തങ്ങള്‍ക്ക് ഒരു അസൗകര്യവും ഇല്ലെന്ന് ശബരിമലയിൽ ദർശനത്തിനെത്തിയ ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ;കേട്ടഭാവം നടിക്കാതെ സ്‌കൂട്ടാകുന്ന കണ്ണന്താനത്തിന്റെ വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്ക്

തങ്ങള്‍ക്ക് യാതൊരുവിധ ഒരു അസൗകര്യവും ഇല്ലെന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന അയ്യപ്പ ഭക്തര്‍. ഇത് കേട്ടതും പതുക്കെ ഒന്നും അറിയാത്ത പോലെ നടന്നുനീങ്ങിയ കണ്ണന്താനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ധനമന്ത്രിയായ തോമസ് ഐസക്.കണ്ണന്താനത്തിന്റെ സന്ദർശനത്തിൽ ദർശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
ശബരിമലയിൽ പോലീസ് നിയന്ത്രണങ്ങളെ കുറിച്ചുള്ള പരാതികളും പമ്പയില്‍ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമില്ലെന്നും കേട്ടറിഞ്ഞതിനെ തുടർന്ന് സത്യാവസ്ഥയറിയാൻ നേരിട്ടെത്തിയതാണ് കേന്ദ്രമന്ത്രിയും മലയാളിയുമായ അൽഫോൺസ് കണ്ണന്താനം.
പമ്പയിലും, സന്നിധാനത്തും ഏറെ നേരം ചെലവിട്ട അദ്ദേഹം ഭക്തരോട് നേരിട്ട് സംവദിക്കുകയും, അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വൃത്തിഹീനമായ ശുചിമുറിയും, മാലിന്യം കുന്ന്കൂടിയ സ്ഥലങ്ങളും കണ്ട അദ്ദേഹം അതെല്ലാം എത്രയും പെട്ടെന്ന് മാറ്റണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.ഇന്നലെ പമ്പയില്‍ വെച്ച് മാധ്യമങ്ങളോടാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി കണ്ണന്താനം സംസാരിച്ചത്.
എന്നാൽ ,പമ്പയിൽ തമിഴ് സംഘത്തിനോട് കുശലാന്വേഷണം നടത്തുന്ന കേന്ദ്ര മന്ത്രിയുടെ ചോദ്യങ്ങൾക്ക് തങ്ങൾ സന്തോഷത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്നും, ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തിൽ തൃപ്തരാണെന്നുമുള്ള മറുപടിയാണ് കിട്ടിയത്. ഇത് കേട്ടു കഴിഞ്ഞതും അവിടെ നിന്നും കണ്ണന്താനം പെട്ടെന്ന് നടന്ന് നീങ്ങുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.മന്ത്രി ഇത് ശ്രദ്ധിക്കാതെ പോകുന്നതു കണ്ട കര്‍ണാടകയില്‍ നിന്നുള്ള ഭക്തന്‍ വിളിച്ചു പറയുന്നുണ്ട്, കുട്ടികളുമായി ഒരു അസൗകര്യവും പ്രശ്‌നവും ഇല്ലാതെ ഞങ്ങള്‍ ദര്‍ശനം നടത്തിയെന്ന്.
സന്നിധാനത്തെ പൊലീസ് സേവനങ്ങള്‍ മികച്ചതാണെന്ന് അയ്യപ്പ ഭക്തന്മാര്‍ പറഞ്ഞു. ‘കേരള പൊലീസ് മികച്ച രീതിയില്‍ ശബരിമലയെ നിയന്ത്രിക്കുന്നുണ്ട്. നല്ല സേവനമാണ് സന്നിധാനത്ത് പൊലീസ് നല്‍കുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പരിശോധനകള്‍ നടത്തുന്നതിലും മികച്ച സേവനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളത്. ഞാന്‍ പേടിയോടെയാണ് ശബരിമലയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്’- ചെന്നൈയില്‍ നിന്നും വന്ന അയ്യപ്പ ഭക്തന്‍ വിഡിയോയിൽ പറയുന്നു.
പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീർത്ഥാടകരിൽ നിന്ന് അൽഫോൺസ് കണ്ണന്താനത്തിന് ലഭിച്ചില്ലെന്നും എന്നാൽ ഇത് സർക്കാരിന് ലഭിച്ച ഏറ്റവും വലിയ സർട്ടിഫിക്കറ്റാണെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നു.
