ഇനി കാര്യങ്ങൾ മാറിമറിയും... ഇത്രയും ദിവസം നിങ്ങളെന്നെ പിടിച്ചിട്ടു; വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണ് സർക്കാർ എന്റെ കാര്യത്തിൽ കാണിച്ചത്... ഹൈക്കോടതിയുടെ കര്‍ശന ഉപാധികളോടെയാണ് പുറത്തിറങ്ങുന്നതെങ്കിലും പൂർവ്വാധികം ശക്തിയോടെ ഇനി സുരേന്ദ്രൻ...

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 21 ദിവസത്തിന് ശേഷം സുരേന്ദ്രന് ഇതോടെ ജയില്‍ മോചിതനാകാന്‍ സാധിക്കകയാണ്.
അതേസമയം നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മാത്രമേ സുരേന്ദ്രൻ പുറത്തിറങ്ങാൻ സാധിക്കുകയുള്ളു. നാളെ രണ്ടാം ശനിയും മറ്റന്നാൾ ഞായറാഴ്ച്ച ആയതിനാലും തിങ്കളാഴ്ച്ച മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളു. അതേസമയം തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്. നേരത്തെ മറ്റു കേസുകളില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. ഇന്നലെ ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി ചോദിച്ചിരുന്നു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതേസമയം കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.
സുരേന്ദ്രന്‍റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ച് വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രനെന്നും. സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് സര്‍ക്കാര്‍ വാദിച്ചിരുന്നു.
അതേസമയം ചിത്തിര ആട്ട വിശേഷത്തിന് ഉണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഇതിന്‍റ ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷങ്ങളുടെ ഇടയില്‍ ഒരു തീര്‍ത്ഥാടകയുടെ ചുണ്ടിന് പരിക്കേറ്റു എന്നതൊഴിച്ചാല്‍ വധശ്രമക്കേസ് എടുക്കേണ്ട രീതിയിലുള്ള സംഘര്‍ഷം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചിരുന്നു. സുരേന്ദ്രന്‍റെ പേരില്‍ നിലവില്‍ നിരവധി കേസുകളുണ്ടെന്നും എട്ട് വാറന്‍റുകള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ഇങ്ങൻെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി തിരിച്ചു ചോദിച്ചിരുന്നു. ഇന്നലത്തെ വാദത്തിന് പിന്നാലെയാണ് സുരേന്ദ്രന് ഇന്ന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവെന്ന നിലയിലേക്ക് കെ. സുരേന്ദ്രന്‍ വളര്‍ന്നത് വളരെ പെട്ടന്നാണ്. ശബരിമല പ്രതിഷേധത്തിനിടെ ശരണം വിളിച്ച് ശബരിമലയിലേക്ക് കയറാന്‍ വന്ന സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്. സുരേന്ദ്രന്റെ അറസ്റ്റ് കേരളം സജീവമായി ചര്‍ച്ചചെയ്തതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്.
കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്തെത്തി. ആര്‍എസ്എസ് അനുകൂല നിലപാടിന്റെ കൂടി പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് മുരളീധരപക്ഷം നേതാക്കളുടെ നീക്കം.
കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ.സുരേന്ദ്രന്‍. എന്നാല്‍ അന്ന് ആര്‍എസ്എസ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സുരേന്ദ്രന്റെ സാധ്യതകള്‍ മങ്ങി. എന്നാല്‍ ഇപ്പോള്‍ ശബരിമല അവസരമാക്കണമെന്ന ദേശീയ അധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുരളീധരപക്ഷത്തിന്റെ നീക്കം.
അനഭിമതനായിരുന്ന സുരേന്ദ്രനോട് ശബരിമല വിഷയത്തിലെ ഇടപെടലോടെ ആര്‍എസ്എസിന്റെ സമീപനവും മാറിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്.
അമിത്ഷായെ നേരില്‍ കണ്ട് നേതാക്കള്‍ കേരളത്തിലെ സാഹചര്യം അറിയിക്കും. ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിച്ചെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന. ഈ വീഴ്ച്ച സുരേന്ദ്രന് അനുകൂലമാക്കുകയാണ് മുരളീധരപക്ഷത്തിന്റെ ലക്ഷ്യം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ നേതൃമാറ്റമുണ്ടാകുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കകളെ സുരേന്ദ്രന്റെ ഇപ്പോഴത്തെ പരിവേഷത്തിലൂടെ മറികടക്കാനാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
അതേ സമയം ശബരിമല വിഷയത്തില്‍ സുരേന്ദ്രന് കിട്ടുന്ന പ്രാധാന്യം ശ്രീധരന്‍ പിള്ളയേയും കൃഷ്ണദാസ് പക്ഷത്തേയും അലോസരപ്പെടുത്തുന്നുണ്ട്. ഇതിന് ബദലായാണ് കൃഷ്ണദാസ് പക്ഷക്കാരനായ എഎന്‍ രാധാകൃഷ്ണനെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരുത്തിയതെന്ന് സൂചനയുണ്ട്. ഉന്നയിച്ച ആവശ്യങ്ങളില്‍ 15വരെ തീരുമാനമുണ്ടായില്ലെകില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് നേതൃത്വം പറയുമ്പോഴും അടുത്തഘട്ടം എങ്ങനെ മുമ്പോ കൊണ്ടുപോകണമെന്നതില്‍ ധാരണയായിട്ടില്ല. അതേസമയം മുരളീധരപക്ഷം സമരത്തോട് സഹകരിക്കുന്നുമില്ല.
https://www.facebook.com/Malayalivartha

























