ഭക്തനായ ഐജിയ്ക്ക് സുരക്ഷാ ചുമതലകൾ നൽകി സുപ്രീംകോടതി വിധി നടപ്പിലാക്കിയാൽ സർക്കാരിന് വിമർശം ഏൽക്കേണ്ടിവരുമെന്ന് പരക്കെ ആക്ഷേപം; പമ്പയിലെ സുരക്ഷാ ചുമതലയിൽ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ശബരിമലയിൽ ചിത്തിര ആട്ട തിരുന്നാൾ പൂജകൾക്കായി നട തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വൻ സുരക്ഷാ സന്നാഹമാണ് കേരള പൊലീസ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്.
എന്നാൽ ഇതിന് മുന്നോടിയായി പല മാറ്റങ്ങളും സേനയിലും നടന്നു കഴിഞ്ഞു. പമ്പയിലെ സുരക്ഷാ ചുമതലയിൽ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാൻ ശ്രമം നടന്നത് ശ്രീജിത്തിന്റെ നേതൃത്ത്വത്തിലായിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് യുവതികളെ തിരിച്ചയച്ചെങ്കിലും, പിന്നീട് ശ്രീജിത്ത് നടത്തിയ പരാമർശങ്ങൾ സർക്കാരിന്റെ അതൃപ്‌തിക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
സന്നിധാനത്ത് ദർശനത്തിനിടെ ശ്രീജിത്ത് കരയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഐ.ജിയെ മാറ്റണമെന്ന ആവശ്യം സി.പി.എം നേതൃത്വത്തിലും ചർച്ചയായി. ഭക്തനായ ഐ.ജിയെ സുരക്ഷാ ചുമതല ഏൽപ്പിക്കുന്നത് സുപ്രീം കോടതി വിധിയുമായി മുന്നോട്ടു പോകുന്ന സർക്കാരിന് വിമർശം ഏൽക്കേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം, എല്ലാ ജില്ലകളിലും പരമാവധി പൊലീസിനെ ഉൾപ്പെടുത്തി സുരക്ഷാ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. എവിടെയെങ്കിലും തീർത്ഥാടകരെയോ വാഹനങ്ങളെയോ തടയുന്ന സാഹചര്യമുണ്ടായാൽ കർശന നടപടി സ്വീകരിക്കാനും മേഖലാ എ.ഡി.ജി.പിമാർ, റെയ്ഞ്ച് ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ലോക്‌നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിനായിരിക്കും പമ്പയിൽ ക്രമീകരണങ്ങളുടെ പൂർണചുമതല. സ്ത്രീകളെ തടയാനുള്ള ശ്രമമുണ്ടായാലും കർശനമായി നേരിടാനാണ് തീരുമാനം. സന്നിധാനത്ത് ഐ.ജി. പി.വിജയനാണ് ചുമതല.
നവംബര്‍ അഞ്ചിന് വൈകീട്ടാണ് നട തുറക്കുക. ആറാം തീയതിയാണ് പൂജ. അതേസമയം സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ സര്‍വ്വ സജ്ജീകരണങ്ങളുമായി ആര്‍എസ്എസും രംഗത്തുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള ആര്‍എസ്എസുകാരെ എത്തിക്കാനാണ് നീക്കമത്രേ.
ഇതുവഴി പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിപിക്കുകയാണ് സംഘപരിവാറിന്‍റേയും ബിജെപിയുടേയും ലക്ഷ്യം. ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള മുഴുവൻ ഗുരുസ്വാമിമാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹയഞ്ജത്തിനും പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടികള്‍ ഉണ്ട്.
https://www.facebook.com/Malayalivartha
