കണ്ണന്താനത്തിനെതിരെ തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
കണ്ണന്താനത്തിൻ്റെ ഒന്നാമൂഴം കേമമായിരുന്നു. ശബരിമലയിലെ പ്രാഥമിക സൗകര്യങ്ങളുടെ സ്ഥിതിയെങ്ങനെയെന്ന് തമിഴ്നാട്ടിൽ നിന്നു വന്ന ഭക്തരോടു ചോദിക്കുന്നതും അവരുടെ സംതൃപ്തി ബോധ്യപ്പെട്ട് ചോദ്യം തന്നെ അബദ്ധമായി എന്ന മട്ടിൽ ജാള്യം മറയ്ക്കാൻ പാടുപെട്ട് കണ്ണന്താനം നിഷ്ക്രമിക്കുന്നതുമായ ഒരു വീഡിയോ കണ്ടു. അത്തരം സീനുകൾ സൃഷ്ടിക്കാൻ ഇനിയും കേന്ദ്രമന്ത്രിമാരെ നമുക്കു സ്വാഗതം ചെയ്യാം. സംഘർഷത്തിനിടയിൽ മനസു തുറന്നു ചിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്!
തൻ്റെ വകുപ്പ് നൂറു കോടി രൂപ തന്നിട്ട് എന്തു ചെയ്തുവെന്ന കണ്ണന്താനത്തിന്റെ ചോദ്യവും അസലായി. നൂറു കോടി രൂപ തന്നിട്ടൊന്നുമില്ല. അനുവദിച്ചതേയുള്ളൂ. തന്നത് വെറും പത്തൊമ്പതു കോടി രൂപയാണ്. അതിന്റെ കാര്യം ദേവസ്വം മന്ത്രി വിശദമാക്കിയിട്ടുണ്ട്.
കേന്ദ്ര ടൂറിസം സഹമന്ത്രിയുടെ അറിവിലേയ്ക്കായി ഒരു കാര്യം കൂടി പറയാം. ഈ ഇരുപതു കോടി രൂപയല്ല കേരള സർക്കാർ ശബരിമലയ്ക്കു ചെലവാക്കിയത്. വാർഷികപദ്ധതിയുടെ ഭാഗമായി ഈ വർഷം അനുവദിച്ചത് 28 കോടി. പതിനൊന്നിനം പ്രവൃത്തികൾക്കു വേണ്ടിയാണ് ഈ തുക. അതു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ, പ്രളയത്തിൽ കേടുപാടു പറ്റിയ ശബരിമല റോഡുകൾ മുഴുവൻ പുനരുദ്ധരിക്കുന്നതിന് സീസൺ തുടങ്ങുന്നതിനു മുമ്പ് അനുവദിച്ച 200 കോടി.
അതിനു പുറമെയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ച 150 കോടി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പമ്പയിൽ 45 കോടി രൂപയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റാണ്. നിലയ്ക്കലിലെ സൗകര്യങ്ങൾക്കു വേണ്ടിയുള്ള 35 കോടി രൂപയുണ്ട്. എരുമേലി, റാന്നി, ചെങ്ങന്നൂർ തുടങ്ങിയ ഇടത്താവളങ്ങളുടെ വികസനത്തിന് 50 കോടി രൂപ. അങ്ങനെ ശബരിമലയിലെ വികസനപ്രവർത്തനങ്ങൾക്ക് സമഗ്രമായ ഒരു പദ്ധതിയുമായാണ് കേരള സർക്കാർ മുന്നോട്ടു പോകുന്നത്.
