വനിതാ മതില്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്... കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഗൂഢശ്രമത്തിലാണ് ചില ശക്തികള്‍; വനിതാ മതിലിലൂടെ ഒരുങ്ങുന്നത് ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമാണെന്ന് മന്ത്രി എ. കെ. ബാലന്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിനാണ് കാസര്‍കോട്മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കുന്നത്. അതേസമയം ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമാണ് ജനുവരി ഒന്നിലെ വനിതാ മതിലിലൂടെ ഒരുങ്ങുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ, നിയമ, സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു.
നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതില്‍ ഒരുങ്ങുമ്പോള്‍ ചിലര്‍ക്ക് കുറച്ച് വിഷമം ഉണ്ടാവും. ഇതിന്റെ പ്രാധാന്യം ഇടിച്ചു താഴ്ത്താനും വിജയിക്കില്ലെന്ന് പ്രചരിപ്പിക്കാനും പലരും ശ്രമിക്കുന്നുണ്ട്. 50 ലക്ഷം വനിതകളെ മതിലില്‍ പങ്കാളികളാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട വലിയൊരു വിഭാഗം ഇതിനെ പിന്തുണയ്ക്കും.
വനിതാ മതില്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്. തുല്യനീതി സംരക്ഷിക്കാന്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണം. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഗൂഢശ്രമത്തിലാണ് ചില ശക്തികള്‍. ഭരണഘടന കത്തിക്കുകയെന്നതാണ് അവരുടെ മുദ്രാവാക്യം. ഭരണഘടനയുടെ ആമുഖത്തിലെ ഒന്നിനോടും അവര്‍ക്ക് ആഭിമുഖ്യമില്ല. മതനിരപേക്ഷത അവര്‍ക്ക് അന്യമാണെന്ന് മന്ത്രി പറഞ്ഞു. കെ. സോമപ്രസാദ് എം. പി അധ്യക്ഷത വഹിച്ചു. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍, വനിതാ സെക്രട്ടേറിയറ്റ് കണ്‍വീനര്‍ അഡ്വ. കെ. ശാന്തകുമാരി, സമിതിയിലെ മറ്റു നേതാക്കളായ ബി. രാഘവന്‍, അഡ്വ. പി. ആര്‍. ദേവദാസ്, ആര്യവിള അജിത്ത്, എസ്. അജയകുമാര്‍, എ. സി. ബിനുകുമാര്‍, അഡ്വ. കലേഷ്, സി. പി. സുഗതന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അതേസമയം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുളള ചില ശക്തികളുടെ നീക്കം ഉത്കണ്ഠയുളവാക്കുന്നതാെണന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ഉണ്ട് എന്ന പ്രശ്നം ഗൗരവമായി പരിഗണിച്ച് മുന്നോട്ട് നീങ്ങണം. സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാകില്ല. അതുകൊണ്ടാണ് സ്ത്രീകളെ അണിനിരത്തി ജനുവരി ഒന്നിന് പരിപാടി സംഘടിപ്പിക്കുന്നത്.
നവോത്ഥാന പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുളള ഉത്തരവാദിത്വമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കള്‍ ഏറ്റെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം ഉറപ്പുനല്‍കുന്ന സ്ത്രീ-പുരുഷ സമത്വം നിഷേധിക്കാനുളള ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിനെ പിറകോട്ടു നയിക്കാനുളള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ബഹുജനപ്രസ്ഥാനം ഉയര്‍ന്നുവരണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോ പോലീസിനോ ഒരു പിടിവാശിയുമില്ല. തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷപൂജാ ദിവസവും ശബരിമലയില്‍ സ്ത്രീകളെപോലും ആക്രമിക്കുന്ന സാഹചര്യമുണ്ടായതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവന്നത്.
ഈ നിയന്ത്രണം ഫലപ്രദമായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞു. കുഴപ്പമുണ്ടാക്കുന്നവര്‍ മാറി നിന്നാല്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല..ജനുവരി ഒന്നിന്‍റെ വനിതാ മതില്‍ രാജ്യം ശ്രദ്ധിക്കുന്ന ഇടപെടലായി മാറ്റാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തെ ഇരുണ്ട കാലത്തേക്ക് ആര്‍ക്കും തള്ളിവിടാനാവില്ല എന്ന് പ്രഖ്യാപനമായിരിക്കും ജനുവരി ഒന്നിന് കേരളത്തില്‍ മുഴങ്ങുക. ജഗതി സഹകരണ ഭവനില്‍ ചേര്‍ന്ന യോഗത്തിലേക്ക് 190 സംഘടനാ പ്രതിനിധികളെയാണ് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നത്. അവരില്‍ 170 പേര്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























