ശബരിമല വിഷയത്തിൽ പൊലീസിന് വീണ്ടും പിഴച്ചുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സുരക്ഷാ നടപ്പാക്കിയതിൽ വൻ വീഴ്ച;പ്രാദേശിക സംഘ്പരിവാര്‍ നേതാക്കളുടെ ‘നുഴഞ്ഞുകയറ്റം’ തടയാനായില്ല

ശബരിമലയിൽ പൊലീസിന് സംസ്ഥാന ഇന്റലിജെൻസിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടു പോലും തുടർനടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും വൻ സുരക്ഷാ വീഴ്ച പൊലീസ് വരുത്തിയെന്ന്
ഇന്റെലിജെൻസ് റിപ്പോർട്ട് .
സന്നിധാനത്ത് ഞായറാഴ്ച രാത്രിയടക്കം നടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരില്‍ 15 പേര്‍ ചിത്തിര ആട്ട വിശേഷത്തിനും അതിനുമുമ്പും പ്രശ്‌നമുണ്ടാക്കിയവരാണ്. ഇവരുടെ ഫോട്ടോകളടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടും സംഘം സന്നിധാനത്തെത്തിയത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ ,തിങ്കളാഴ്ച സന്നിധാനം വരെ വൻസുരക്ഷയിൽ കൊണ്ടുപോയ 2 യുവതികളെ അതേ വേഗത്തിൽ മലയിറക്കേണ്ടി വന്നത് ഏകോപനമില്ലായ്മക്കുള്ള ഉദാഹരണമായെന്നും റിപ്പോർട്ടിൽ പറയുന്നു . പിന്നീടെത്തിയ യുവതിക്കു സുരക്ഷ നൽകാൻ കഴിയില്ലെന്നു പറയേണ്ട ഗതികേടും പൊലീസിനുണ്ടായി. സുപ്രീം കോടതി വിധി എന്തു വില കൊടുത്തും നടപ്പാക്കണമെന്ന ശക്തമായ നിലപാടിലായിരുന്നു ആദ്യം മുതൽ സർക്കാർ. ഇക്കാര്യം പൊലീസിലെ ഉന്നതരെയും അറിയിച്ചിരുന്നു.
എന്നാൽ, ഇതിന്റെ പ്രത്യാഘാതം എത്രത്തോളമെന്നു വിലയിരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതിരുന്നതും ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന തന്ത്രിയുടെ മുന്നറിയിപ്പും പൊലീസിനെ വെട്ടിലാക്കി. യുവതികളെ തടയുന്നതിന്റെ പേരിൽ ഒരുവിഭാഗം ബോധപൂർവം പ്രശ്നമുണ്ടാക്കുമെന്നും വർഗീയ ലഹളയിലേക്കു കാര്യങ്ങൾ എത്തിക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. നട തുറക്കുന്നതിന്റെ തലേന്നു മുതൽ സ്വീകരിക്കേണ്ട നടപടികളും നിർദേശിച്ചു. കാനന പാതയിൽ ബലപ്രയോഗം നടത്തിയാൽ തിക്കിലും തിരക്കിലും വൻ ദുരന്തം ഉണ്ടാകുമെന്നും ഇന്റലിജൻസ് പല ദിവസങ്ങളിലായി നൽകിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു .
മണ്ഡല-മകരവിളക്ക് കാലത്ത് ഉന്നത നേതാക്കള്‍ക്ക് പകരം പ്രാദേശിക നേതാക്കളുടെ മറവിലായിരിക്കും പ്രതിഷേധക്കാര്‍ സന്നിധാനത്ത് വീണ്ടും എത്താനുള്ള സാധ്യതയെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നും മുന്നറിയിപ്പിനെ വേണ്ടരീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിത്തിര ആട്ടവിശേഷത്തിന് 5 2 വയസ്സായ സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ സൂത്രധാരനായ രാജേഷാണ് ഞായറാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടയാന്‍ എത്തിയ സംഘത്തിലും ഇയാള്‍ ഉണ്ടായിരുന്നു. ശബരിമല കര്‍മസമിതി നേതാവ് കൂടിയാണ് ഇയാളെ തിരിച്ചറിയാന്‍ കഴിയാത്തത് ഗുരുതര പിഴവാണ്. ഇയാള്‍ക്കൊപ്പം എത്തിയവരില്‍ ചിലര്‍ ഇപ്പോഴും സന്നിധാനത്തും പരിസരത്തും തുടരുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .
ഇനിയും ഇതുപോലെ പ്രാദേശിക നേതാക്കളുടെ മറവില്‍ ഇത്തരത്തിലുള്ള സംഘ്പരിവാര്‍ നുഴഞ്ഞുകയറ്റം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സംഘടനയുടെ ലേബലില്ലാതെ ആളെ കൂട്ടി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുടെ പേരും വിവരങ്ങളും കൈമാറി. ഇതിനു പുറമെ, ചിലരുടെ ഫോൺ സംഭാഷണവും വാട്സാപ് സന്ദേശങ്ങളും പൊലീസ് നിരീക്ഷിച്ചിരുന്നു. എന്നാൽ നിലയ്ക്കലും സന്നിധാനത്തും തുടക്കത്തിൽ ആവശ്യത്തിനു പൊലീസിനെ വിന്യസിക്കുന്നതിൽ ഉന്നതരുടെ കണക്കുകൂട്ടൽ പിഴച്ചു.
നവംബര്‍ 15 മുതല്‍ നാലു ഘട്ടങ്ങളിലായി 5200 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തുമായി വിന്യസിപ്പിച്ചിട്ടുള്ളത്. ദക്ഷിണമേഖല എഡിജിപി അനില്‍ കാന്തിനാണ് സുരക്ഷാമേല്‍നോട്ടത്തിന്റെ ചുമതല. എന്നാല്‍ ഞായറാഴ്ച പ്രതിഷേധം നടക്കുമ്പോള്‍ എഡിജിപി ശബരിമലയില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അനില്‍കാന്തിനോട് വിശദീകരണം തേടിയിട്ടുണ്ട്.
പൊലീസിനെ കബളിപ്പിച്ച് സന്നിധാനത്ത് പ്രതിഷേധം നടത്തിയ എട്ടുപേരെ തിരിച്ചറിഞ്ഞിരുന്നെന്നും ഇവരെ കണ്ടെത്തിയപ്പോഴേക്കും വൈകിപ്പോയെന്നുമാണ് എഡിജിപിയുടെ വിശദീകരണം. പ്രതിഷേധക്കാരില്‍ ചിലര്‍ പൊലീസിന്റെ സുരക്ഷാസന്നാഹങ്ങളെ വെട്ടിച്ച് കാനന പാതയിലൂടെ സന്നിധാനത്ത് എത്തിയതാണെന്നും എഡിജിപി പറഞ്ഞു.
അതേസമയം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശബരിമലയില്‍ സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള സംഘ്പരിവാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha






