ശബരിമലയിൽ വേണ്ടത്ര സൗകര്യങ്ങളില്ല എന്നു വിമർശിക്കുന്ന യുഡിഎഫ്, ബിജെപി നേതാക്കൾ പ്രളയകാലം മറന്നുപോയി എന്നു തോന്നുന്നു. പമ്പ വഴിമാറി ഒഴുകിയതും ശബരിമലയിലുണ്ടായ നാശനഷ്ടങ്ങളും ഇത്ര പെട്ടെന്ന് മറക്കുന്നതെങ്ങനെ? ഈ കെടുതികൾ മറികടന്ന് തീർത്ഥാടനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കീഴ്വഴക്കങ്ങൾ മാറ്റിവെച്ച് ടാറ്റാ കൺസൾട്ടൻസി സർവീസസിന് മൊത്തം പണിയും ചെയ്യാൻ കരാർ കൊടുക്കുകയാണ് സർക്കാർ ചെയ്തത്. ഈയൊരു സമീപനം തുടർന്നും സ്വീകരിച്ച് പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ ശബരിമലയിൽ ചെയ്യാവുന്ന നിർമ്മാണ പ്രവൃത്തികൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഗ്രീൻ ട്രിബ്യൂണൽ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത മാസ്റ്റർപ്ലാനിൽ ഒതുങ്ങി നിന്നേ പറ്റൂ. കൂടുതൽ വനഭൂമി അനുവദിക്കില്ല എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിമിതിയ്ക്കുള്ളിൽ നിന്ന് പ്രളയാനന്തര പുനരുദ്ധാരണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നടത്തിയത്.
അതുകൊണ്ടാണ് അൽഫോൺസ് കണ്ണന്താനം പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീർത്ഥാടകരിൽ നിന്ന് ഉണ്ടാകാത്തത്. നിറചിരിയോടെ അവർ പ്രകടിപ്പിച്ച സംതൃപ്തിയാണ് ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തിൽ സർക്കാരിനു ലഭിച്ച ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.
അതേസമയം, ശബരിമല സന്നിധാനത്തുനിന്ന് ഞായറാഴ്ച രാത്രി അറസ്റ്റു ചെയ്ത 70 പേരില്‍ 69 പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാളെ ജയിലിലേക്കു മാറ്റിയിട്ടില്ല. പൂജപ്പുരയിലേയ്ക്ക് മാറ്റിയവരുടെ ജാമ്യാപേക്ഷ 21ന് പരിഗണിക്കും. 69 പേരെ ജയിലേയ്ക്ക് എത്തിക്കുന്നതറിഞ്ഞ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടം ജയിലിന്റെ പ്രധാന കവാടത്തില്‍ പ്രതിഷേധിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അയ്യപ്പചിത്രവുമായി നാമജപം നടത്തി. ജയില്‍ കവാടത്തിനു മുന്നില്‍വെച്ച് പുഷ്പവൃഷ്ടി നടത്തിയാണ് പൊലീസ് വാഹനങ്ങളെ നാമജപക്കാര്‍ സ്വീകരിച്ചത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി വാഹനത്തിന് ആരതി ഉഴിഞ്ഞു.
അതേസമയം, സന്നിധാനത്തെത്തി നെയ്യഭിഷേകം നടത്തുന്നതുവരെ ജയിലില്‍ നിരാഹാരം തുടരുമെന്ന് റിമാന്‍ഡിലായ പ്രക്ഷോഭക്കാര്‍ പറഞ്ഞു. ഇരുമുടിക്കെട്ടുമായാണ് ഇവര്‍ ജയിലിലേക്കു പോയത്.
സന്നിധാനത്തുനിന്ന് മണിയാര്‍ കെ.എ.പി. ക്യാമ്പിലെത്തിച്ച ഇവരെ റാന്നിയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. കോടതി അവധിയായതിനാല്‍ പത്തനംതിട്ടയിലേക്കു മാറ്റി. തിങ്കളാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി വൈകീട്ട് നാലുമണിയോടെ വന്‍സുരക്ഷാ സാന്നിധ്യത്തില്‍ കോടതിയിലെത്തിച്ചു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിരോധനാജ്ഞ ലംഘിച്ചു, സംഘം ചേര്‍ന്ന് പ്രകടനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.
അറസ്റ്റിലായവര്‍ക്ക് പിന്തുണയറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കളായ പഴകുളം മധു, ബാബു ജോര്‍ജ്, വെട്ടൂര്‍ ജ്യോതി പ്രസാദ്, മോഹന്‍രാജ് എന്നിവര്‍ കോടതി പരിസരത്തെത്തിയിരുന്നു. എം.പി. ആന്റോ ആന്റണി മണിയാര്‍ പൊലീസ് ക്യാമ്പില്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha























