വലിയ നടപ്പന്തലില്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിരിവയ്ക്കാം, നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്ത ആരെയും സന്നിധാനത്ത് നിന്ന് ഇറക്കിവിടരുത്, കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൊലീസ് നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവയ്ക്കരുത്, സര്‍ക്കാര്‍ വിവേകപൂര്‍വം നിയന്ത്രണങ്ങള്‍ കൊണ്ടുവരണം- കോടതി നിര്‍ദ്ദേശിച്ചു
ശബരിമല വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഇന്നലത്തെ പൊലീസ് നടപടിയെ തുടര്‍ന്ന് കിട്ടിയ ഹര്‍ജികള്‍ പരിശോധിച്ച ശേഷം എ.ജിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ട ശേഷമാണ് കോടതി ശക്തമായ ഇടപെടല്‍ നടത്തിയത്. അതേസമയം പൊലീസ് നടപടികളില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പമ്പയില്‍ നിന്ന് നടന്നെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണ് വലിയനടപ്പന്തലെന്നും അവിടെ നിയന്ത്രണങ്ങള്‍ പാടില്ലെന്നും കോടതി എ.ജിയോട് പറഞ്ഞു.
എന്നാല്‍ ഭക്തരായി സന്നിധാനത്തെത്തുന്ന ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ഓരോ ദിവസവും പ്രതിഷേധക്കാതെ ബി.ജെ.പി മലകയറ്റുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി എ.എന്‍ രാധാകൃഷ്ണന്‍ പുറത്തിറക്കിയ സര്‍ക്കുലറിന്റെ പകര്‍പ്പും എ.ജി ഹാജരാക്കി.
ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കിയവര്‍ക്കെതിരെ പൊലീസിന് നടപടിയെടുക്കാം. അതിന് കോടതി തടസം നില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ആര്‍.എസ്.എസ് ആചാരസംരക്ഷണത്തിന്റെ മറവില്‍ സന്നിധാനത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള വേദിയാക്കി മാറ്റുന്നെന്നും എ.ജി ചൂണ്ടിക്കാട്ടി. ഇതോടെ വിശ്വാസികളുടെ കാര്യത്തില്‍ മാത്രമാണ് ആശങ്കയെന്ന് കോടതി വ്യക്തമാക്കി.
പ്രതിഷേധക്കാര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ കോടതി വലിയ നടപ്പന്തലില്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഭിന്നശേഷിക്കാരെയും തങ്ങാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചു. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവരെ മടക്കി അയയ്ക്കരുത്, നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്നത് ശരിയല്ല. കെ.എസ്.ആര്‍.ടി.സിക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് വിടണം.
നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തണം. അത് വിവേകപൂര്‍വം സര്‍ക്കാര്‍ തീരുമാനിക്കണം. നിയന്ത്രണങ്ങള്‍ക്കുള്ള കാരണം വ്യക്തമാക്കണം. ആരാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തതെന്ന് അറിയിക്കണം. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തും മുന്‍പരിചയവും അറിയിക്കണം. ഇതെല്ലാം ചേര്‍ത്ത് വെള്ളിയാഴ്ച ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ശബരിമലയില്‍ സംഘപരിവാറും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുകയാണെന്നും യഥാര്‍ത്ഥ ഭക്തര്‍ക്ക് സന്നിധാനത്ത് യാതൊരു പ്രശ്‌നവുമില്ലെന്നും എ.ജി കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം നടപ്പന്തലിലില്‍ പ്രശ്‌നമുണ്ടാക്കിയത് ആര്‍.എസ്.എസുകാരാണെന്നും തെളിവുകള്‍ സഹിതം എ.ജി വ്യക്തമാക്കി. എ.ജി പറഞ്ഞത് വിശ്വസിക്കുകയും പ്രാധാന്യം നല്‍കുകയും ചെയ്യുന്നെന്നും കോടതി പറഞ്ഞു.
തുടര്‍ന്ന് സന്നിധാനത്ത് മൂന്നിടങ്ങളിലായി നാലായിരം പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമുണ്ടെന്ന് എ.ജി അറിയിച്ചു. സമയക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഒരേ സമയം എത്ര പേര്‍ക്ക് സന്നിധാനത്ത് തങ്ങാനാവുമെന്നും എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അടക്കമുള്ള കാര്യങ്ങള്‍ സഹിതം വെള്ളിയാഴ്ച ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെയും കോടതി കേസില്‍ കക്ഷിചേര്‍ത്തു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha