ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് സന്ദേശവുമായി കേരളത്തിന്റെ ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള യ്ക്ക് ഇന്ന് കൊടിയേറ്റം; ആർഭാടവും പൊലിമയുമില്ലാതെ 164 ചിത്രങ്ങൾ; ഉദ്ഘാടനചിത്രം 'എവരിബഡി നോസ്'

ദുരന്തം വിതച്ച ജീവിതങ്ങൾക്ക് കലയിലൂടെ അതിജീവന സന്ദേശം പകർന്ന് ഇരുപത്തി മൂന്നാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാടവും പൊലിമയും കുറവാണെങ്കിലും 164 ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഇത് കാണുവാനായി എണ്ണായിരത്തിലേറെ ചലച്ചിത്ര പ്രേമികളാണ് നഗരത്തിലെത്തുന്നത്. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇനി ഒരാഴ്ച സിനിമാക്കാലമാണ്.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും.
അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് മേയര്‍ വി.കെ പ്രശാന്തിന് നല്‍കി പ്രകാശിപ്പിക്കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം കെ മുരളീധരന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. പ്രളയ ദുരിതാശ്വാസത്തിനായി ഡെലിഗേറ്റ് പാസുകള്‍ക്ക് 2,000 രൂപയാണ് ഇത്തവണ ഈടാക്കുന്നത്
ശേഷം ഉദ്ഘാടന ചിത്രമായ 'എവരിബഡി നോസ്' പ്രദര്‍ശിപ്പിക്കും. അസ്ഗര്‍ ഫര്‍ഹാദിയാണ് ഈ ഇറാനിയന്‍ ചിത്രത്തിന്റെ സംവിധായകന്‍.
പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ദ ഹ്യുമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ് ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
മെല്‍ ഗിബ്‌സണിന്റെ അപ്പോകാലിപ്‌റ്റോ, ജയരാജിന്റെ വെള്ളപ്പൊക്കത്തില്‍, ഫിഷര്‍ സ്റ്റീവന്‍സിന്റെ ബിഫോര്‍ ദി ഫ്‌ളഡ്, മണ്ടേല: ലോങ്ങ് വാക്ക് ടു ഫ്രീഡം തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഹോപ്പ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. നഷ്ടബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിന്റെ സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം. ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മേളയിലുണ്ട്. ലോകസിനിമാ വിഭാഗത്തിലെ 92 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക.
അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ 'പോയ്‌സണസ് റോസസ്', ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ 'വിഡോ ഓഫ് സൈലന്‍സ്' എന്നിവയുള്‍പ്പടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ' എന്നീ മലയാളചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്, പെഴ്‌സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
'റിമെംബെറിങ് ദി മാസ്റ്റര്‍' വിഭാഗത്തില്‍ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖ മലയാള സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ആറ് ചിത്രങ്ങള്‍ ക്രോണിക്ലര്‍ ഓഫ് ഔര്‍ ടൈംസ് എന്ന വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മായാനദി, ബിലാത്തിക്കുഴല്‍, ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങിയ 12 ചിത്രങ്ങളാണ് 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് 12 തിയേറ്ററുകളിലായി 34 സിനിമകൾ പ്രദർശിപ്പിക്കും.
പുനർനിർമ്മാണം തീമായി സിഗ്‌നേച്ചർ ഫിലിം
മനോബലത്തിന്റെയും ഒരുമയുടെയും പിൻബലത്തിൽ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവാണ് മേളയുടെ സിഗ്‌നേച്ചർ ഫിലിം. പരസ്പരം കൈകൾ കോർത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനർനിർമ്മാണത്തിനായി കൈകോർക്കാം എന്ന ഓർമ്മപ്പെടുത്തലാണ് ചിത്രം. അരുൺ ശ്രീപാദം സംവിധാനം ചെയ്ത ഫിലിം സി. മെന്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്.
റിസർവേഷൻ എല്ലാ ദിവസവും
എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 11വരെ തൊട്ടടുത്ത ദിവസത്തെ സിനിമകൾ റിസർവ് ചെയ്യാം. https://registration.iffk.in/ൽ രജിസ്‌ട്രേഷനായി ഉപയോഗിച്ച മെയിൽ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌തോ, സി. ഡിറ്റ് പുറത്തിറക്കിയിട്ടുള്ള iffk 2018 എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ സീറ്റ് റിസർവ് ചെയ്യാം. ദിവസം 3 സിനിമകളാണ് പരമാവധി റിസർവ് ചെയ്യാനാവുക. ക്യൂ ഒഴിവാക്കുന്നതിനായി ഒഴിവുള്ള സീറ്റുകളുടെ കൂപ്പണുകൾ പ്രദർശനത്തിന് രണ്ടുമണിക്കൂർ മുൻപ് തിയേറ്ററുകളിലെ കൗണ്ടറുകളിൽ ലഭ്യമാകും. ഡിസംബര്‍ 13 വരെ നഗരങ്ങളിലെ പതിമൂന്ന് തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുക.
https://www.facebook.com/Malayalivartha

























