എസ്.പി യതീഷ് ചന്ദ്രയെ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്ന ജോലിക്ക് നിയോഗിക്കരുതെന്ന് ആറ് മാസങ്ങൾക്ക് മുമ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പാസാക്കിയ ഉത്തരവ് സർക്കാർ അവഗണിച്ചു

നിലയ്ക്കലിൽ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയെ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്ന ജോലിക്ക് നിയോഗിക്കരുതെന്ന് ആറ് മാസങ്ങൾക്ക് മുമ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പാസാക്കിയ ഉത്തരവ് സർക്കാർ അവഗണിച്ചു.
വല്ലാർപ്പാടം എൽ എൻ. ജി, ടെർമിനൽ സമരത്തിൽ എറണാകുളം റൂറൽ എസ്.പിയായിരുന്ന യതീഷ്ചന്ദ്ര നൂറ് കണക്കിന് സാധാരണക്കാരെയും കുട്ടികളെയും തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് അന്നത്തെ കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ പി മോഹനദാസ് ഇത്തരത്തിലൊരു ഉത്തരവ് പാസാക്കിയത്.
യതീഷ് ചന്ദ്രക്കെതിരായ കേസ് ഇപ്പോഴും തുടരുകയാണ്. എടുത്തു ചാട്ടത്തിനും പക്വതയില്ലായ്മക്കും പേരു കേട്ട യതീഷ് ചന്ദ്രക്ക് ജനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് അന്ന് കമ്മീഷൻ കണ്ടെത്തിയത്.
കമ്മീഷൻ എറണാകുളത്ത് നടത്തിയ സിറ്റിംഗുകളിൽ യതീഷ് ചന്ദ്ര ഹാജരായിരുന്നു. സിറ്റിംഗിൽ ഹാജരായ യതീഷ് ചന്ദ്രയെ നോക്കി ഈ മാമനാണ് ഞങ്ങളെ തല്ലിയതെന്ന ഒരു കുഞ്ഞിന്റെ മൊഴി സാമൂഹിക മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു പിള്ള മനസിൽ കള്ളമില്ലല്ലോ എന്ന് കമ്മീഷൻ യതീഷ് ചന്ദ്രയോട് ചോദിക്കുകയും ചെയ്തു യതീഷ് ചന്ദ്ര ആരോപണം നിഷേധിച്ചെങ്കിലും ഫലവത്തായില്ല.
യതീഷ് ചന്ദ്രക്കെതിരെ മുമ്പും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എറണാകുളം റൂറൽ എസ്പിയായിരിക്കെ സി പി എം നടത്തിയ ഹർത്താലിൽ പാർട്ടി ഓഫീസിൽ കയറി പ്രവർത്തകരെ മർദ്ദിച്ചയാളാണ് അദ്ദേഹം. സിപിഎം അധികാരത്തിലെത്തിയാൽ യതീഷ് ചന്ദ്രയെ നാടു കടത്തുമെന്ന് സി പി എം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നുമുണ്ടായില്ല. കൂത്തുപറമ്പിൽ വെടി വയ്പ് നടത്തിയ എം.വി. രാഘവന്റെ മകന് സി പി എം സീറ്റ് നൽകിയതു പോലെ യതീഷ് ചന്ദ്രയെ കെട്ടി എഴുന്നള്ളിച്ച് തൃശൂർ എസ്പിയാക്കി. അങ്കമാലിയിൽ പാർട്ടി ഓഫീസിൽ കിടന്നു അടികൊണ്ട പ്രവർത്തകർ ഇപ്പോഴും പിണറായി വിജയൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് നടക്കുന്നു.
യതീഷ്ചന്ദ്രയെ ശബരിമലയിലെത്തിച്ചത് ഡിജിപി ലോക് നാഥ് ബഹ്റയാണ്. അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് യതീഷ്. യതീഷിനെ ശബരിമലയിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ ചില ഉയർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം ചൂണ്ടി കാണിച്ചെങ്കിലും യതീഷിനെ തന്നെ അയക്കാൻ ബഹ്റ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ നിലയ്ക്കലിൽ ഒതുക്കാൻ ബഹ്റ തയ്യാറായെങ്കിലും പ്രതിസന്ധി ക്രീയാത്മകമായി നേരിടാൻ യതീഷിന് കഴിയുമെന്ന് ബഹ്റ കരുതി. ശബരിമലയിൽ യതീഷിനെ ഡ്യൂട്ടിക്ക് നിയോഗിച്ചു കൂടെന്നില്ല. യതീഷ് ചന്ദ്ര നിലയ്ക്കലിൽ ഇപ്പോൾ കാര്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു എന്നാണ് സർക്കാർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി ഉന്നത നേതാക്കളെ കൈകാര്യം ചെയ്‌തെന്ന രീതി ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കുന്നത്.
ശബരിമലയിലേക്ക് മലയാളികളില്ലാത്ത ഉദ്യോഗസ്ഥരെ ബഹ്റ നിയോഗിച്ചത് വിശ്വസ്തതക്ക് വേണ്ടിയാണ്. മലയാളികളായ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയർന്നത് കാരണമാണ് ഇത്തരമൊരു മാറ്റത്തിന് തയ്യാറായതെന്ന് ബഹ്റ വാദിക്കുന്നു. പ്രതീഷ് കുമാറിനെ പോലുള്ള ഉദ്യോഗസ്ഥരെ അഴിഞ്ഞാടാൻ അനുവദിച്ചതും ഇതു കൊണ്ടാണ്.
ഹിന്ദുക്കളെ ഒതുക്കുക എന്ന സർക്കാർ നയത്തിന് അനുസ്യതമായാണ് ബഹ്റയും അദ്ദേഹത്തിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥരും ചരിക്കുന്നതെന്നതെന്ന് ബി.ജെ.പി സംസഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള മലയാളിവാർത്തയോട് പറഞ്ഞു. ശശികല ടീച്ചറിനെ പോലൊരു നേതാവിനെ അധിക്ഷേപിക്കാൻ യതീഷ്ചന്ദ്രക്ക് ധൈര്യം ലഭിച്ചതും ഇതു കൊണ്ടാണ്. ശശികല ടീച്ചറെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കണമെന്ന വ്യക്തമായ സന്ദേശം യതീഷ് ചന്ദ്രക്ക് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു .
https://www.facebook.com/Malayalivartha






















