കോടതി ഉത്തരവിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ചില സാമൂഹികവിരുദ്ധ ശക്തികള്‍ ശ്രമിച്ചു; ശബരിമലയിൽ വത്സൻ തില്ലങ്കേരിയെ ക്രമസമാധാന ചുമതല ഏൽപ്പിക്കുകയും മെഗാഫോൺ നൽകിയതും പൊലീസിന്റെ വീഴ്ചയല്ല; സന്നിധാനത്ത് വത്സൻ തില്ലങ്കേരിയെ വിളിച്ചത് സ്ഥിതി ശാന്തമാക്കാൻ; മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമലയില്‍ ചിത്തിരആട്ടത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് കടന്നപ്പോൾ, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അനുയായികൾക്ക് നിർദ്ദേശം നൽകാനാണ് വത്സൻ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധക്കാരെ ശാന്തമാക്കാനും വത്സൽ തില്ലങ്കേരിയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ ആർ.എസ്.എസ് നേതാവിനെ ക്രമസമാധാന ചുമതല ഏൽപ്പിക്കുകയും മെഗാഫോൺ നൽകിയത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന് നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുകയായിരുന്നു.
ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ചിത്തിരആട്ടത്തിരുനാളിന് എത്തിയ 52 വയസ്സുകാരിയെ യുവതി എന്നാരോപിച്ച് സന്നിധാനത്ത് നടപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്നു പ്രതിഷേധിക്കുകയും അന്യായമായി തടഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞതിനും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനും സന്നിധാനം, പമ്ബ, നിലയ്ക്കല്‍ സ്‌റ്റേഷനുകളിലായി 58 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം കൂടി 320 പ്രതികളെ അറസ്റ്റു ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
കോടതി ഉത്തരവിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ചില സാമൂഹികവിരുദ്ധ ശക്തികള്‍ ശ്രമിച്ചു. പ്രതികളാക്കപ്പെട്ടവര്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ്. സംഘടനകള്‍ ശബരിമല വിഷയത്തില്‍ അണിനിരക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആചാര സംരക്ഷണമെന്ന വ്യാജേന ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും മുഖ്യമന്ത്രി അറിയിച്ചു..
https://www.facebook.com/Malayalivartha

























