ശബരിമലയില്‍ തന്ത്രിയെ ഒതുക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ രണ്ട് കയ്യുംനീട്ടി സ്വീകരിക്കാന്‍ ബി.ജെ.പി ഒരുങ്ങി

ശബരിമല യുവതീ പ്രവേശനത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നിലപാടിനൊപ്പം നില്‍ക്കുന്ന തന്ത്രിയെ ഒതുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ദേവസ്വം ബോര്‍ഡുമായും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായരുമായും ചില തന്ത്രിമാരുമായും മറ്റും സര്‍ക്കാര്‍ ഇതിനുള്ള കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. അതേസമയം പ്രസിഡന്റ് എ. പത്മകുമാറിന് പാര്‍ട്ടിയും സര്‍ക്കാരും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം സന്നിധാനത്ത് എത്തിയിട്ട് മൂന്ന് ദിവസമായി. സര്‍ക്കാര്‍ നീക്കങ്ങള്‍ പലപ്പോഴും അട്ടിമറിക്കാന്‍ പത്മകുമാര്‍ ശ്രമിച്ചതില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും കടുത്തഅതൃപ്തിയാണുള്ളത്.
അതേസമയം പത്മകുമാറിനെ ബി.ജെ.പി പാളയത്തിലെത്തിക്കാനും നീക്കം നടക്കുന്നുണ്ട്. പ്രശ്‌നത്തില്‍ പരമാവധി രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ് ബി.ജെ.പി. ശബരിമല ക്ഷേത്രം നിലകൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലത്തിലെ മുന്‍. എം.എല്‍.എ ആണ് പത്മകുമാര്‍. പത്തിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകുന്ന ഭരണ കക്ഷിയെ നാണം കെടുത്താനുള്ള നല്ലൊരു ഉപാധി ആകും പദ്മകുമാറെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബി.രാമന്‍ നായരെ ബി.ജെ.പിയിലെത്തിച്ചത് നേട്ടമായി പി.എസ് ശ്രീധരന്‍പിളള വിശ്വസിക്കുന്നു.
പത്മകുമാറിനെ എത്തിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണെങ്കിലും എ.പത്മകുമാറിന് ശബരിമലയുമായും എന്‍.എസ്.എസുമായും സംഘപരിവാറുമായും അടുത്തബന്ധമാണുളളത്. ശബരിമല നട അടയ്ക്കുമ്പോള്‍ പാടുന്ന ഹരിവരാസനം പത്മകുമാറിന്റെ കുടുംബത്തിലെ ജാനകിയമ്മയാണ്. അതിനാല്‍ പത്മകുമാറിനെ ബാ.ജെ.പിയിലെത്തിച്ചാല്‍ അത് വലിയ നേട്ടമാകുമെന്ന് ബി.ജെ.പി കേരളഘടകം വിശ്വസിക്കുന്നു. പദ്മകുമാറിനെ പാര്‍ട്ടിയില്‍ എത്തിച്ചു അദ്ദേഹത്തെ അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആക്കാനാണ് ബി ജെ പി ശ്രമിയ്ക്കുന്നതെന്നു പാര്‍ട്ടിയോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.
മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലനട തുറക്കുമ്പോള്‍ ക്ഷേത്രം സന്ദര്‍ശിക്കാനാണ് അമിത് ഷാ ഉദ്ദേശിയ്ക്കുന്നത്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെയും ഈ വിഷയം സജീവമാക്കി നിലനിര്‍ത്താനാണ് ബി ജെ പി ആഗ്രഹിയ്ക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം നവംബറില്‍ സംഘടിപ്പിക്കുന്ന രഥയാത്ര കേരളത്തെ ഇളക്കിമറിക്കുമെന്നും കണക്കാക്കപ്പെടുന്നു.
പത്തനംതിട്ട ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റ് ആണ്. നേരത്തെ സി പി എമ്മിന്റെയും ഗവണ്‍മെന്റിന്റെയും നയങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് പദ്മകുമാര്‍ സ്വീകരിയ്ക്കുകയും ദേവസ്വം ബോര്‍ഡ് വിധിയ്ക്ക് എതിരായി റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന് സൂചിപ്പിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യങ്ങളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാണ് ഉദ്ദേശമെന്നാണ് പിന്നീട് പറഞ്ഞത്.സര്‍ക്കാരിന് എതിരായി നിലപാട് എടുത്തുകൊണ്ടു പദ്മകുമാര്‍ തന്റെ രാഷ്ട്രീയ മുന്‍ഗണനകള്‍ ആണ് വെളിപ്പെടുത്തുന്നതെന്നു ഒരു വിഭാഗം സി പി എം നേതാക്കള്‍ അവകാശപ്പെട്ടു.
ബി ജെ പി ആകട്ടെ സംസ്ഥാനത്തു തങ്ങളുടെ നില മെച്ചപ്പെടുത്താനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ അമിത് ഷായുടെ സന്ദര്‍ശനവേളയില്‍ , ഐ എസ് ആര്‍ ഓ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേധാവിയും കോണ്‍ഗ്രസ് നേതാവുമായ ജി രാമന്‍ നായരും മറ്റു ചില പ്രമുഖരോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























