എന്‍ഡിഎ നല്‍കിയ വാക്ക് പാലിച്ചില്ല ; സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ പാര്‍ട്ടി എല്‍ഡിഎഫിലേക്ക്

സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ പാര്‍ട്ടി എല്‍ഡിഎഫിലേക്ക്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിട്ട ജാനു ഇന്നാണ് പുതിയ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, സഖ്യത്തില്‍ ചേരുന്ന സമയത്ത് എന്‍ഡിഎ നല്‍കിയ വാക്ക് പാലിക്കാത്തതിനാലാണ് സഖ്യം വിടുന്നതെന്നാണ് ജാനുവിന്റെ വാദം. ഇന്നു കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃസമ്മേളനത്തിലാണ് പുതിയ തീരുമാനം. ഇക്കാര്യം സംബന്ധിച്ച് എല്‍.ഡി.എഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ജാനു വ്യക്തമാക്കി.
ഇതേവരെയുള്ള ചർച്ചകൾ അനുകൂലമാണെന്നും എൻഡിഎയിലേക്ക് ഇനി തിരിച്ച് പോകില്ലെന്നും സികെ ജാനു അറിയിച്ചു. രണ്ടര വർഷം എൻഡിഎക്ക് ഒപ്പം എൻഡിഎക്ക് ഒപ്പം പ്രവർത്തിച്ചിട്ടും ജനാധിപത്യ രാഷ്ട്രീയ സഭയെ അവർ ഒരു വിധത്തിലും പരിഗണിച്ചില്ല. ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ അംഗത്വം നല്‍കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം ജാനുവിന് നല്‍കിയ വാക്ക്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജാനുവിന് നല്‍കിയ വാഗ്ദാനം ഒന്നും പാലിച്ചിട്ടില്ല.
യുഡിഎഫുമായി ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനമെന്നും സികെ ജാനു വ്യക്തമാക്കി. 2016 നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ മഹാസഭ എൻഡിഎ മുന്നണിയിലായിരുന്നു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ അവർ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി മന്ത്രി എകെ ബാലൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുമായി എൽഡിഎഫ് പ്രവേശം സംബന്ധിച്ച് സികെ ജാനു ചർച്ചകൾ നടത്തിയിരുന്നു. അനൗദ്യോഗിക ചർച്ചയെന്നാണ് നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഈ ചർച്ചകളിൽ നിന്ന് സികെ ജാനുവിന് അനുകൂല തീരുമാനം കിട്ടിയതായാണ് സൂചന. സിപിഎം നേതൃത്വവുമായാണ് സികെ ജാനു അടുത്ത ഘട്ടം ചർച്ചകൾ നടത്തുക.
https://www.facebook.com/Malayalivartha

























