ശബരിമലയിൽ തിരിച്ചടികൾ ഏറ്റുവാങ്ങാൻ യുഡിഎഫ്; സമരത്തിലെ സബ്സ്റ്റിറ്റ്യൂട്ട് ടീമായി കളി തുടരുന്നതിനിടയിൽ ചുവപ്പ് കാർഡ് കാണിച്ച് രാഹുൽ ഗാന്ധി ; ഇത് ബെന്നി ബഹന്നാനും, മുല്ലപ്പള്ളിക്കും, രമേശ് ചെന്നിത്തലയ്ക്കുമുള്ള കേരളത്തിന്റെ അവസാന ഓര്‍മ്മപ്പെടുത്തൽ

ശബരിമല വിശ്വാസി സമരത്തില്‍ ബി.ജെ.പിയും എല്‍.ഡി.എഫും കത്തിക്കയറുമ്പോള്‍ നോക്കുകുത്തിയാകാനെ യു.ഡി.എഫിനു കഴിയുന്നുള്ളൂ. കോണ്‍ഗ്രസിലെ യുവതുര്‍ക്കികളൊക്കെ മാളത്തില്‍ തന്നെ വി.ടി. ബല്‍റാം മാത്രം ഇടയ്ക്കിടയ്ക്ക് തലയൊന്നു പുറത്തേക്കിട്ട് നോക്കും. വി.ഡി. സതീശനെയൊന്നും മഷിയിട്ടു നോക്കിയാല്‍ പോലും കാണുന്നില്ല. ഇതിനേക്കാള്‍ പരിതാപകരമാണ് യു.ഡി.എഫിന്റെ അവസ്ഥ. എല്‍. ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ കൊണ്ട് അരങ്ങ് കൊഴിപ്പിക്കുമ്പോള്‍ യു.ഡി.എഫ് നാലും നാലുവഴിക്ക്.
വിശ്വാസി സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയ മുസ്ലീം ലീഗിനെയോ, കേരള കോണ്‍ഗ്രസ് മാണി-ജേക്കബ് വിഭാഗങ്ങളെയോ ഒരുമിച്ചു കൂട്ടി ഒറ്റക്കെട്ടായി സമരത്തിനിറക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനു കഴിയുന്നില്ല. കെ.പി.സി.സിയുടേതായ ലൊടുക്കു സമരമല്ലാതെ യു.ഡി.എഫിനെ ശക്തമായി അണിനിരത്താന്‍ ബെന്നിക്കാവുന്നില്ല.
ബി.ജെ.പിയും, സി.പി.എമ്മും തമ്മിലടിക്കുമ്പോള്‍ ചോരകുടിച്ച് വീര്‍ക്കാമെന്നാണ് കണക്കുകൂട്ടലെങ്കില്‍ തെറ്റി. ബി.ജെ.പി വലിയൊരു ഹൈന്ദവ വിഭാഗത്തെ വിഴുങ്ങിയ മട്ടിലാണ് കാര്യങ്ങള്‍. ബി.ജെ.പി യോട് പോരടിക്കാന്‍ കരുത്ത് തങ്ങള്‍ക്കേ ഉള്ളുവെന്ന് പിണറായി വിജയനും, സി.പി.എമ്മും പറയാതെ പറഞ്ഞുകഴിഞ്ഞു. നേര്‍ക്കുനേര്‍ പോരിനിറങ്ങി പിണറായി ഉശിരു കാട്ടുമ്പോള്‍, കൂടെ എല്‍.ഡി.എഫിനെയും മറു സ്വരങ്ങളില്ലാതെ ഒന്നിച്ചണിനിരത്തുമ്പോള്‍, നാണമില്ലേ യു.ഡി.എഫേ നിലപാടു തറയില്‍ ഉറച്ചുനിന്നു നിങ്ങള്‍ക്കു പൊരുതിക്കൂടേ.
