മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല, അധിക യോഗ്യതയാണ്; ബന്ധുനിയമന വിവാദം ഉയർന്ന ഉടനെ രാജിവെക്കാൻ ജയരാജനല്ല ജലീൽ; ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി അഡ്വ. ജയശങ്കർ

മന്ത്രി കെ. ടി.ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ .ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരെ നിയമിച്ചതിൽ ക്രമവിരുദ്ധമായി ഒന്നുമില്ല. ജനറൽ മാനേജറാകാൻ ജനപിന്തുണയും പ്രതിബദ്ധതയുമാണ് വേണ്ടത്. മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല, അധിക യോഗ്യതയാണെന്നും ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അഡ്വ. ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഗുജറാത്ത് ഫണ്ടു പിരിവിൽ അഴിമതി ആരോപിച്ചു മുസ്ലിംലീഗ് വിട്ടയാളാണ് ജനാബ് കെടി ജലീൽ. പിന്നീട് അദ്ദേഹം മാർക്സിസ്റ്റ് സഹയാത്രികനും ജനനായകൻ്റെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായി. കുറ്റിപ്പുറത്തെ ചെമ്മണ്ണിൽ ചെങ്കൊടി പാറിച്ച് നിയമസഭാംഗമായി. പിന്നീട് മന്ത്രിയായി.
അഴിമതിയില്ല, ധൂർത്തില്ല. കളളവുമില്ല ചതിയുമില്ല, എള്ളോളമില്ല സ്വജനപക്ഷപാതം. സംശുദ്ധമായ പ്രതിച്ഛായ, സുതാര്യ സുന്ദരമായ ഭരണം.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരെ നിയമിച്ചതിലുമില്ല അഴിമതി. കഴിവും കാര്യപ്രാപ്തിയും പ്രതിബദ്ധതയുമുളള ഒരാളെയും ഓപ്പൺ മാർക്കറ്റിൽ കിട്ടാതെ, സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് അദീബിനെ ഡെപ്യൂട്ടേഷനിൽ കൊണ്ടുവന്നതാണ്. അതിൽ ക്രമവിരുദ്ധമായി ഒന്നുമില്ല.
ജനറൽ മാനേജർക്ക് എംബിഎ വേണം എന്ന് നിഷ്കർഷിച്ചത് യുഡിഎഫ് സർക്കാരാണ്. ഈ സർക്കാരിനും മന്ത്രിക്കും അത് ബാധകമല്ല. ജനറൽ മാനേജറാകാൻ ജനപിന്തുണയും പ്രതിബദ്ധതയുമാണ് വേണ്ടത്. മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല, അധിക യോഗ്യതയാണ്.
ബന്ധുനിയമന വിവാദം ഉയർന്ന ഉടനെ രാജിവെക്കാൻ ജയരാജനല്ല ജലീൽ. അദ്ദേഹത്തിൻ്റെ കൈകൾ ശുദ്ധമാണ്. രാജിവെക്കില്ല.
https://www.facebook.com/Malayalivartha


























