എല്ലാം ശബരിമല ധർമ്മശാസ്താവിന്റെ മായ; പെരുന്നയിലെ കാരണവർ ജി. സുകുമാരൻ നായരും എൻ എസ് എസിന്റെ മറ്റൊരു കാരണവരായ ആർ. ബാലകൃഷ്ണപിള്ളയും വഴി പിരിയുന്നു

പെരുന്നയിലെ കാരണവർ ജി. സുകുമാരൻ നായരും എൻ എസ് എസിന്റെ മറ്റൊരു കാരണവരായ ആർ. ബാലകൃഷ്ണപിള്ളയും വഴി പിരിയുന്നു. ഇതിനും കാരണമായതും ശബരിമലയിലെ ധർമ്മശാസ്താവാണ് .
പിള്ള സാറിന്റെ പാർട്ടി ഇടതുപക്ഷത്തിലായതു കൊണ്ട് അദ്ദേഹം ശബരിമല വിഷയത്തിൽ എൻ എസ് എസിന്റെ നിലപാടിനോട് യോജിക്കുന്നില്ല. എന്നാൽ സ്വന്തം മകൻ ഗണേശൻ എം എൽ എ ആയിരിക്കുന്ന പത്തനാപുരം താലൂക്ക് എൽ എസ് എസിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രമേയം പാസാക്കിയതോടെയാണ് ബന്ധങ്ങൾ മുറഞ്ഞത്. പിള്ള ഇടതനായത് പിന്നീടാണെന്നും ആദ്യം ആയത് നായരാണെന്നുമാണ് സുകുമാരൻ നായരുടെ നിലപാട്. പത്തനാപുരം താലൂക്കിന്റെ മനം മാറ്റം ഗണേശന്റെ സമ്മർദ്ദ ഫലമായാണെന്ന് സുകുമാരൻ നായർ വിശ്വസിക്കുന്നു. അത്തരമൊരു നടപടി ഗണേശന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയായില്ലെന്നു മാത്രമല്ല അനീതിയാണെന്നും സുകുമാരൻ നായർ വിശ്വസിക്കുന്നു.
എന്നാൽ ഗണേശന്റെ മനസിലിരുപ്പ് മറ്റൊന്നാണ്. അതായത് ഭാര്യയുമായുള്ള വഴക്കിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നപ്പോൾ സുകുമാരൻ നായർ തന്നെ സഹായിച്ചില്ല. അന്ന് സുകുമാരൻ നായർ എഴുന്നേൽക്കാൻ പറഞ്ഞാൽ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നയാളായിരുന്നു ഉമ്മൻ ചാണ്ടി ചെന്നിത്തലക്ക് താക്കോൽ ദ്വാരം നൽകാൻ സുകുമാരൻ നായർ നടത്തിയ ശ്രമങ്ങളെന്നും ഗണേശൻ മറന്നിട്ടില്ല. അതു കൊണ്ടാണ് ഇടത് പക്ഷത്തിൽ ചേർന്നത്. ഇടത് പക്ഷവുമായി ആഭിമുഖ്യം പുലർത്തിയതിന്റെ ഗുണം എൻ എസ് എസിനും സുകുമാരൻ നായർക്കും ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് ഗണേശൻ വാദിക്കുന്നത്. സുകുമാരൻ നായരുടെ മകളെ പിണറായി സർക്കാർ എം. ജീ വാഴ്സിറ്റി സിന്റിക്കേറ്റിൽ നിലനിർത്തിയത് തന്റെ കൂടെ ശ്രമഫലമായാണ്. എൻ എസ് എസ് താക്കോൽ ദ്വാരം ദാനം നൽകിയ നേതാക്കളൊന്നും തന്നെ പിന്നീട് സുകുമാരൻ നായരോട് വിധേയത്വം പുലർത്തിയില്ല. എന്നാൽ ഇന്നും താൻ അദ്ദേഹത്തെ ആദരിക്കുന്നു
എൻ എസ് എസിന്റെ പത്തനാപുരം താലൂക്ക് തന്റെ ഇംഗിതങ്ങൾക്ക് അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് ഗണേശൻ പറയുന്നുണ്ടെങ്കിലും അത് പൂർണമായും ശരിയല്ല. പത്തനാപുരത്തെ നായർ സൊസൈറ്റിയിൽ ഇല അനങ്ങണമെങ്കിൽ ഗണേശൻ വിചാരിക്കണം. കൊട്ടാരക്കരയിൽ പോലും ഇല്ലാത്ത ഒത്തൊരുമ ഇക്കാര്യത്തിൽ പത്തനാപുരത്തുണ്ട് . തന്റെ മുന്നണിയുടെ നിലപാട് സ്ഥാപിക്കാൻ ഗണേശൻ ശ്രമിച്ചത് സ്വാഭാവികം മാത്രം. എന്നാൽ നായർ പോപ്പിന് അത് ദഹിച്ചിട്ടില്ല. അദ്ദേഹം അതിൽ കലിച്ചിരിക്കുകയാണ്. എന്നാൽ പോപ്പിന്റെ കലിപ്പിൽ കാര്യമില്ലെന്നാണ് ഗണേശന്റെ നിലപാട്.