നിങ്ങള്‍ നിങ്ങളുടെ നിലപാടു പറയണം. ഒന്നുകില്‍ ശബരിമല യുവതീപ്രവേശനത്തെ അംഗീകരിക്കണം; അതിനായി നിലകൊള്ളണം. അതല്ലെങ്കില്‍ പ്രതിപക്ഷനേതാവും, കെ.സുധാകരനും, മുല്ലപ്പള്ളിയും ആവര്‍ത്തിക്കുന്നതാണ് നിങ്ങളുടെ നയമെങ്കില്‍ അതു യു.ഡി.എഫ് തുറന്നുപറയണം. അതിനുള്ള ആര്‍ജ്ജവം കാണിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകും. എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന എ.കെ. ആന്റണി എന്തേ മൗനിയാകുന്നത്. അമിത് ഷായെ തട്ടകത്തിലിറക്കി പോരിന്നു വിളിച്ച ബി.ജെ.പി.യുടെ കരുത്തില്‍ നേര്‍ക്കുനേര്‍ നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിയെവിടെ. ഒടുവിൽ യുവതീ പ്രവേശനത്തെ അംഗീകരിച്ച രാഹുൽ, കെപിസിസിയെ പിന്താങ്ങുന്നു എന്ന് പറയുന്ന ഇരട്ടത്താപ്പിൽ പൊഴിഞ്ഞു വീഴുന്നത് നിലനിൽപ്പ് രാഷ്ട്രീയത്തിന്റെ മുഖംമൂടിയല്ലേ ?
ഉശിരുള്ള യു.ഡി.എഫിനെ നയിക്കാന്‍ ബെന്നി ബഹന്നാനു കിട്ടിയ അവസരമാണ് നിങ്ങള്‍ പാഴാക്കുന്നത്. പ്രക്ഷോഭത്തിലേക്ക് മുസ്ലീം ലീഗിനെയും, കേരള കോണ്‍ഗ്രസിനെയുമൊക്കെയെത്തിച്ചാല്‍ ജാതീയത ചര്‍ച്ചയാകുമെന്ന ഭയമാണോ താങ്കള്‍ക്ക്. ശബരിമല കേരളത്തിന്റെ വിശ്വാസമല്ലേ. ജാതീയതയ്ക്കപ്പുറമുള്ള വികാരമല്ലേ ശബരിമലയ്ക്ക്.
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഹൈന്ദവ വോട്ടുകള്‍ കുറയുമെന്നും, അതു കുറെ തങ്ങള്‍ക്കു കിട്ടുമെന്നും ചുളുവില്‍ സീറ്റുകള്‍ തൂത്തുവാരാമെന്നും മനക്കോട്ട കെട്ടിയാല്‍ അത്തരത്തിലുള്ള വിധിയെഴുത്ത് കേരളം നടത്തിയെന്നു വരില്ല.
രാഷ്ട്രീയം അവസരങ്ങളുടെ കലയാണ്. ഒരു നിമിഷാര്‍ധത്തില്‍ അധികാരത്തിലേറുകയും പുറത്താവുകയും ചെയ്യുന്ന മാന്ത്രികതയാണ്.
ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുന്നത് ആള്‍ക്കൂട്ട വികാരങ്ങള്‍ കൊണ്ടുമാത്രമല്ല. അവയ്ക്കപ്പുറമുള്ള അടിയൊഴുക്കുകളാണ്. അവിടെ തന്ത്രം വേണം, പ്രവര്‍ത്തനം വേണം, ആര്‍ജ്ജവം വേണം.
യു.ഡി.എഫിന്റെ ഈ മൗനത്തിന് നിങ്ങള്‍ക്ക് ഒരു പക്ഷേ നാളകളില്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ആ തിരിച്ചറിവില്‍ നിന്ന് ഉണര്‍ന്നു പൊരുതൂ.
ഇത് ബെന്നി ബഹന്നാനും, മുല്ലപ്പള്ളിക്കും, രമേശ് ചെന്നിത്തലയ്ക്കുമുള്ള കേരളത്തിന്റെ അവസാന ഓര്‍മ്മപ്പെടുത്തലാണ്.
https://www.facebook.com/Malayalivartha
























