സംഘർഷാവാസ്ഥ കണക്കിലെടുത്ത് വനിതാ മാധ്യമപ്രവർത്തകർ ശബരിമല റിപ്പോർട്ട് ചെയ്യാൻ വരരുതെന്ന് കർമ്മ സമിതിയുടെ കത്ത്

ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ഇന്ന് ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ജോലിയുടെ ഭാഗമായി യുവതികളായ മാധ്യമ പ്രവർത്തകർ സന്നിധാനത്തേക്ക് വരുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിര്‍ദേശവുമായി ശബരിമല കർമ്മ സമിതി മാധ്യമ പ്രവർത്തകർക്ക് കത്ത് നൽകി .
ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങൾ മനസിലാക്കാതെയാണ് സുപ്രീംകോടതി യുവതീ പ്രവേശന വിഷയത്തിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ഭക്തർക്കിടയിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായിക്കൊണ്ട് ഇരിക്കുന്നത്. ഈ സാഹചര്യത്തിൽ ജോലിയുടെ ഭാഗമായി വരുന്ന വനിത മാധ്യമപ്രവർത്തകരുടെ പ്രവേശനം സമാധാനപരമായി പ്രതിഷേധം നടത്തുന്നവർക്കിടയിൽപ്പോലും സ്ഥിതി കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. അതിനാൽ മാധ്യമങ്ങൾ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ശബരിമല കർമ്മ സമിതി നൽകിയ കത്തിൽ പറയുന്നു
വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കര്‍മസമിതി.കഴിഞ്ഞ തവണ തുലാമാസ പൂജയ്ക്കായി അഞ്ചുദിവസം നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടായിരുന്നു.
ദേശീയ മാധ്യമങ്ങളിലേതടക്കം വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് വാഹനങ്ങളും തകര്‍ത്തു. ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനു കാരണമായി. ഇവരില്‍ പലരും ഇപ്പോഴും പരിക്കില്‍ നിന്നു മോചിതരായിട്ടില്ല. ഈ സാഹചര്യത്തിലാണ് കർമ്മ സമിതി മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് കത്ത് നൽകിയത്.
https://www.facebook.com/Malayalivartha
























