മരിച്ചാലും തുടരുന്ന അവഗണന ...ആള്‍ക്കൂട്ടം തല്ലിക്കൊന്നു, കേസ് വാദിക്കാന്‍ സർക്കാരിന്റെ കയ്യിൽ പണമില്ല

അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ മറന്നുവോ? മരിച്ചു കഴിഞ്ഞും ആദിവാസികളോടുള്ള അവഗണന തുടരുന്നു എന്നാണ് വസ്തുതകൾ വിരൽ ചൂണ്ടുന്നത് . മധുവിന്റെ കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകില്ല. അഭിഭാഷകന് കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ കാശില്ലത്രേ.
പാലക്കാട്ടുകാരനായ പി.ഗോപിനാഥിനെ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ച തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. സര്‍ക്കാര്‍ വ്യവസ്ഥയനുസരിച്ചുള്ള ഫീസ് അഭിഭാഷകന് സമ്മതമല്ലാത്തതിനാലാണ് നടപടി എന്നാണ് അഭ്യന്തര വകുപ്പ് പറയുന്നത്
അതേ സമയം സമ്മതപത്രം ഒപ്പിട്ടു വാങ്ങുക മാത്രമാണ് ചെയ്തതെന്നും ഫീസ് എത്രയാണെന്നു വ്യക്തമാക്കിയിരുന്നില്ലെന്നും പി. ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പാലക്കാട്ടു താമസിക്കുന്നയാളായതിനാല്‍ കേസിന്റെ ആവശ്യത്തിനു മണ്ണാര്‍ക്കാട്ട് ഓഫിസ് വേണമെന്നു രേഖാമൂലം അഭ്യര്‍ഥിച്ചിരുന്നു. നിയമനം റദ്ദാക്കിയെന്ന ഉത്തരവാണു പിന്നീടു ലഭിച്ചതെന്ന് ഗോപിനാഥ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഹൈക്കോടതിയിലെ അഞ്ച് കേസുകളില്‍ വാദിക്കാന്‍ അഭിഭാഷകരെ കൊണ്ടുവന്നതില്‍ ഫീസ് ഇനത്തില്‍ 2.59 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കിയതായി വിവരാകാശ നിയമപ്രകാരം നല്‍കിയ ഒരു അപേക്ഷയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഈ സര്‍ക്കാരിന്റെ കാലത്തും സോളാര്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവാനായി സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നിരുന്നത് ഉയര്‍ന്ന ഫീസ് നല്‍കി കൊണ്ടുതന്നെയാണ് .
കഴിഞ്ഞ ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന 27 വയസുകാരനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ മർദ്ധിച്ചു കൊലപ്പെടുത്തിയത് . മർദ്ധിച്ചു അവശനാക്കിയ മധുവിനെ മരത്തിൽകെട്ടിയിട്ട ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പോലീസെത്തി ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി മധു മരണപ്പെട്ടു.
അഗളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ 16 പ്രതികള്‍ക്കും പിന്നീടു ജാമ്യം ലഭിച്ചിരുന്നു. വിചാരണ മണ്ണാര്‍ക്കാട് കോടതിയില്‍ ഉടന്‍ ആരംഭിക്കുമെന്നാണു സൂചന.
കേസില്‍ ഇനി ഹാജരാവുക മണ്ണാര്‍ക്കാട് എസ്.സി/എസ്ടി സ്‌പെഷല്‍ കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ്.
.
https://www.facebook.com/Malayalivartha
























