നാടിന്റെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനൊപ്പമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി; നാല് യു.ഡി.എഫ് നേതാക്കള്‍ ശബരിമലയിലേക്ക് പോയാല്‍ അവിടുത്തെ നിരോധനാജ്ഞ ലംഘിക്കാനാവില്ല...144 ലംഘിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍

നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നിലക്കയ്ക്കലില്‍ കുത്തിയിരിക്കൽ തുടരുകയാണ്. അതേസമയം സംഘര്‍ഷ മേഖലയില്‍ നടപ്പിലാക്കുന്നത് പോലെയുള്ള നിരോധനാജ്ഞയല്ല ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാലില്‍ കൂടുതല്‍ ആളുകള്‍ സംഘടിക്കരുതെന്ന നിര്‍ദ്ദേശമൊന്നും ശബരിമലയില്‍ നല്‍കാനാവില്ല. നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പോകുമെന്ന യു.ഡി.എഫ് നേതാക്കളുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അങ്ങനെയെങ്കില്‍ ശബരിമലയില്‍ ആര്‍ക്കും പോകാനാവില്ല. നാല് യു.ഡി.എഫ് നേതാക്കള്‍ ശബരിമലയിലേക്ക് പോയാല്‍ അവിടുത്തെ നിരോധനാജ്ഞ ലംഘിക്കാനാവില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനൊപ്പമാണ് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സമരം ഭക്തിയുടെ ഭാഗമല്ല. ശബരിമലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ശ്രമം. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും മാദ്ധ്യമ പ്രവര്‍ത്തകരെപ്പോലും ക്രൂരമായി ആക്രമിച്ചപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആചാര സംരക്ഷണം ആവശ്യപ്പെട്ടവര്‍തന്നെ അത് ലംഘിച്ചു. പ്രശ്നം ഉണ്ടാക്കാന്‍ എത്തിയവരെയാണ് പൊലീസ് തടഞ്ഞത്. പ്രതിഷേധങ്ങളിലും പ്രകോപനങ്ങളിലും പൊലീസ് പരമാവധി സംയമനം പാലിച്ചു. അറസ്റ്റ് ഉള്‍പ്പെടെ സന്നിധാനത്ത് നടന്നത് സ്വാഭാവികമായ നടപടിയാണ്. സമരത്തിന്റെ ഉദ്ദേശ്യം മനസിലായെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം പമ്ബയിലേക്ക് എല്ലാവരെയും കടത്തിവിടണമെന്ന് യിഡിഎഫ് നേതാക്കള്‍ പറഞ്ഞു. സന്നിധാനത്തേക്ക് മുഴുവന്‍ പ്രവര്‍ത്തകരെയും കടത്തി വിടണം എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. 144 ലംഘിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha






















