എൻ എസ് എസിനു പിന്നാലെ പിന്മാറി കേരള ബ്രാഹ്മണ സഭയും; അവർണ സവർണ മുദ്രകുത്തി വേർതിരിവുണ്ടാക്കാൻ ഇല്ലെന്ന പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകി; ആചാരാനുഷ്ടാനങ്ങൾ ഇല്ലാതാക്കുന്നതിന് കൂട്ടു നിൽക്കില്ല
കേരള രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്ന ശക്തമായ സംഘടനകളിൽ ഒന്നായ കേരള ബ്രാഹ്മണ സഭ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണമെന്ന പേരിൽ രൂപീകരിച്ച രൂപീകരിച്ച വനിതാ മതിലിൽ നിന്ന് പിന്മാറി.ഇക്കാര്യത്തില്‍ സഭ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ ബ്രാഹ്മണസഭ പങ്കെടുത്തിരുന്നു. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ ഇല്ലതാക്കുന്നതിനു കൂട്ടു നിൽക്കില്ലെന്നും യുവതീ പ്രവേശനത്തിലടക്കം ഇതാണ് തങ്ങളുടെ നിലപാടെന്നും കേരള ബ്രാഹ്മണ സഭ പറഞ്ഞു . ഇക്കാര്യം മുഖ്യമന്ത്രി വിളിച്ച വനിതാ മതിൽ യോഗത്തിൽ വ്യക്തമാക്കിയതാണെന്നും സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ അറിയിച്ചു. വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് യോഗത്തിൽ കരിമ്പുഴ രാമൻ അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും മുഖ്യമന്ത്രി കണക്കിലെടുക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് യോഗത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്.കമ്മിറ്റിയിൽ സഭ സംസ്ഥാന പ്രസിഡന്റിന്റെ പേരുണ്ടെങ്കിലും തുടരാനാകില്ലെന്ന് അദ്ദേഹം വിശദമാക്കി.നേരത്തെ എൻ എസ് എസ് ഈ യോഗത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയിരുന്നു . ശബരിമല വിഷയത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന വനിതാമതിൽ നവോത്ഥാന സംഘടനകളെ ഏകോപിപ്പിച്ച് ജനുവരി 1 നാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. നവോത്ഥാന പാരാമ്ബര്യമുള്ള സംഘടനകളേയും നവോദ്ധാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.'കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുത്' എന്നാണ് വനിതാ മതില്‍ പരിപാടിയുടെ മുദ്രാവാക്യം. നവോദ്ധാന മൂല്യങ്ങള്‍ പിന്തുടരുന്ന സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്. എന്നാല്‍ ക്ഷേത്രാചാരങ്ങളും പാരമ്ബര്യങ്ങള്‍ക്കും ബദലായി വരുന്നതാണ് പരിപാടിയെന്ന സൂചന നല്‍കിയാണ് ബ്രാഹ്മണസഭ പരിപാടിയില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം വനിതാ മതിൽ സംഘാടക സമിതിയിൽ ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതനെ ഭാരവാഹിയാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനം ഉയർന്നുവന്നിരുന്നു . വനിതാ മതിൽ തീർക്കാനുള്ള സമിതിയിൽ ഒരു സ്ത്രീയെപ്പോലും ഉൾപ്പെടുത്താത്തതിനെതിരെ ഇടതു സഹയാത്രികരും രംഗത്തെത്തി.സാമൂഹിക, സമുദായ സംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണു സുഗതനെ സംഘാടകസമിതി ജോയിന്റ് കൺവീനറാക്കിയത്. ഹാദിയ കേസിൽ രൂക്ഷമായി പ്രതികരിച്ച സുഗതൻ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയത് ഓർമിപ്പിച്ച് ഇതോടെ പലരും രംഗത്തെത്തി. ശബരിമലയിൽ തുലാമാസ പൂജ നടക്കുമ്പോൾ യുവതീപ്രവേശം ചെറുക്കാൻ സുഗതനും സന്നിധാനത്ത് എത്തിയിരുന്നു. പിന്നീട് അറസ്റ്റിലായ രാഹുൽ ഈശ്വറിനൊപ്പമാണ് അവിടെ പ്രതിഷേധത്തിൽ പങ്കെടുത്തത്. സുഗതന്റെ ഫെയ്സ്ബുക് പോസ്റ്റുകൾ സ്ത്രീവിരുദ്ധമാണെന്നും ആരോപണമുണ്ട്.സിപിഎം അനുകൂല നിലപാടു സ്വീകരിക്കുന്നവരെ സുഗതൻ വിമർശിക്കാറുണ്ട്. ശബരിമല ഉൾപ്പെടെ വിഷയങ്ങളിൽ ഹിന്ദു സംരക്ഷണത്തിനു വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടു സ്വീകരിക്കുന്നില്ലെന്നു ബിജെപി നേതാക്കളെ കുറ്റപ്പെടുത്തിയും കുറിപ്പുകളിട്ടു. അയോധ്യയിൽ കർസേവയ്ക്കു പോയിട്ടുള്ള സുഗതൻ ഇനിയും രാമക്ഷേത്രം നിർമിക്കാത്തതിൽ നിരാശയും പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.വനിതാ മതിൽ തീർക്കാൻ രൂപീകരിച്ച സമിതിയിൽ സ്ത്രീകളെ പങ്കെടുപ്പിക്കാത്തതിനെതിരായ ഒരു ഫെയ്സ്ബുക് പോസ്റ്റിനു താഴെ ‘ഗേ ക്ലബ്’ എന്നാണു സിപിഎം സഹയാത്രികയും മലയാളം മിഷൻ ഡയറക്ടറുമായ സുജ സൂസൻ ജോർജ് പ്രതികരിച്ചത്.