പഴുതടച്ച സുരക്ഷ; തന്ത്രിയുടെ മുറിക്ക് സമീപം മൊബൈൽ ജാമർ: മാധ്യമങ്ങൾ തന്ത്രിയുമായി സംസാരിക്കുന്നത് ഒഴിവാക്കാൻ എസ്. ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വീക്ഷണം...

എല്ലാത്തരത്തിലും പോലീസിന്റെ നോട്ടം കനക്കുന്നു. സന്നിധാനത്തെ പോലീസ് സുരക്ഷയെക്കുറിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ.. ചിത്തിരയാട്ട വിശേഷത്തിനായി ഇന്ന് നടതുറക്കാനിരിക്കെ തന്ത്രിയുടെ മുറിക്ക് മുന്നിൽ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. തുലാമാസ പൂജയ്ക്ക് പോലും തന്ത്രിയെക്കാണാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല.
അതിൽ നിന്ന് വിഭിന്നമായാണ് ഇന്ന് മാധ്യമങ്ങൾക്ക് തന്ത്രിയെക്കാണാൻ അനുവാദം നിഷേധിച്ചിരിക്കുന്നത്. തന്തി കണ്ഠരര് രാജീവര് മാധ്യമങ്ങളെ കാണാൻ പാടില്ലെന്നാണ് തന്ത്രിക്ക് പോലീസ് നൽകിയ നിർദ്ദേശം. നിരോധനാജ്ഞയുള്ള മേഖലയാണിത്. മാധ്യമങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
തന്ത്രിയുടെ മുറിക്ക് സമീപം ഏകദേശം 15സെന്റീമീറ്റർ മാത്രം നീളമുള്ള മൊബൈൽ മിനി ജാമർ സ്ഥാപിച്ചിട്ടിട്ടുണ്ട്. ഇതുവരെ ഇത് പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. ഇത്തരത്തിൽ എന്തിനാണ് ജാമർ സ്ഥാപിച്ചതെന്ന ചോദ്യത്തിന് പോലീസ് വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. ഈ ജാമർ പ്രവർത്തിച്ച് തുടങ്ങിയാൽ തന്ത്രിക്കും, മേൽശാന്തിമാർക്കും, പരികർമ്മികൾക്കും, ഈ കെട്ടിടത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർക്കും മൊബൈലിൽ ആശയവിനിമയം നടത്താൻ സാധ്യമാകാതെവരും.
എന്തിനാണ് ഇത്തരത്തിൽ ജാമർ സ്ഥാപിച്ചതെന്ന് പോലീസ് കൃത്യമായി വിശദീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഈ മിനി ജാമർ എപ്പോൾ മുതൽ പ്രവർത്തിച്ച് തുടങ്ങും എന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. സന്നിധാനത്തും ,സോപാനത്തും ആദ്യമായി എസ്. ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ തന്ത്രിയുടെ മുറിക്ക് മുന്നിൽ നിയോഗിച്ചിരിക്കുന്നുണ്ട്. ഈ സമയത്തും തന്ത്രി കണ്ഠരര് രാജീവര് മാധ്യമങ്ങളെ കാണാൻ തയ്യാറായിരുന്നില്ല. വൈകുന്നേരം അദ്ദേഹം മാധ്യമങ്ങളെ കാണുമോ എന്ന് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മണ്ഡലക്കാലത്തിന് മുമ്പുള്ള ഒരു റിഹേഴ്സലായിത്തന്നെ ഇവിടത്തെ സുരക്ഷയെ കാണേണ്ടിവരും. 1200 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്തിന്റെ വിവിധ മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്. രണ്ടുമണിയോടെ ഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തിവിടും അഞ്ച് മണിക്കാണ് നട തുറക്കുന്നത്. അപ്പം, അരവണ കൗണ്ടറിന് സമീപം പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം ഭക്തരെ പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെടും. സന്നിധാനത്തെ ഗസ്‌റ്റ് ഹൗസിലും മറ്റും ഭക്തർക്ക് താമസിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്.
അതിനിടെ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാരും പൊലീസും പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ കേന്ദ്ര ഇന്റലിജിൻസും എത്തിയിട്ടുണ്ട്. രഹസ്യാന്വേഷണത്തിന്റെ പ്രത്യേക ചുമതല വഹിക്കുന്ന അഞ്ചംഗസംഘമാണ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഓരോ മണിക്കൂറിലും നൽകണമെന്നാണ് നിർദ്ദേശം. സന്നിധാനത്ത് യുവതി പ്രവേശനം സാദ്ധ്യമാക്കിയാൽ സംസ്ഥാന വ്യാപകമായും ദക്ഷിണേന്ത്യയിലും ഉൾപ്പെടെ വൻ പ്രക്ഷോഭത്തിന് സാദ്ധ്യതയുണ്ടെന്നും സംസ്ഥാനത്ത് കലാപസമാനമായ അന്തരീക്ഷം ഉണ്ടായേക്കുമെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























