‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടയാളുടെ വാക്കുകൾ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. "പെട്ടെന്ന് ഒരു വലിയ തീഗോളം മുന്നിലേക്ക് വന്നു വീഴുകയായിരുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. രണ്ട് മറിച്ചിൽ മറിഞ്ഞ് പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു. മുപ്പത്തഞ്ചിലധികം പേർ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവർക്ക് ഓടി രക്ഷപ്പെടാനുള്ള സമയം പോലും കിട്ടിയിട്ടുണ്ടാകില്ല," അദ്ദേഹം വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.
അതിനിടെ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. തിരച്ചിലിനിടെ പാടശേഖരത്തിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണിത്. അപകടം നടക്കുമ്പോൾ നാൽപ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
ഉച്ചതിരിഞ്ഞ് 3:30-ഓടെ ആരംഭിച്ച സ്ഫോടന പരമ്പരകൾ രണ്ടര ഏക്കറോളം വരുന്ന അഞ്ച് വെടിക്കെട്ട് പുരകളെയും ചാമ്പലാക്കി. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ദൂരേക്ക് ചിതറിത്തെറിച്ച നിലയിലാണ്. പുകയും സ്ഫോടനങ്ങളും കാരണം രക്ഷാപ്രവർത്തകർക്ക് ഉൾപ്രദേശത്തേക്ക് കടക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ, കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ പരിശോധന ആരംഭിച്ചിട്ടുണ്ട്. കുഴിമിന്നലുകളും അമിട്ടുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ ഇപ്പോഴും പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha























