ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വലിയ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്, ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ടിന്റെ വീടിന് മുന്നില്‍ വ്യാഴാഴ്ച ഉച്ചമുതല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു, അറസ്റ്റുണ്ടായാല്‍ പ്രതിഷേധം ശക്തമാകുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ അതീവരഹസ്യമായായിരിക്കും മജിസ്‌ട്രേട്ടിന് മുന്നിലെത്തിക്കുക
ബലാല്‍സംഗ കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തുടങ്ങിയിരുന്നു. ബലാല്‍സംഗം നടന്ന കുറവിലങ്ങാട് മഠം പാലാ മജിസ്‌ട്രേട്ട് കോടതിയുടെ പരിധിയിലാണ്. എന്നാല്‍ അവിടുത്തെ മജിസ്‌ട്രേട്ട് അവധിയിലാണ്. തുടര്‍ന്ന് ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കാന്‍ തീരുമാനിച്ചു. അതിന് മുന്നോടിയായി അദ്ദേഹത്തിന്റെ വസിക്ക് മുന്നില്‍ പൊലീസ് കാവലേര്‍പ്പെടുത്തി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഇതോടെ ഉറപ്പായി. അറസ്റ്റുണ്ടായാല്‍ ജനരോഷവും പ്രതിഷേധവും ശക്തമാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
അതിനാല്‍ ഇന്ന് അര്‍ദ്ധരാത്രിയിലോ നാളെ പൂര്‍ച്ചയോ അതീവ രഹസ്യമായി ബിഷപ്പിനെ ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കും. അതുവരെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലോ കോട്ടയം പൊലീസ് ക്ലബിലോ ബിഷപ്പിനെ തുടരാന്‍ അനുവദിക്കും. അതിനിടയില്‍ വൈദ്യപരിശോധന നടത്തും. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇല്ലെന്നാണ് അറിയുന്നത്. റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തായാക്കിയ ശേഷം കോട്ടയം സബ്ജയിലിലേക്ക് ബിഷപ്പിനെ മാറ്റാനാണ് സാധ്യത. അന്വേം തുടങ്ങിയിട്ട് 86 ദിവസം പിന്നിടുമ്പോഴാണ് ബിഷപ്പിനെതിരായ കുരുക്ക് മുറുകിയത്.
ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അത് അറസ്റ്റിന് തടസമാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നും ബെഹ്‌റ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതോടെ അറസ്റ്റ് ചെയ്യാന്‍ രാഷ്ട്രീയ അനുമതി ലഭിച്ചെന്ന് ഉറപ്പായി. ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ട്. അന്വേഷണവുമായി ബിഷപ്പ് സഹകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറുപടികളില്‍ അന്വേഷണ സംഘത്തിന് തൃപ്തിയില്ല. അറസ്റ്റ് ഏതാണ്ട് ഉറപ്പായതോടെയാണ് വത്തിക്കാന്‍ ബിഷപ്പിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്നും അറിയുന്നു.
കുറുവിലങ്ങാട് മഠത്തില്‍ വെച്ചുള്‍പ്പെടെ 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രി പൊലീസിന് പരാതി നല്‍കിയത്. പരാതിക്കാരിയെ ആറ് തവണ പൊലീസ് ചോദ്യം ചെയ്തു. മൊഴിയും രേഖപ്പെടുത്തി. അതിന് ശേഷമാണ് ജലന്ദറില്‍ പോയി ബിഷപ്പിനെ ചോദ്യം ചെയ്തത്. എന്നാല്‍ അറസ്റ്റുണ്ടായില്ല. ഹൈക്കോടതിയില്‍ പൊലീസ് ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ നടന്നിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്.
രണ്ടാമത് നല്‍കിയ സത്യവാങ്മൂലത്തില്‍ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവില്ലെന്നും സാക്ഷിമൊഴികളില്‍ ഉള്‍പ്പെടെ വൈരുദ്ധ്യം ഉണ്ടെന്നും പറഞ്ഞതായാണ് അറിയുന്നത്. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷ സംഘം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha