എന്നെ രക്ഷിച്ചേ മതിയാകൂ!! ആ കേസ് എന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ട; സി ഡി ഹാജരാക്കാന്‍ കോടതി... ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയില്‍ സുപ്രീം കോടതി വിധിയെ തുടർന്നുള്ള യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശബരിമല ക്ഷേത്രം അടച്ചിടാന്‍ വേണ്ടി രക്തം ചിന്താന്‍ രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്‌തെന്ന കേസില്‍ വാര്‍ത്താസമ്മേളനത്തിന്റെ സി ഡി ഹാജരാക്കാന്‍ കോടതിയുടെ നിർദ്ദേശം. അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വര്‍ ഹര്‍ജി നൽകിയത്.
ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തിൽ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 117, 153, 118 ഇ എന്നീ സെക്‌ഷനുകൾ പ്രകാരമാണ് കേസ്. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെയാണ് തങ്ങൾക്ക് പ്ലാൻ ബിയും സിയും ഉണ്ടായിരുന്നെന്നു രാഹുൽ വെളിപ്പെടുത്തിയത്. പരാമർശം വിവാദമായതോടെ നിലപാടിൽ നിന്ന് രാഹുൽ ഈശ്വർ പിൻമാറിയിരുന്നു. രക്തം വീഴ്ത്തി ശബരിമല നട അടയ്ക്കാൻ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്നും നട അടയ്ക്കാൻ രക്തം വീഴ്ത്താൻ തയാറായി നിന്നവരോട് അതിൽ നിന്ന് പിന്തിരിയണമെന്നാണ് അഭ്യർഥിച്ചതെന്നും രാഹുൽ ഈശ്വർ പിന്നീട് വിശദീകരിച്ചിരുന്നു.
ഇത്തരത്തിൽ പ്ലാൻ ബിയും പ്ലാൻ സിയും മറ്റും ഭക്തർക്ക് ഉണ്ടായിരുന്നെങ്കിലും അത് നിരുൽസാഹപ്പെടുത്തുന്ന നിലപാടാണ് താൻ സ്വീകരിച്ചത്. ഇത്തരക്കാരെ തടഞ്ഞുനിർത്താനാണ് ശ്രമിച്ചതെന്നും രാഹുൽ വ്യക്തമാക്കി. തന്നെ കള്ളക്കേസിൽ കുടുക്കി വീണ്ടും അറസ്റ്റു ചെയ്യാനാണു നീക്കമെന്നും രാഹുൽ ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊര അംശം മാത്രമാണ് പുറത്തു വന്നതെന്നും പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ രാഹുലെതിരെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും കടുത്ത വിമർശനമാണ് രാഹുലിന് നേരിടേണ്ടി വന്നത്.
എന്നാല്‍, തനിക്കെതിരായ പരാതിയിൽ അടിസ്ഥാനമില്ലെന്നും മനപ്പൂർവം ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് രാഹുൽ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി രാഹുൽ ഈശ്വർ നടത്തിയ വാർത്താ സമ്മേളനത്തിന്‍റെ സിഡി ഹാജരാക്കാൻ നിർദേശിച്ചിരുന്നു. സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേർ തയ്യാറായി നിന്നിരുന്നു എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നൽകിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാന കാര്യങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധവുമില്ലെന്ന് തന്ത്രികുടുംബം വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ അഭിപ്രായങ്ങളോടും നടപടികളോടും തങ്ങള്‍ക്ക് യോജിപ്പില്ലെന്നും തന്ത്രികുടുംബത്തില്‍ രാഹുലിന് പിന്‍തുടര്‍ച്ചാവകാശവുമില്ലെന്നും തന്ത്രികുടുംബം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണമെന്ന് രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തിരുന്നു. വിധിക്കെതിരെ ഭക്തരെല്ലാം തമിഴ് സഹോദരങ്ങള്‍ കാണിച്ചു തന്ന ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണമെന്നാണ് രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha

























