എന്‍എസ്എസ് കൈവിടുന്നു... എത്ര അനുനയിപ്പിക്കാന്‍ നോക്കിയിട്ടും എന്‍എസ്എസ് വഴങ്ങുന്നില്ല; നവോത്ഥാനത്തിന് ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാരിന് കനത്ത തിരിച്ചടി; സര്‍ക്കാരിന്റെ പ്രത്യേക ദൂതന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി നേരിട്ടു വിളിച്ചിട്ടും മൈന്‍ഡ് ചെയ്തില്ല

എന്‍എസ്എസിനെ ലക്ഷ്യമിട്ട നവോത്ഥാനം സിപിഎമ്മിനെ തിരിഞ്ഞ് കുത്തുന്നു. ശബരിമലത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന കാലഘട്ടത്തില്‍ ശക്തമായി ഇടപെട്ട സമുദായങ്ങളുടെ നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചത് എന്‍.എസ്.എസിനെ ലക്ഷ്യമിട്ട്. അനുനയനീക്കം പാളിയെന്നു മാത്രമല്ല, ഇടതുസര്‍ക്കാരുമായി ഇനി ഒരുവിധത്തിലും സഹകരണത്തിനില്ലെന്ന സന്ദേശമാണ് എന്‍.എസ്.എസ്. തിരികെനല്‍കിയത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചതനുസരിച്ച് സര്‍ക്കാരിന്റെ പ്രത്യേക ദൂതന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തിയാണു യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചത്. പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടായിരുന്നു മറുപടി.
രണ്ടു പതിറ്റാണ്ടോളമായി ഇരുമുന്നണികളുമായും സമദൂരം പാലിക്കുന്ന എന്‍.എസ്.എസ്. അടുത്ത തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിക്കുമെന്നാണു വിവരം. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കായിരിക്കും പിന്തുണയെന്നു വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമദൂരം തുടരുന്നതിനിടയിലും ചില മണ്ഡലങ്ങളില്‍ അവര്‍ ഇടതുമുന്നണിക്ക് അനുകൂലമായ സമീപനമെടുത്തു. പിണറായി വിജയനെ അനുകൂലിക്കുന്ന ചില പരാമര്‍ശങ്ങളുമുണ്ടായി.
എന്നാല്‍ ശബരിമല കേസ് സജീവമായതോടെ ഇതു തകിടംമറിഞ്ഞു. സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ വാദത്തിനെതിരേ എന്‍.എസ്.എസ്. ശ്രദ്ധേയമായ വാദങ്ങള്‍ നടത്തി. പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച് കോടതിവിധി വന്നപ്പോള്‍ എതിരഭിപ്രായം ശക്തമായി തുറന്നുപറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസുമടക്കമുള്ളവര്‍ ചാഞ്ചാടി നില്‍ക്കുമ്പോഴായിരുന്നു ഇത്. എന്‍.എസ്.എസ്. തെരുവിലിറങ്ങിയതോടെ ഇവര്‍ക്കു പിന്നാലെ കൂടേണ്ടിവന്നു.
തുടര്‍ന്നാണ് എന്‍.എസ്.എസിനെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രിയടക്കം മന്ത്രിമാരും സി.പി.എം. നേതാക്കളും രംഗത്തുവന്നത്. ശബരിമലയിലെ നിരോധനാജ്ഞ, പോലീസ് ഇടപെടല്‍, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കം എന്നിവയിലെല്ലാം എതിരഭിപ്രായം പരസ്യമാക്കുന്നതില്‍ എന്‍.എസ്.എസ്. നേതൃത്വം ഒട്ടും വൈകിയില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ നിലപാട് കൂടുതല്‍ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് അമിതാവേശം ആണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. യുവതി പ്രവേശനം നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ വിചാരിച്ചാല്‍ അതിനു കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു തിടുക്കവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാ ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആചാരങ്ങള്‍ സംബ്‌നധിച്ച് ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളും പുരുഷരും തുല്യരാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടു തന്നെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുന്നത്. കേരളത്തില്‍ നടന്നിട്ടുള്ള പല പ്രക്ഷോഭങ്ങളും സ്ത്രീകള്‍ക്കു വേണ്ടിയായിരുന്നു. നിലവിലെ രീതികള്‍ മാറ്റുന്നതിന് എവിടെയെല്ലാം പ്രക്ഷോഭം നടന്നിട്ടുണ്ടോ അവിടെയെല്ലാം കടുത്ത എതിര്‍പ്പുണ്ടായിട്ടുണ്ടെങ്കിലും അവര്‍ തകര്‍ന്നു പോയില്ലെന്നും അവര്‍ ചരിത്രത്തിന്റെ ഭാഗമായതും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























