പീഡനത്തിനിരയായ കന്യാസ്ത്രീയെ സമരപ്പന്തലില്‍ എത്തിക്കും; ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം; സമരം കൂടുതല്‍ ശക്തമാക്കുന്നു; അഞ്ച് സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കും

കൊച്ചിയിലെ സമരക്കാര്‍ രൂപവും ഭാവവും മാറ്റി കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കുന്നു. പരാതിക്കാരിയെ സമരപ്പന്തലില്‍ എത്തിച്ച് ബിഷപ്പിനെതിരെ പറയിപ്പിക്കാന്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സമരസമിതി. ഇതിന്റെ ഭാഗമായി ദിവസവും അഞ്ചു സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കാനാണ് തീരുമാനം. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്നതിലൂടെ നീതി തേടി തെരുവിലിറങ്ങാന്‍ സര്‍ക്കാര്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയാണെന്നു സമരസമിതി ആരോപിച്ചു. തുടര്‍ച്ചയായി രണ്ടുദിവസം ചോദ്യം ചെയ്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വിട്ടതിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തിയാണു സമരക്കാര്‍ പ്രതിഷേധിച്ചത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് വഞ്ചനയാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി പറഞ്ഞു. കേസില്‍ പൊലീസ് നിയമം അട്ടിമറിച്ചാണ് നീങ്ങുന്നതെന്നു സമരസമിതി ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോയെ ജലന്തര്‍ രൂപതയുടെ ചുമതലയില്‍ നിന്നു മാറ്റിയതു സമരം വിജയത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണെന്നു കന്യാസ്ത്രീകള്‍ പ്രതികരിച്ചു.
ലൈംഗിക പീഡന കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് 2018ലെ ക്രിമിനല്‍ നിയമഭേദഗതിയിലുണ്ട്. ഇത് അന്വേഷണസംഘം പാലിച്ചില്ലെന്നു സമരസമിതി ആരോപിച്ചു. അതേസമയം ബിഷപ്പ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു സംഘങ്ങളാണു വസ്തുതാന്വേഷണം നടത്തുന്നത്. അന്വേഷണ വിവരങ്ങളും മൊഴികളും വിലയിരുത്തി അറസ്റ്റ് സംബന്ധിച്ചു തീരുമാനമെടുക്കാനാണ് പൊലീസ് നീക്കം. എന്നാല്‍ ബിഷപ്പ് ഇപ്പോഴും തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനു തലവേദനയാണെന്നും അറസ്റ്റ് അല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അന്വേഷണസംഘം ബിഷപ്പിനെ അറിയിച്ചു. ചെയ്യാത്ത തെറ്റിനു ശിക്ഷ അനുഭവിക്കാന്‍ തയാറല്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു ബിഷപ്പിന്റെ നിലപാട്. ആരോപിക്കപ്പെടുന്ന പീഡനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണു പരാതിയുയര്‍ന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
വകുപ്പ് 164 പ്രകാരം കന്യാസ്ത്രീ മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നും അതു മാത്രം മതി അറസ്റ്റിനെന്നും പോലീസ് ബിഷപ്പിനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ബിഷപ്പിന്റെ അഭിഭാഷകരെ തൃപ്പൂണിത്തുറ െ്രെകംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തി. അവരെയും അറസ്റ്റിന്റെ അനിവാര്യത അറിയിച്ചു. എന്നാല്‍, നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അറസ്റ്റിനു വഴങ്ങാമെന്നും ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. തുടര്‍ന്ന് മധ്യമേഖലാ ഐ.ജി: വിജയ് സാഖറെ ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ നേരില്‍കണ്ട് അറിയിച്ചു. അതിനുശേഷമാണ് ഇന്നലെ അറസ്റ്റ് ഒഴിവായത്. തീരുമാനമുണ്ടാകും വരെ നിരീക്ഷണത്തിലായിരിക്കുമെന്നും എപ്പോള്‍ വിളിപ്പിച്ചാലും എത്തണമെന്നും അന്വേഷണസംഘം ബിഷപ്പിനോടു നിര്‍ദേശിച്ചു. പോലീസും ബിഷപ്പും ഒത്തുകളിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
https://www.facebook.com/Malayalivartha

























