മൂന്ന് മക്കളുമായി വാടക വീട്ടിൽ; പ്രാരാബ്‌ധങ്ങൾക്കിടയിൽ വിധവയായ വത്സലയെ തേടിയെത്തിയത് കോടികൾ; ഞെട്ടൽ മാറാതെ തൃശൂരിലെ ഈ വീട്ടമ്മ
സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തൃശൂര്‍ അടാട്ട് വിളക്കുംകാല്‍ പള്ളം വത്സലയെന്ന വീട്ടമ്മയ്ക്ക്. പടിഞ്ഞാറേ കോട്ടയിലെ എസ്എസ് മണിയന്‍ ഏജന്‍സിയില്‍ നിന്നു വിറ്റ TB 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കഷ്ടകാലത്തിന്റെ നാളുകൾക്ക് വിരാമമിട്ടായിരുന്നു പത്ത് കോടി രൂപ ഭാഗ്യം തേടി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നറുക്കെടുത്ത തിരുവോണ ബംബറിന്റെ ഒന്നാം സമ്മാനമാണ് വിധവയായ വത്സലയ്ക്ക് ലഭിച്ചത്. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിനിയായ വത്സല മൂന്ന് മക്കളുമായി വാടക വീട്ടിലാണ് കഴിയുന്നത്. കാലപ്പഴക്കം മൂലം ഇവർ താമസിച്ചിരുന്ന വീട് പുതുക്കിപ്പണിയുന്നതിന് വേണ്ടിയാണ് വാടകവീട്ടിൽ താമസം തുടങ്ങിയത്.
ഇതിനിടയിലാണ് കാലത്തിന്റെ കരുതൽ പോലെ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമെത്തുന്നത്. തൃശൂർ പടിഞ്ഞാറെ കോട്ടയിലെ എസ്.എസ്.മണിയൻ ഏജൻസിയിൽ നിന്ന് വിറ്റ ടി.ബി. 128092 ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രവി എന്ന ഏജന്റാണ് ഈ ടിക്കറ്റ് വാങ്ങിയത്. ഏജന്റിന് ഒരു കോടിയോളം രൂപ കമ്മിഷനായി കിട്ടും. ഏജൻസിക്കും അരകോടിയോളം കിട്ടും. നികുതിയും കമ്മിഷനും കിഴിച്ച് വത്സലയ്ക്ക് 6.34 കോടി രൂപയോളം ലഭിക്കും.
ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പെങ്കിലും ഇന്നു രാവിലെയാണ് കോടിപതിയായ ഭാഗ്യവതിയെ കണ്ടെത്താനായത്. കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറും തൃശൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് അന്ന് ഭാഗ്യവാനെ കണ്ടെത്താനായത്.
https://www.facebook.com/Malayalivartha