നിലയ്ക്കലിലും, പമ്പയിലും തണ്ടർ ബോൾഡ്‌സും, ദ്രുതകർമ്മ സേനയും;വജ്ര,വരുൺ, ഫേയ്‌സ് ഡിറ്റക്ഷൻ ക്യാമറ; കാക്കികവചത്തിൽ പൂങ്കാവനം പൊതിയുമ്പോൾ ശബരിമല നട തുറന്നിരിക്കുന്ന ശേഷിക്കുന്ന മണിക്കൂറിൽ എന്ത് സംഭവിക്കും? പോലീസിനെ നേരിടാൻ ഒളിപ്പോരിന് തയ്യാറായി വിശ്വാസികളും: ഇന്ന് ക്ഷേത്ര ദര്‍ശനത്തിന് യുവതികള്‍ എത്തുമോ? കേരളം സാക്ഷ്യം വഹിക്കാന്‍ പോവുന്നത് പിരിമുറക്കത്തിന്റെ മണിക്കൂറുകൾ- എല്ലാ കണ്ണുകളും ശബരിമലയിലേയ്ക്ക്....

ചിത്തിര ആട്ട പ്രത്യേക പൂജകള്‍ക്കായി നടതുറക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ് ശബരിമലയില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. എന്ത് വിധേനയും ശബരിമലയില്‍ യുവതീ പ്രവേശനം തടയുമെന്ന് പ്രഖ്യാപിച്ച് ഹൈന്ദവ സംഘടനകളും ബിജെപിയും രംഗത്തുണ്ട്. യുവതികള്‍ ക്ഷേത്രസന്ദര്‍ശനത്തിനെത്തിയാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പിച്ച് പോലീസും മുന്നോട്ട് പോവുകയാണ്.
ഇരു കൂട്ടരും ബലാബലം നില്‍ക്കുമ്പോള്‍ ശബരിമല നട തുറന്നിരിക്കുന്ന ശേഷിക്കുന്ന മണിക്കൂറിൽ എന്ത് നടക്കുമെന്ന ആകാംക്ഷയിലാണ് ഏവരും. ക്ഷേത്ര ദര്‍ശനത്തിന് യുവതികള്‍ എത്തുമോ? എത്തിയാല്‍ എന്താവും സാഹചര്യങ്ങള്‍? ഏവരും ശബരിമലയിലേക്കാണ് ഉറ്റുനോക്കുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ ഇനി കേരളം സാക്ഷ്യം വഹിക്കാന്‍ പോവുന്നത് പിരിമുറക്കത്തിന്റെ മണിക്കൂറുകള്‍ ആയിരിക്കും.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് തുലാംമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നത്. നടതുറന്നിരുന്ന അഞ്ച് ദിവസവും പ്രതിഷേധക്കാര്‍ ശബരിമലയില്‍ വിവിധയിടങ്ങളിലായി സംഘം ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം ലംഘിച്ച് പ്രതിഷേധക്കാര്‍ ശബരിമലയില്‍ തന്നെ തുടര്‍ന്നു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒമ്പത് യുവതികള്‍ക്ക് പാതിവഴിയില്‍ മടങ്ങേണ്ടി വന്നു. പിന്നീട് ദര്‍ശനത്തിനെത്തിയ സ്ത്രീകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയതിന് ശേഷം പോലീസ് ശബരിമലയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അഞ്ച് ദിവസവും യുവതീ പ്രവേശനം സാധ്യമായില്ല.
അപ്രതീക്ഷതമായ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തെ എങ്ങനെ ചെറുക്കണമെന്നറിയാതെ പലപ്പോഴും പ്രതിസന്ധിയിലാവുകയും ചെയ്തു. എന്നാല്‍ ഇത്തവണ വീഴ്ചകളെല്ലാം പരിഹരിച്ച് ശക്തമായ സുരക്ഷാ സംവിധാനമാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.
