ഹൈക്കോടതിയുടെ നിരീക്ഷണ സമിതി ഇന്ന് ശബരിമലയിൽ; നിലയ്ക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കും; പോലീസ് നിയന്ത്രങ്ങളിൽ ഇടപെടില്ല

ശബരിമല വിഷയത്തിൽ പൂർണ നിയന്ത്രണത്തിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദർശിക്കും. ഉച്ചയോടെ നിലയ്ക്കലിലും പമ്പയിലുമുള്ള അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പരിശോധന നടത്തിയ ശേഷം രാത്രിയിൽ സന്നിധാനത്ത് തങ്ങും. ശേഷം നാളെ സന്നിധാനത്ത് സന്ദർശനം നടത്തും.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ നിലയ്ക്കലിൽ എത്തുന്ന സംഘം ആദ്യം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ഭക്ഷണം ലഭിക്കാനുള്ള സൗകര്യമുണ്ടോ എന്ന് സമിതി വിലയിരുത്തും.
ദേവസ്വം ബോര്‍ഡിനു പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം എത്രത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും ഇന്നലെ ആദ്യ യോഗത്തിന് ശേഷം നിരീക്ഷണ സമിതി അറിയിച്ചിരുന്നു.
ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുയാണ് ആദ്യ പരിഗണനയെന്ന് സമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ സംഘം പമ്പയിൽ എത്തും.
തുടർന്ന് രാത്രിയോടെ സന്നിധാനത്തേക്ക് പോകും. സന്നിധാനത്തെ ക്രമീകരണങ്ങളെക്കുറിച്ച് നാളെയാണ് പരിശോധന നടത്തുക. ശബരിമല സന്ദർശനം പൂർത്തിയാക്കിയ ശേഷമേ ക്രമസമാധാന കാര്യങ്ങളിൽ ഇടപെടൂ എന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം , ശബരിമലയിലെ നിരോധനാജ്ഞയുള്‍പ്പെടെയുള്ള ഒരു പൊലീസ് നടപടികളിലും ഇടപെടില്ലെന്ന് സമിതിയംഗം റിട്ടയേഡ് ജസ്റ്റിസ് പി ആര്‍ രാമന്‍ വ്യക്തമാക്കിയിരുന്നു.ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി യിലെ മറ്റ് അംഗങ്ങള്‍.
എന്നാൽ , മേല്‍നോട്ട സമിതിയെ ഏല്‍പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. പ്രശ്‌നങ്ങളില്‍ ഉടനടി തീരുമാനമെടുക്കാന്‍ അധികാരമുള്ള സമിതി വരുന്നതോടെ ശബരിമലയില്‍ സര്‍ക്കാരിന്റെ ആധിപത്യം നഷ്‌ടമാകുമെന്ന സാഹചര്യത്തിലാണിത്.ഹൈക്കോടതിയുടേത് ഭരണഘടനാവിരുദ്ധ നടപടി എന്നാണ് സർക്കാരിന്‍റെ വാദം.
ഇതുസംബന്ധിച്ച ഹര്‍ജി ബുധനാഴ്ച നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെടും.
യുവതീപ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22-നു പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കെയാണു സര്‍ക്കാരും അവിടേക്കു പോകുന്നത്.
നിരീക്ഷണ സമിതിയെ നിയോഗിക്കുന്നതിനു മുമ്പ് സര്‍ക്കാരിനോട് ആലോചിച്ചില്ലെന്നു ചൂണ്ടിക്കാട്ടും. സുപ്രീം കോടതിവിധി നടപ്പാക്കുന്നതിനെപ്പറ്റി ഹൈക്കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമാകുന്നതുവരെ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ വ്യക്‌തത വരുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.
സുപ്രീം കോടതിയെ സമീപിക്കാനായി മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കോടതിയില്‍ സര്‍ക്കാരിന്റെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനുള്ള പരമാധികാരം ബോധ്യപ്പെടുത്തനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. സര്‍ക്കാരിന്റെയും കോടതിയുടെയും അധികാര വ്യത്യാസങ്ങളും സര്‍ക്കാര്‍ ഉന്നയിക്കും.
യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ എതിര്‍പ്പും സംഘര്‍ഷ സാഹചര്യവും സുപ്രീം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതിനുള്ള നടപടിക്കിടെയാണു ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. അതു പഠിച്ചതിനു ശേഷമാണ്‌ഇക്കാര്യങ്ങൾ കൂടി ഉന്നയിച്ചു സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























