സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

നിർധനരായ സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്താൻ ഇത്തവണ സർക്കാർ തയ്യാറായിട്ടില്ല. ഖജനാവിന്റെ നിലവിലെ ശോചനീയാവസ്ഥയും തീർപ്പാക്കാനുള്ള വൻ സാമ്പത്തിക ബാദ്ധ്യതകളും കണക്കിലെടുത്താണ് ജനപ്രിയമായ പെൻഷൻ വർദ്ധനവിൽ നിന്നും സർക്കാർ പിൻവാങ്ങിയതെന്നാണ് സൂചനകളുള്ളത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വൻ ബാദ്ധ്യതകളും കുടിശ്ശികകളും തങ്ങളുടെ ചുമലിലാണെന്ന് ആമുഖത്തിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി, ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡി.എ കുടിശ്ശികകൾ തീർപ്പാക്കുന്നതിനെക്കുറിച്ച് ബജറ്റിൽ യാതൊരുവിധ വ്യക്തതയും നൽകിയിട്ടില്ല.
ജീവനക്കാരുടെ ഡി.എയും പെൻഷൻകാരുടെ ഡി.ആറും ഇനി മുതൽ മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന ഒരു ഉറപ്പ് മാത്രമാണ് ബജറ്റിലുള്ളത്. കുടിശ്ശികകളെക്കുറിച്ച് ബജറ്റ് പൂർണ്ണമായി മൗനം പാലിക്കുകയാണ്. ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യക്തമായ പ്രഖ്യാപനങ്ങൾക്ക് പകരം 'ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റിലുള്ളത്.
മുൻ സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തതകൾ നീക്കിയ ശേഷം നിലവിലുള്ള എൻ.പി.എസ് പെൻഷൻ സംവിധാനം പരിഷ്‌കരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങൾ എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ ഉറപ്പുകളില്ല.
മാത്രവുമല്ല നിലവിലുള്ള 'മെഡിസെപ്പ്' ആരോഗ്യ സുരക്ഷാ പദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
https://www.facebook.com/Malayalivartha

























