നായരും പിള്ളയും വീണ്ടും ചേരുന്നു... ഹിന്ദുവിന്റെ മാത്രമല്ല, എല്ലാവരുടെയും സ്വകാര്യ സ്വത്താണ് സ്വാമി അയ്യപ്പന്‍; സര്‍ക്കാരിനെതിരെ എന്‍എസ്എസിന്റെ കരുത്ത് കാട്ടാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. സര്‍ക്കാരിനെതിരെ എന്‍എസ്എസിന്റെ കരുത്ത് കാട്ടാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഒരുങ്ങുകയാണ്. യുവതി പ്രവേശനത്തെ അനുകൂലിക്കാന്‍ ഒരു തരത്തിലും സാധിക്കില്ലെന്ന നിലപാടിലാണ് സംഘടന. സംസ്ഥാന സര്‍ക്കാറിന്റെ കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണ് ഈ വിഷയത്തില്‍ നാമജപ പ്രാര്‍ത്ഥനയുമായി മുന്നോട്ടു പോകുമെന്നാണ് വീണ്ടും സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച ആര്‍ ബാലകൃഷ്ണ പിള്ളയും ഇപ്പോള്‍ നിലപാടിന്റെ കാര്യത്തില്‍ പിന്നോട്ടാണ്. ആര് ഈ വിഷയം വിട്ടാലും തങ്ങള്‍ വിടില്ലെന്ന നിലപാട് എന്‍എസ്എസ് കൈക്കൊണ്ടതോടെ ഈ വിഷയത്തിലെ പ്രതിസന്ധി വര്‍ദ്ധിക്കുകയാണ്.
സുപ്രീം കോടതി വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് സംശയത്തിനിടയാക്കുന്നു എന്നാണ് ഇന്നലെയും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. എന്‍എസ്എസ് പതാകദിനാചരണത്തിന് ശേഷം മന്നം സമാധിയില്‍ നടന്ന വിശ്വാസ സംരക്ഷണനാമജപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്തു പത്മനാഭന്റെ പേര് എടുത്തു പറഞ്ഞു പ്രസംഗിച്ച് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം തള്ളിക്കളയുന്നു. മന്നത്ത് പത്മനാഭന്റെ ചരിത്രമറിയാത്ത ആളുകള്‍ നാട്ടിലിറങ്ങി തെറ്റിദ്ധാരണ പരത്തുന്നതു ശരിയല്ല. സമൂഹത്തിലെ ചില വിഭാഗങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ മന്നത്ത് പത്മനാഭന്റെ കൂടി കഠിനാധ്വാനം മൂലം ഉണ്ടായതാണെന്ന് ഓര്‍ക്കണം.
ഈശ്വര വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ദേവസ്വം ബോര്‍ഡ് രൂപീകരിക്കാന്‍ മന്നത്തു പത്മനാഭന്‍ മുന്‍കൈ എടുത്തത്. ഹിന്ദുവിന്റെ മാത്രമല്ല, എല്ലാവരുടെയും സ്വകാര്യ സ്വത്താണ് സ്വാമി അയ്യപ്പന്‍. ശബരിമലയിലെ വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരമാണ് നാമജപം. ആദ്യഘട്ടത്തില്‍ നടത്തിയ നാമജപയാത്രകള്‍ക്ക് ശേഷം സര്‍ക്കാര്‍ വാശിയോടെ ശബരിമലയില്‍ ആളുകളെ എത്തിക്കാന്‍ ശ്രമിച്ചു. ഇതിനാലാണ് കരയോഗതലത്തില്‍ നാമജപപ്രാര്‍ത്ഥന നടത്തുന്നത്.
13 ന് സുപ്രീം കോടതിയില്‍ നിന്നു അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മറിച്ചാണെങ്കില്‍ വിശ്വാസിസമൂഹവും സമാന ചിന്താഗതിയുള്ള സംഘടനകളുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. വിധി എന്താണെങ്കിലും എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. ഇതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാറിനൊപ്പം നിന്നിരുന്ന ആര്‍ ബാലകൃഷ്ണ പിള്ളയും മറുകണ്ടം ചാടി. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം നിന്നു സുപ്രീം കോടതിവിധിയെ അനുകൂലിച്ച മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള എന്‍എസ്എസ് സ്ഥാപക ദിനാഘോഷച്ചടങ്ങില്‍ വിശ്വാസസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ 24ന് കൊല്ലത്ത് എല്‍ഡിഎഫ് യോഗത്തിലാണ് പിള്ള കോടതിവിധിയെ അനുകൂലിച്ചു പ്രസംഗിച്ചത്. അന്നു തന്ത്രിക്കെതിരെയും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഇന്നലെ പുനലൂരിലെ യൂണിയന്‍ ആസ്ഥാനത്താണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ പിള്ള നൂറുകണക്കിന് കരയോഗം ഭാരവാഹികള്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 62 വര്‍ഷമായി യൂണിയന്‍ പ്രസിഡന്റാണ് പിള്ള. പത്തനാപുരം യൂണിയനിലെ 145 കരയോഗങ്ങളിലും 13 വരെ നാമജപം തുടരും. എല്‍ഡിഎഫ് അനുഭാവികള്‍ ഭാരവാഹികളായുള്ള കരയോഗങ്ങളിലും നാമജപം നടക്കുന്നുണ്ട്. എല്ലാ എന്‍എസ്എസ് യൂണിയനുകളിലും കരയോഗങ്ങളിലും വിശ്വാസസംരക്ഷണ നാമജപയജ്ഞം നടത്തണമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
നേരത്തെ എന്‍എസ്എസ് ആര്‍എസ്എസിന് വഴിയൊരുക്കരുത് എന്ന ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ പറഞ്ഞിരുന്നെങ്കിലും ആ ഉപദേശവു അപ്രസക്തമാണെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെടുകയുണ്ടായി. ശബരിമല വിഷയം സംബന്ധിച്ചു വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നീക്കം ഉണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ, അങ്ങനെയൊരു നിലപാട് ബഹുഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കില്ലെന്നും നീക്കത്തില്‍നിന്നു പിന്മാറുകയാണു നല്ലതെന്നും കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ അറിയിച്ചിരുന്നതാണ്. അല്ലാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി എന്‍എസ്എസിനു നിലപാടു സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിരുന്നു. അതിനാലാണ് ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്നു പറയേണ്ടി വരുന്നതെന്നു സുകുമാരന്‍ നായര്‍ അന്ന് പ്രതികരിച്ചത്. ഇനിയും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എന്‍എസ്എസ്
"
https://www.facebook.com/Malayalivartha
