ഇതേവരെ ക്ഷേത്രദര്‍ശനത്തിന് യുവതികള്‍ ആരും അപേക്ഷ നല്‍കിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരും സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസും വ്യക്തമാക്കുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചിത്തിരയാട്ട പ്രത്യേക പൂജകള്‍ക്കായി ശബരിമല നട തുറക്കുക. ആറിന് രാത്രി ഒമ്പത് മണിക്കാണ് നടയടക്കും. ഇതിനിടയില്‍ ഏതെങ്കിലും യുവതികള്‍ ദര്‍ശനത്തിന് ആഗ്രഹിച്ചാല്‍ അതിന് സംരക്ഷണം ഒരുക്കുമെന്ന നിലപാടിലാണ് പോലീസും സര്‍ക്കാരും. എന്നാല്‍ ‘ആക്ടിവിസ്റ്റുകള്‍’ക്ക് സംരക്ഷണം നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആക്ടിവിസ്റ്റുകളായി എത്തുന്നവര്‍ക്ക് ശബരിമലയില്‍ സംരക്ഷണം നല്‍കില്ല. ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചത് ഗൂഡോദ്ദേശത്തോടെ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരെയാണെന്നുമാണ് കടകംപള്ളി പറഞ്ഞത്.
സാങ്കേതിക സംവിധാനങ്ങളുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി പൊലീസ് ശക്തമായ മുന്‍കരുതലാണൊരുക്കിയിരിക്കുന്നത്. ലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് നിയന്ത്രണത്തിലാണ്. യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ സംഘമായി എത്തുന്നവരെ ആവശ്യമെങ്കില്‍ മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തുലാമാസപൂജയ്ക്ക് നട തുറന്ന ദിവസങ്ങളില്‍ സംഘര്‍ഷം നടത്തിയ 450 പേരടക്കം 1500 പേരുടെ ചിത്രങ്ങള്‍ പൊലീസിന്റെ ‘ഫേസ് ഡിറ്റക്ഷന്‍’ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തി. നിലയ്ക്കല്‍, പമ്പ, സന്നിധാനം, കാനനപാതം എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സംഘര്‍ഷം സൃഷ്ടിച്ച 1500 പേരില്‍ ആരെങ്കിലും എത്തിയാല്‍ ഈ ക്യാമറകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പ് നല്‍കും. ഇത്തരക്കാരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. മുഖം മറച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും.
ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമടക്കം 4000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ ശബരിമലയിലെ പൊലീസിനു ലഭ്യമാക്കിയിട്ടുണ്ട്. ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ ഭക്തരായ സ്ത്രീകളെത്തിയാല്‍ നേരിടാനായി വനിതാ പൊലീസുകാരെയും സജ്ജരാക്കിയിട്ടുണ്ട്. എസ്‌ഐ, സിഐ റാങ്കിലുള്ള മുപ്പത് വനിതാ ഉദ്യോഗസ്ഥര്‍ തയാറായിക്കഴിഞ്ഞു. പമ്പയില്‍നിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീര്‍ഥാടകരെ കയറ്റുക. ദര്‍ശനം കഴിഞ്ഞു സ്വാമി അയ്യപ്പന്‍ റോഡിലൂടെ മാത്രം മലയിറങ്ങാം.
ഇതിനിടെ പോലീസിനെയും സര്‍ക്കാരിനേയും വെല്ലുവിളിച്ച് ശബരിമലയിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ് ഹൈന്ദവ സംഘടനകള്‍. ഇരുമുടിക്കെട്ടുകളുമായി ‘അമ്മമാരെ’ എത്തിക്കുമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിനെത്തുന്ന യുവതികളെ അമ്മമാരെ ഉപയോഗിച്ച് പിന്തിരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകരും അവരുടെ നേതൃത്വത്തിലുള്ള സംഘവും ശബരിമലയില്‍ ഭക്തരായി എത്തുമെന്ന സൂചനയാണ് കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികലയുള്‍പ്പെടെ നല്‍കിയത്.
എന്ത് വന്നാലും ആചാരലംഘനം അനുവദിക്കില്ലെന്നും ഹൈന്ദവ സംഘടനകള്‍ ആവര്‍ത്തിച്ച് പറയുന്നു. പോലീസ് വലയത്തെ ഭേദിച്ച് ‘ഭക്ത’രായി ശബരിമലയിലെത്താമെന്നാണ് സംഘടനകളുടെ പ്രതീക്ഷ. ഇത് നടന്നാല്‍ യുവതീ പ്രവേശനത്തെ ഏത് വിധേനയും തടയുമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി.
https://www.facebook.com/Malayalivartha



























