ചിത്തിര ആട്ടവിശേഷത്തിനായി നടതുറക്കാനിരിക്കെ ശബരിമല തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി; കമാൻഡോകളും വനിതാ പൊലീസുകാരും അടക്കം 2300 പൊലീസുകാരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചു

ചിത്തിര ആട്ടവിശേഷത്തിനായി നടതുറക്കാനിരിക്കെ ശബരിമല തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. ആദ്യം സ്വകാര്യ വാഹനങ്ങൾ നിലയ്‌ക്കലിൽ തടഞ്ഞെങ്കിലും തീർത്ഥാടകരുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് വാഹനങ്ങൾ കടത്തിവിട്ടു. എന്നാൽ 11 മണിക്ക് മാത്രമേ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തി വിടൂ എന്നാണ് പൊലീസിന്റെ നിലപാട്. കമാൻഡോകളും വനിതാ പൊലീസുകാരും അടക്കം 2300 പൊലീസുകാരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചമുതൽ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ 75 കമാൻഡോകൾ സുരക്ഷാ ചുമതല ഏറ്റെടുത്തു. ഇവർക്ക് ഐ.ജി എം.ആർ. അജിത്കുമാർ നിർദ്ദേശങ്ങൾ നൽകി. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആറ് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ട്മാർക്ക് ചുമതല നൽകി. പമ്പയിലും സന്നിധാനത്തും എല്ലാ കെട്ടിടങ്ങളിലും പൊലീസ് ഇന്നലെ പലതവണ പരിശോധന നടത്തി.
കെ.എസ്.ആർ.ടി.സി വാഹനങ്ങൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തീർത്ഥാടകർ പ്രതിഷേധം നടത്തി. പൊലീസിന്റെ നിർദ്ദേശമില്ലാതെ വാഹനങ്ങൾ സർവീസ് തുടങ്ങില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ നിലപാട്. മാദ്ധ്യമ പ്രവർത്തകരെയും കനത്ത പരിശോധനയ്‌ക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലയിടങ്ങളിലും തീർത്ഥാടകരും പൊലീസും തമ്മിൽ തർക്കം നടന്നു. എന്നാൽ പൊലീസ് പരമാവധി സംയമനം പാലിക്കുകയാണ്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























