സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങൂല; ഹിന്ദു പാർലമെന്‍റ് നേതാവ് സി.പി സുഗതനെ ജോയിന്‍റ് കൺവീനറാക്കി സംസ്ഥാന സർക്കാർ നടത്തുന്ന വനിതാ മതിലിനെതിരെ രൂക്ഷ പ്രതികരണവുമായി വി.ടി ബൽറാം എം.എൽ.എ

സാമുദായിക സംഘടനകളുമായി സഹകരിച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വനിതാ മതിലിനു വേണ്ടിയുള്ള നവോത്ഥാന മൂല്യസംരക്ഷണ സമിതിൽ ഹിന്ദു പാർലമെന്‍റ് നേതാവ് സി.പി സുഗതനെ ജോയിന്‍റ് കൺവീനറാക്കിയ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി വി.ടി ബൽറാം എം.എൽ.എ. പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടത്തിന് നാവ് പൊങ്ങൂലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലെഴുതി.
ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്ന് തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ടെന്നും വി.ടി ബൽറാം തുറന്നടിച്ചു.
ഹാദിയയുടെ അച്ഛന്‍റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു' എന്ന് സി.പി സുഗതൻ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൻ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.
ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നമ്മുടെയൊക്കെ ഫേസ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാൽ അതിന്റെ പേരിൽപ്പോലും നമ്മളെ ചോദ്യം ചെയ്ത് കൊത്തിപ്പറയ്ക്കാൻ ആർത്തലച്ച് വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാൽ അവരുടെയൊക്കെ ആൾദൈവമായ പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.
''ഹാദിയയെ തെരുവിൽ ഭോഗിക്കണം", "ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്", "ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ" എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