അതേ സമയം എൻ എസ് എസിലെ ഒരു വിഭാഗത്തിനെ ഔദ്യോഗിക സംവിധാനത്തിന് എതിരാക്കി മാറ്റാൻ സിപിഎം ശ്രമിക്കുന്നുണ്ട്. അതിനവർ കണ്ടെത്തിയിരിക്കുന്നത് ബാലകൃഷ്ണപിള്ളയെയും മകൻ ഗണേശനെയുമാണ്. ഇരുവരെയും ഒന്നിച്ച് നിർത്തി എൻ എസ് എസിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനാണ് സർക്കാരും പാർട്ടിയും തീരുമാനിച്ചിരിക്കുന്നത്. എസ്എൻഡി പിയിൽ വെള്ളാപ്പള്ളിയെ ഒപ്പം നിർത്തിയത് ഇതേ തന്ത്രത്തിന്റെ ഭാഗമാണ്. തുഷാർ വെള്ളാപ്പള്ളിയെ കേസിൽ കുടുക്കിയതും ഇതേ തന്ത്രം തന്നെയാണ്. ജി.സുകുമാരൻ നായർക്കെതിരെ കേസെടുക്കാൻ വഴിയില്ലാത്തതു കൊണ്ടാണ് ഒന്നിനും നീവ്യത്തിയില്ലാത്തത്. കുറിച്ചി എൻ എസ് എസ് ഹോമിയോ കോളേജിലെ നിയമന അഴിമതിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവുണ്ട്. അത് ഏതായാലും വൈകാതെ മൂപ്പിക്കാൻ സാധ്യതയുണ്ട്.
ഏതായാലും സുകുമാരൻ നായരും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള കലഹം എൻ എസ്എസിന്റെ ചരിത്രത്തിലെ നിർണായക വഴിത്തിരിയായി തീർന്നേക്കാം. രണ്ട് മഹാമേരുക്കളെ രണ്ടാക്കിയതിന്റെ ക്രെഡിറ്റും സി പി എമ്മിനു തന്നെ. കോൺഗ്രസിന്റെ അടുപ്പകാരനായിരുന്നു സുകുമാരൻ നായർ. അതെല്ലാം താറുമാറായി. ശ്രീധരൻ പിള്ള ബി ജെ പി പ്രസിഡന്റായതിന് ശേഷമാണ് സുകുമാരൻ നായർക്ക് മനം മാറ്റമുണ്ടായത്. ഇനി എൻ എസ് എസിനെ ആർ എസ് എസിന്റെ തൊഴുത്തിൽ കെട്ടാനുള്ള നീക്കത്തിനെതിരെ പിള്ളയുടെ നേതൃത്വത്തിൽ സമരമുണ്ടായേക്കാം. കാരണം എൻ എസ് എസിന്റെ പുതിയ നിലപാടിൽ എതിർപ്പുള്ള നിരവധി പേർ സംഘടനയിലുണ്ട്.
https://www.facebook.com/Malayalivartha
























