ശബരിമല യുവതീപ്രവേശത്തിന് എതിരായി ബിജെപിയുടെ നിരാഹാരസമരം ഇന്നു സെക്രട്ടേറിയറ്റിന് മുൻപിൽ; സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും

ശബരിമല യുവതീപ്രവേശത്തിന് എതിരായി ബിജെപിയുടെ നിരാഹാരസമരം ഇന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിക്കും. രാവിലെ 10നു സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി ഉദ്ഘാടനം ചെയ്യും. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഭക്തര്‍ക്കു സൗകര്യങ്ങളൊരുക്കുക, സമരം ചെയ്തവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം ആരോപിച്ചിരുന്നു. ഗവര്‍ണര്‍ പി സദാശിവത്തെ സംഘം ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടികജാതി മോര്‍ട്ട് ദേശീയ പ്രസിഡന്‍റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. അതേസമയം ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എംപിമാരുടെ നാലംഗ സംഘം കേരളത്തിലുണ്ട്. ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രനെയും സംഘം സന്ദര്‍ശിക്കും. എംപിമാരുടെ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രനിലപാട്.
ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതി തിങ്കളാഴ്ച ശബരിമലയിലെത്തുന്നുണ്ട്. നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ടോടെ സന്നിധാനത്ത് എത്തി ക്രമീകരണങ്ങള്‍ വിലയിരുത്തും. മേല്‍നോട്ട സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
https://www.facebook.com/Malayalivartha


























