റഫാല്‍ കുരുക്കില്‍; ബി.ജെ.പി ഭരണത്തിലിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് നിയമസഭാ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ പൊതുതെരഞ്ഞെടുപ്പും വരുന്നു, കരകയറാന്‍ മോദിക്കും ടീമിനും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കും പോകുംമുമ്പ് , വിവാദമായ റഫാല്‍ ഇടപാടിലെ മുഴുവന്‍ വിവരങ്ങളും പുറത്താകുമെന്ന് ഉറപ്പായി. ഇടപാടിലെ മുഴുവന്‍ വിവരങ്ങളും ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയവര്‍ക്ക് കൈമാറണമെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള പബ്‌ളിക് ഡൊമൈനുകളില്‍ ലഭ്യമാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയായി. അതേസമയം സി.ബി.ഐ അന്വേഷണം തല്‍ക്കാലം വേണ്ടെന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത് ആശ്വാസവുമായി.
അനില്‍ അംബാനിയെ ഇടപാടിലെ ഓഫ്‌സെറ്റ് പാട്ണര്‍ ആക്കിയതിന്റെ വിവരങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് റഫേലിലെ ഏറ്റവും വലിയ വിവാദം അതിന്റെ ചുരുള്‍ അഴിയുന്നതോടെ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ആഴം വ്യക്തമാകും.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയാണ് ഭരണം നടത്തുന്നത്. തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ രാജസ്ഥാനിലെ സ്ഥിതി പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം ഉള്‍പ്പെടെ നടക്കുന്നത് ജനജീവിതത്തെ ബാധിച്ചിച്ചിട്ടുണ്ട്.
മിസോറാമില്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടി.ആര്‍.എസുമാണ് ഭരണത്തില്‍. ഇവിടങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുമ്പായി റഫാലിലെ മുഴുവന്‍ വിവരങ്ങളും പുറത്ത് വരും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഭരണവും കേന്ദ്രഭരണവും നിലനിര്‍ത്തണമെങ്കില്‍ ബി.ജെ.പിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
പ്രതിപക്ഷത്തിന് കിട്ടിയ ഏറ്റവും വലിയ ആയുധമാണ് ഇന്നത്തെ കോടതി നിര്‍ദ്ദേശം. റഫാലില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പലതവണ ആരോപണം ഉന്നയിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയുമായുള്ള കരാറില്‍ മുകേഷ് അംബാനിയുടെ കമ്പനിയെ ഓഫ്‌സെറ്റ് പാട്ണറാക്കിയതില്‍ അഴിമതിയുണ്ടെന്നാണ് പ്രധാന ആക്ഷേപം. വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ അതായിരിക്കും പ്രധാനമായും ചര്‍ച്ച ആവുക. അങ്ങനെയെങ്കില്‍ ബി.ജെ.പിക്ക് അത് വലിയ തിരിച്ചടിയാകും.
വാജ്‌പേയ് സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി തുടങ്ങിയവരാണ് ഇടപാടിലെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അതും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. ഉന്നതരായ ജനസേവകര്‍ ദുര്‍ഭരണം നടത്തിയെന്നും ഇവര്‍ക്കെതിരെ എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യശ്വന്ത് സിന്‍ഹയും അരുണ്‍ഷൂരിയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























