സ്വദേശിയുടെ കയ്യിലിരുപ്പിന് എട്ടിന്റെ പണി

അച്ഛൻ മരിച്ചതോടെ സ്വന്തമെന്ന് പറയാൻ അമ്മ മാത്രമുള്ള ഹരിപ്പാടിനടുത്തുള്ള ഗ്രാമത്തിലെ പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ പുലപ്ര സ്വദേശി പി.യൂനസിനെ (40) യാണ് ഹരിപ്പാട് പോലീസ് താമരശ്ശേരിയില്‍നിന്ന് പിടികൂടിയത്.
പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന നാല് പവന്റെ ആഭരണങ്ങളും 3,000 രൂപയും ഇയാള്‍ തട്ടിയെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു. മുറിയില്‍ അടച്ചിട്ട് ക്രൂരമായി ആക്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഹരിപ്പാടിനടുത്തുള്ള ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് ഡോക്ടറാണെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചത്.
അവിവാഹിതനാണെന്നും ഒരു കൈയ്ക്ക് സ്വാധീനക്കുറവുളളതിനാല്‍ സാധാരണ വീട്ടിലെ പെണ്‍കുട്ടിയെ വിവാഹംകഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പിന് തുടക്കമിട്ടത്. ഓഗസ്റ്റ് ഒന്‍പതിനാണ് പെണ്‍കുട്ടിയെ കാണാതായത്. പ്രതി മണ്ണാറശാല ഭാഗത്ത് വാഹനത്തിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ചയാണ് കേസ് അവധിക്ക് വച്ചിരുന്നത്. അഡീഷണല്‍ എസ്.ഐ. കെ.സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്, സി.പി.ഒ.മാരായ അജയ്, ദര്‍ശന എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസങ്ങളിലായി വയനാട്ടിലായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.
ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ഡി.ശ്രീകുമാര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അമ്മയ്ക്കൊപ്പം വീട്ടിലേക്കുപോയ യുവതിയെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും. യൂനസ് വിവാഹിതനാണെന്ന് പോലീസ് പറഞ്ഞു. പ്രതി സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























