ഗൂഢാലോചന കേസില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്കു മാറ്റി

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് ഭക്തയെ തടഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്കു മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സുരേന്ദ്രനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന കേസില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ ഒന്നാംപ്രതിയുമായി സുരേന്ദ്രന്റെ സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.
എന്നാൽ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്നും സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും സുരേന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കേസ് പരിഗണിച്ച പത്തനംതിട്ട കോടതി വിധി പറയാനായി മറ്റന്നാളത്തേക്ക് മാറ്റുകയായിരുന്നു. ആദ്യ കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ രണ്ടാമത്തെ കേസിലെ പ്രൊഡക്ഷന്‍ വാറന്റ് ലഭിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. വാറന്റ് ഉണ്ടെന്ന അറിയിപ്പു ലഭിച്ചിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
അതേസമയം ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞ കേസിലും സുരേന്ദ്രനെ പൊലീസ് പ്രതിയാക്കി. ശബരിമല ദര്‍ശനത്തിനായി ഈ മാസം 16ന എത്തിയ, ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടയുകയായിരുന്നു. പുലര്‍ച്ചെ എത്തിയ തൃപ്തിയെ വിമാനത്താവളത്തില്‍നിന്നു പുറത്തുകടക്കാനാവാത്ത വിധം ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. ഉച്ചയ്ക്കു ശേഷമാണ് സുരേന്ദ്രന്‍ സംഭവസ്ഥലത്ത് എത്തിയത്. അതീവ സുരക്ഷാ മേഖലയില്‍ പ്രതിഷേധം നടത്തിയതിന് ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























