ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ പോലീസ് തടഞ്ഞു; ശബരിമലയിൽ യുവതി പ്രവേശനത്തിന് രഹസ്യ നീക്കമെന്ന് ശശികല

നിലയ്ക്കലിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ പോലീസ് തടഞ്ഞു. പമ്പയിലേക്ക് പോകാൻ എത്തിയപ്പോഴാണ് ഇവരെ പോലീസ് തടഞ്ഞത്. അതേസമയം, ശബരിമലയിൽ യുവതി പ്രവേശനത്തിന് രഹസ്യ നീക്കമെന്ന് ശശികല ആരോപിച്ചു. എരുമേലിയിലും നിലയ്ക്കലിലും എന്തു പ്രശ്നമുണ്ടായിട്ടാണ് തീർഥാടകരെ പോലീസ് തടയുന്നതെന്നും ശശികല ചോദിച്ചു.
ഇതിനിടെ ശബരിമല തീർഥാടകരെ പൊലീസ് തടഞ്ഞതിൽ തിരുവനന്തപുരത്തും കൊല്ലത്തും പ്രതിഷേധം. ഇരുസ്ഥലങ്ങളിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പമ്പയിലേക്ക് പോകാൻ കെഎസ്ആർടിസി അനുവദിച്ചില്ലെന്ന് ആരോപിച്ചാണു പ്രതിഷേധം. അതേസമയം, നിലയ്ക്കലിൽ തടഞ്ഞിരുന്ന തീർഥാടകരുമായി കെഎസ്ആർടിസി ബസ് പമ്പയിലേക്ക് തിരിച്ചു. രാവിലെ 11.10നാണ് ആദ്യബസ് യാത്ര തിരിച്ചത്. സ്വകാര്യ വാഹനങ്ങളും കടത്തിവിടുന്നുണ്ട്. സന്നിധാനത്ത് വൻ പൊലീസ് സന്നാഹമാണ് അണിനിരത്തിയിരിക്കുന്നത്. 20 കമാൻഡോകളടക്കം 2,300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
അതിനിടെ, മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽ നിന്ന് തന്ത്രി കണ്ഠര് രാജീവരെ പൊലീസ് വിലക്കി. രാവിലെ 11.15ഓടെ കാൽനടയായിട്ടാണ് തന്ത്രി സന്നിധാനത്തെത്തിയത്. അദ്ദേഹമെത്തിയ ഉടൻ തന്നെ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം മൂന്നു പൊലീസുകാർ തന്ത്രിയുടെ മുറിക്കു മുന്നിൽ കാവലിരിക്കുകയാണ്. തന്ത്രിയുടെ മുറിക്കു മുന്നിൽ മൊബൈൽ ജാമർ സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























