വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികൾ ഒഴുകുന്നു. ദൃശ്യഭംഗിയും സാഹസികതയും ഒത്തുചേരുന്ന കാറ്റുകുന്ന് ട്രക്കിങ് സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് നൽകുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ശേഷം വയനാട്ടിലെ ഹൈഡൽ സാഹസിക ടൂറിസം പുത്തൻ ഉണർവിലാണ്.
സാഹസികത അനുഭവിച്ചറിയാൻ നിരവധി സഞ്ചാരികൾ കാറ്റുകുന്നിലെത്തുന്നുണ്ട്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ മീൻമുട്ടി കുറ്റിയംവയൽ പ്രദേശത്താണ് മനോഹരമായ ഈ വിനോദസഞ്ചാര കേന്ദ്രം. കാറ്റുകുന്നിലേക്ക് ഓരോ ദിവസവും ട്രക്കിങ്ങിന് നിശ്ചിത പേർക്ക് മാത്രമാണ് പ്രവേശനം.
800 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് എടുത്താൽ രാവിലെ എട്ടര മുതൽ കാറ്റുകുന്ന് മലനിരയിലേക്ക് ട്രക്കിങ് തുടങ്ങും. ഓരോ സംഘത്തിനൊപ്പവും വനംവകുപ്പിൻറെ ഗൈഡ് ഉണ്ടാകും. പ്ലാസ്റ്റിക് മുക്തമാണെന്നതാണ് കാറ്റുകുന്നിന്റെ മറ്റൊരു പ്രത്യേകത.
കുത്തനെയുള്ള കുന്നിൻ ചെരിവുകളിലൂടെ പുൽതകിടുകൾ താണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ആറുകിലോമീറ്റർ നടക്കണം. ഇവിടെ എത്തിയാൽ കോടമഞ്ഞിൻറെ തണുപ്പിൽ ആകാശംതൊടുന്ന മലനിരകളും. അപ്രതീക്ഷിതമായി കാണുന്ന ആനയും മാനും മലയണ്ണാനും പതിവ് വിരുന്നുകാരാണ്. പേരുപോലെ മനസിനെ തൊട്ടുപോകുന്ന ഇളംകാറ്റും ചുറ്റും പച്ചപ്പും മൂലം ഹരിതപമാണ് കാറ്റുകുന്ന്. അങ്ങ് ദൂരെ ചെറുദ്വീപുകളും ബാണാസുര സാഗർ ഡാമും നിറകാഴ്ച്ചയാണ്. ഏവരേയും ആകർഷിക്കുന്ന കാഴ്ചയാണിത്.
"
https://www.facebook.com/Malayalivartha



























