അങ്ങേയറ്റം വേദനയോടെ സുരേഷ് ഗോപി എം.പി പറയുന്നു സർക്കാർ നടത്തുന്ന ഈ നീക്കത്തിന് തക്കതായ ശിക്ഷ അയ്യപ്പൻ നൽകും; ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ ചുട്ടെരിക്കണം, ഒരു രൂപ പോലും അതില്‍ ഇടരുത്

വിശ്വാസികള്‍ ഒരു രൂപ പോലും ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളില്‍ ഇടരുതെന്നും കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണമെന്നും ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. എങ്കില്‍ മാത്രമേ അമ്പലങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങേയറ്റം വേദനയോടെയാണ് ഇത് പറയുന്നത്. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം. ഒരു രൂപ പോലും അതില്‍ ഇടരുത്. എന്നാലേ സര്‍ക്കാരിന്‍റെ പിടിയില്‍ നിന്ന് അമ്പലങ്ങളെ രക്ഷിക്കാന്‍ കഴിയൂ’- സുരേഷ് ഗോപി പറഞ്ഞു.
ഭക്തര്‍ തന്നെ മുന്‍കൈയെടുത്ത് സ്വന്തമായി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണം. ഈയൊരു ഓര്‍മ്മപ്പെടുത്തലിന് വേണ്ടിയായിരിക്കാം ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയെ കൊണ്ട് ഇത്തരമൊരു വിധി അയ്യപ്പന്‍ പുറപ്പെടുവിച്ചിട്ടുണ്ടാവുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ വാതിലുകള്‍ തോറും വിശദീകരണം നല്‍കേണ്ടി വരുന്നത്. അയ്യപ്പഭക്തര്‍ നടത്തി വരുന്ന പ്രതിഷേധത്തിന്റെ ശക്തി അധികം വൈകാതെ സര്‍ക്കാരിന് ബോധ്യമാകും. രാജ്യത്ത് കേരളത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന സിപിഎം എന്ന വിഷത്തെ അറബിക്കടല്‍ പോലും സ്വീകരിക്കാത്ത കാലമാണ് വരാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha
























