സുരേന്ദ്രനും രാജേഷും വ്രതമെടുത്ത് ഭക്തരായി നേതൃത്വം നല്‍കി സന്നിധാനത്തേക്ക്; ആളെക്കൂട്ടി ഒളിപ്പോരിനൊരുങ്ങി വിശ്വാസികള്‍; അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികള്‍ സംഘടിച്ചെത്തുന്നു; എല്ലാ ജില്ലകളില്‍ നിന്നും യുവ മോര്‍ച്ച പ്രവര്‍ത്തകര്‍; വജ്ര, വരുണ്‍ മുതല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ വരെ ഒരുക്കി പോലീസ് കാത്തിരിക്കുമ്പോള്‍

കഴിഞ്ഞ വര്‍ഷം വരെ വളരെ ഭക്തിയായി നടന്നിരുന്ന ശബരിമല തീര്‍ത്ഥാടനം ഇപ്പോള്‍ മുള്‍മുനയിലാണ്. ശബരിമലയില്‍ യുദ്ധ സന്നാഹമൊരുക്കി പോലീസ് കാത്തിരിക്കുമ്പോള്‍ അതേ നാണയത്തില്‍ ഒളിപ്പോരിനൊരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. യുവതികളെ പോലീസിന്റെ പത്മവ്യൂഹത്തിലാക്കി സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെട്ടാല്‍ തടയാനുള്ള നീക്കത്തില്‍ ബി.ജെ.പി. നേതാക്കന്മാരായ കെ. സുരേന്ദ്രനും വി.വി. രാജേഷും മുന്‍ നിരയിലുണ്ടാകും. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ കാട്ടുവഴികളിലൂടെ സന്നിധാനത്തെത്തുമെന്നാണ് സൂചന. ഇവര്‍ക്ക് കരുത്തായി എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എന്തിന് മുംബൈയില്‍ നിന്നുപോലും വിശ്വാസികളും സംഘടിച്ചെത്തുന്നത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വിശ്വാസികളുടെ രൂപത്തില്‍ വരുന്ന ക്രിമിനലുകളേയും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല.
ഇന്നു വൈകിട്ട് അഞ്ചിനു നടതുറക്കുന്നതു മുതല്‍ നാളെ രാത്രി പത്തിന് അടയ്ക്കുന്നതുവരെ പോലീസിനും വിശ്വാസികള്‍ക്കും അഗ്‌നിപരീക്ഷ.
മാധ്യമപ്രവര്‍ത്തകരെപ്പോലും നിലയ്ക്കലില്‍ തടഞ്ഞാണ് പോലീസ് സന്നിധാനം വരെ കോട്ട കെട്ടിയത്. അട്ടത്തോട് കോളനി വഴി വനപാതയിലൂടെ സന്നിധാനത്ത് എത്താന്‍ ശ്രമിച്ച ടിവി ചാനല്‍ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. 'മാധ്യമവിലക്ക്' വിവാദമായതോടെ വിശദീകരണവുമായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നേരിട്ടെത്തി. മാധ്യമങ്ങളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാലുടന്‍ പ്രവേശനം അനുവദിക്കുമെന്നുമായിരുന്നു വിശദീകരണം. വൈകുന്നേരം നിലയ്ക്കലില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടെങ്കിലും പമ്പയിലെത്തിയപ്പോള്‍ വീണ്ടും തടഞ്ഞു.
ലഹളകളുണ്ടാകുമ്പോള്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ തൊടുക്കുന്ന 'വജ്ര', ജലപീരങ്കിയായ 'വരുണ്‍' എന്നിവയടക്കമുള്ള സന്നാഹമാണു പോലീസിന്റേത്. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനു പുറമേ, പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ഓരോരുത്തരെയും പരിശോധിക്കും. നേരത്തേ സംഘര്‍ഷമുണ്ടാക്കിയതിനു നോട്ടപ്പുള്ളികളാക്കിയവര്‍ക്കു 'ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറ' ഉപയോഗിച്ച് കെണിയൊരുക്കും. ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍ കാന്തിന്റെ നേതൃത്വത്തിലാണു 2000 പോലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിന്യസിക്കുന്നത്. പമ്പയിലും സന്നിധാനത്തും ഐ.ജിമാര്‍ക്കാണു ചുമതല.
മലചവിട്ടുന്നതിനു സംരക്ഷണം ആവശ്യപ്പെട്ട് ഇതുവരെ യുവതികളാരും സമീപിച്ചിട്ടില്ലെന്നു ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും പറയുന്നതു വിശ്വാസികള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. യുവതികളെ ദര്‍ശനത്തിനെത്തിച്ചാല്‍ വിശ്വാസികള്‍ പ്രതിഷേധിക്കുമെങ്കിലും നയിക്കാനാളില്ലെങ്കില്‍ ചെറുത്തുനില്‍പ്പ് ഫലപ്രദമാകില്ലെന്നു കണ്ടാണ് സന്നിധാനത്തെത്താന്‍ കെ. സുരേന്ദ്രനും വി.വി. രാജേഷും ശ്രമിക്കുന്നത്. ബി.ജെ.പി. ഇവരെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ല. കാനനപാതയിലും തമ്പടിച്ചിരിക്കുന്ന പോലീസിന്റെ കണ്ണുവെട്ടിക്കാനായി, കാടിന്റെ മുക്കുംമൂലയും അറിയാവുന്ന ചിലരുടെ സഹായം തേടിയിട്ടുണ്ടെന്നാണു വിവരം.
ചെറിയ സംഘങ്ങളായി അഞ്ചു ജില്ലകളില്‍ നിന്നുള്ള ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരും സന്നിധാനത്തുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കെട്ടുനിറച്ച് കെ.എസ്.ആര്‍.ടി.സി. ബസിലാകും നിലയ്ക്കലില്‍ എത്തുക. ഇവര്‍ പരിസരപ്രദേശങ്ങളില്‍ എത്തിയെന്നും സൂചനയുണ്ട്. ഇന്ന് ഉച്ചയോടെ തീര്‍ഥാടകരെ പമ്പയില്‍നിന്നു മലചവിട്ടാന്‍ അനുവദിക്കും.
മാധ്യമപ്രവര്‍ത്തകരെപ്പോലും സന്നിധാനത്തേക്കു വിടാതിരിക്കെ, അവിടെനിന്നുള്ള ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ സംപ്രേഷണം ചെയ്്തതു പോലീസിനെ അമ്പരപ്പിച്ചു. സന്നിധാനത്തുള്ള ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണു സംപ്രേഷണം ചെയ്തതെന്നു പിന്നീടു വ്യക്തമായി. കാട് നന്നായറിയാവുന്ന ചിലരുടെ സഹായത്തോടെ എത്തിയ ചാനല്‍സംഘത്തെ പോലീസ് ഇടപെട്ട് അട്ടത്തോട് സ്വാമിക്കടയിലേക്കു മാറ്റിയിരുന്നു.
"
https://www.facebook.com/Malayalivartha



























