ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പമ്പയിലും വനിതാ പോലീസ് നിലയുറച്ചു, ആറ് മേഖലകളിലായി 3000 ത്തോളം പോലീസ് സന്നാഹം, അത്യാഹിതത്തിന് സാധ്യത

ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തുമായി പോലീസ് സുരക്ഷ ശക്തമാക്കി. 50 വയസിനു മുകളിലുള്ള 15 വനിതാ പോലീസുകാർ സന്നിധാനത്ത് എത്തി. കൂടുതൽ സ്ത്രീകൾ എത്തിയാൽ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇവരെ നിയോഗിച്ചതെന്നു പോലീസ് വിശദീകരിച്ചു.സിഐ- എസ്ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.ഇന്നലെ തന്നെ പമ്പയില്‍ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്.ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്.
ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. എന്നാല്‍, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പോലീസ് പറഞ്ഞു. തുലാമാസ പൂജാസമയത്തുണ്ടായ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കരുതെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് കമാന്‍ഡോ സംഘമായ തണ്ടര്‍ബോള്‍ട്‌സും ദ്രുതകര്‍മ്മസേനയും നിലയ്ക്കലിലും പമ്പയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുൻപ് സംഘർഷങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. ഇന്നും നാളെയും തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കൽ മുതൽ കടത്തിവിടില്ല. തീർഥാടകർ അല്ലാത്തവരെ നിലയ്ക്കൽ എത്തും മുൻപേ തിരിച്ചയയ്ക്കും. തീർഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക.
സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച പോലീസ് അവരുടെ സൈബര്‍ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ തടയുകയാണ് ലക്ഷ്യം. വ്യാപാരകേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, അതിഥിമന്ദിരം, ഡോണര്‍ ഹൗസുകള്‍ എന്നിവിടങ്ങളില്‍ അനാവശ്യമായി ആരെയും തങ്ങാന്‍ അനുവദിക്കില്ല. പമ്പയിലെ ഓഫീസുകളിലെ വാഹനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതിഷേധക്കാര്‍ വാഹനങ്ങളിലെത്താതിരിക്കാനാണിത്.
പമ്പയിലും സന്നിധാനത്തും കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. 12 മുഖംതിരിച്ചറിയല്‍ ക്യാമറകളും ശബരിമലയില്‍ സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കില്‍ കസ്റ്റഡിയിലെടുക്കും.
https://www.facebook.com/Malayalivartha



























