അങ്കം മുറുക്കി മുന്‍ ഡിജിപി... അവകാശപ്പെട്ട ഡിജിപി സ്ഥാനം കരുത്തനായ പിണറായി വിജയനില്‍ നിന്നും പിടിച്ചു വാങ്ങിയ സെന്‍കുമാര്‍ മറ്റൊരു അങ്കത്തിലേക്ക്; ഗവര്‍ണറാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ മറ്റൊരു നിയമ പോരാട്ടത്തിനൊരുങ്ങി സെന്‍കുമാര്‍

രാഷ്ട്രീയത്തിലെ ഇരട്ട ചങ്കനായ പിണറായി വിജയനും പോലീസിലെ ഇരട്ട ചങ്കനായ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറും നേര്‍ക്കുനേര്‍ പോരാട്ടത്തിന് കച്ച കെട്ടുകയാണ്. തന്റെ അവസരം തച്ചുടയ്ക്കുന്ന സര്‍ക്കാരിനെതിരെ ധീരമായി പോരാടാനുള്ള ശ്രമമാണ് സെന്‍കുമാര്‍ നടത്തുന്നത്. നിയമത്തിന്റെ വഴിയിലൂടെ പിണറായി സര്‍ക്കാരിനെ വരച്ച വരയില്‍ നിര്‍ത്തി മുട്ടുകുത്തിപ്പിച്ച ടി.പി സെന്‍കുട്ടിമാര്‍ വീണ്ടും സര്‍ക്കാരുമായി പോരിനിറങ്ങുന്നതായി സൂചന. ഇടതുപക്ഷ സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാറിനെ ഗവര്‍ണറാക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ കുരുക്കുമായി സംസ്ഥാന സര്‍ക്കാര്‍ സെന്‍കുമാറിനെതിരെ തിരിഞ്ഞത്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്നാല്‍ തന്നെ മനപ്പൂര്‍വം കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയാണ് എന്ന നിലപാടിലാണ് പിണറായി സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയിലേക്ക് പോകുന്നത്.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് ആരോപിക്കുകയാണ് സെന്‍കുമാര്‍. തനിക്കെതിരായ ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോള്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന പാപ്പരത്വമാണ് നടപടിയെന്ന് സെന്‍കുമാര്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇത് പരിഗണിച്ചപ്പോളാണ് നമ്പി നാരായണനെതിരായ കേസില്‍ സെന്‍കുമാറും തെറ്റായ ഇടപെടല്‍ നടത്തിയെന്ന് കാണിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അതേസമയം, സര്‍ക്കാര്‍ ആവശ്യപ്രകാരം നമ്പി നാരായണന്‍ കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഫയലുകള്‍ മടക്കി നല്‍കിയിരുന്നു. താന്‍ കുറ്റക്കാരനാണെങ്കില്‍ അന്നത്തെ നായനാര്‍ സര്‍ക്കാരും കുറ്റക്കാരനാകുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. സുപ്രീം കോടതി നമ്പിനാരായണനെ കുറ്റവിമുക്തനാക്കിയതിന് തുടര്‍ന്ന് ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ മുന്നില്‍ തന്നെയും കുറ്റക്കാരനാക്കാനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സെന്‍കുമാറിന്റെ ആരോപണം. തന്റെ പേരിലുള്ള എല്ലാ കേസുകളും തള്ളിയതിന്റെ പ്രതികാര നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നമ്പി നാരായണനെതിരായ കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാര്‍ നിയോഗിക്കപ്പെട്ടു എന്നതാണ് സത്യം. കോടതിയുടെ ഉത്തരവോടെ കേസില്‍ അന്വേഷണം തുടങ്ങിയെങ്കിലും സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം നിലച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് അനുമതി വാങ്ങിയത് സെന്‍കുമാറാണെന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ സി.ബി.ഐ അന്വേഷിച്ച കേസ് തിരികെ വാങ്ങി പുനരന്വേഷിച്ചത് സര്‍ക്കാര്‍ തീരുമാനമായിരുന്നുവെന്നാണ് സെന്‍കുമാര്‍ പറയുന്നത്. നായനാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് പ്രകാരമാണ് താന്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ചതെന്നും ഇടതു സര്‍ക്കാരിന്റെ ഉത്തരവ് അംഗീകരിച്ചത് കുറ്റമാണോയെന്നും സെന്‍കുമാര്‍ ചോദിക്കുന്നു.
ഉദ്യോഗസ്ഥനെന്ന നിലയില്‍ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കുകയാണ് ചെയ്തത്. തന്റെ പേരില്‍ മുമ്പ് ചുമത്തിയ കള്ളക്കേസുകള്‍ പോലെ ഇതിനെയും നേരിടും. ഇപ്പോഴത്തെ കേസുകള്‍ക്കായി ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഫണ്ടാണോ എന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരേ സെന്‍കുമാര്‍ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയാണ് ഇടതുസര്‍ക്കാരിനെ മുട്ടുകുത്തിച്ചത്. സെന്‍കുമാര്‍ വ്യാജരേഖയുണ്ടാക്കി നിയമനം നേടിയെന്ന അപ്പീല്‍ ഹര്‍ജിയാകട്ടെ സുപ്രീം കോടതി പരിഗണിക്കുകപോലും ചെയ്യാതെ തള്ളി. സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ഫയല്‍ ഇതുവരെ സംസ്ഥാനസര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടില്ല.
ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തിലെത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അന്നു ഷായെ സന്ദര്‍ശിച്ച പ്രമുഖരില്‍ പലരും ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സെന്‍കുമാര്‍ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ശബരിമല വിവാദം മുന്‍നിര്‍ത്തി, വിവിധ മേഖലകളില്‍ നിന്നു കൂടുതല്‍ പ്രമുഖരെയും മറ്റു പാര്‍ട്ടി അണികളെയും ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ ജി. രാമന്‍ നായര്‍, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജനതാദള്‍ (എസ്) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവര്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം ബി.ജെ.പി. മുഖപത്രമായ ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തതോടെയാണു സെന്‍കുമാറിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
ശബരിമലയിലെ പോലീസ് നടപടികളെ സെന്‍കുമാര്‍ നിശിതമായി വിമര്‍ശിച്ചത് ആര്‍.എസ്.എസ് ബന്ധമുള്ള ചാനലിലൂടെയായിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതു തെറ്റാണെന്നും തന്ത്രിയുടെ ചുമതല പോലീസ് ഏറ്റെടുക്കുകയാണെന്നുമാണ് അദ്ദേഹം ആരോപിച്ചത്. ശബരിമലയെക്കുറിച്ചു വ്യക്തമായ ധാരണയുള്ള നിരവധി ഉദ്യോഗസ്ഥര്‍ പോലീസിലുണ്ടെന്നും അവരെ തനിക്കറിയാമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.പോലീസില്‍ താക്കോല്‍സ്ഥാനത്തുള്ള ഒട്ടേറെ ഐ.പി.എസുകാര്‍ സെന്‍കുമാറിന്റെ അടുപ്പക്കാരാണ്. സെന്‍കുമാറിനെ കേരളത്തില്‍തന്നെ ഗവര്‍ണറാക്കണമെന്നു ബി.ജെ.പിയിലെ ചില നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഗവര്‍ണറാക്കുന്നയാള്‍ക്ക് അതേ സംസ്ഥാനത്തു തന്നെ നിയമനം നല്‍കുന്ന കീഴ്‌വഴക്കമില്ല. അങ്ങനെ ചെയ്യരുതെന്നു ഭരണഘടനയില്‍ പറയുന്നുമില്ല. ഇതാണ് സംസ്ഥാന സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha


























