ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവെന്ന നിലയിലേക്ക്ബിജെപി നേതാവ് വളര്‍ന്നത് വളരെ പെട്ടെന്ന് ;തുലാമാസ പൂജ സമയത്ത് വൈകിയെത്തി നേതൃത്വം ഏറ്റെടുത്തു;ശബരിമലയിലെ ഉദിച്ചുയരുന്ന താരമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ മാറിയതിങ്ങനെ :-

ശബരിമലയിലെ മിന്നും താരമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവെന്ന നിലയിലേക്ക് കെ. സുരേന്ദ്രന്‍ വളര്‍ന്നത് വളരെ പെട്ടന്നാണ്. ശബരിമല സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ശരണം വിളിച്ച് ശബരിമലയിലേക്ക് കയറാൻ വന്ന സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് എസ് പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്.
പ്രതിഷേധത്തിനിടെ ശബരിമലയിൽ കയറാൻ ധൈര്യം കാണിച്ച ഏക നേതാവെന്ന നിലയിൽ വിശ്വാസികൾക്കിടയിൽ താര പരിവേഷമാണിപ്പോൾ. സുരേന്ദ്രന്റെ അറസ്റ്റ് കേരളം സജീവമായി ചര്‍ച്ചചെയ്തതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്.
കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്തെത്തി.കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ.സുരേന്ദ്രന്‍.കുബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയും ചെയ്തു. എന്നാൽ കേരളത്തിലെ ആർഎസ്എസ് എതിർത്തതോടെ ശ്രീധരൻപിള്ള അധ്യക്ഷനായി.
അനഭിമതനായിരുന്ന സുരേന്ദ്രനോട് ശബരിമല വിഷയത്തിലെ ഇടപെടലോടെ ആര്‍എസ്എസിന്റെ സമീപനവും മാറിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്.
യുവതീ പ്രവേശന വിഷയത്തിൽ ആദ്യം അനുകൂല നിലപാട് എടുത്ത സുരേന്ദ്രൻ, ശബരിമലയിൽ തുലമാസപൂജ സമയത്ത് നടന്ന പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നില്ല. നിലയ്ക്കലിലെ ലാത്തി ചാർജ് അടക്കം കളം മൂത്തതോടെ വലിയ ഒരു സാധ്യതയാണ് സുരേന്ദ്രൻ തിരിച്ചറിഞ്ഞത്. പൊലീസിന്റെ മുന്നിലൂടെ കൂളായി നടന്ന് പോയി രാജേഷും സുരേന്ദ്രനും ചേർന്ന് സന്നിധാനത്തിലെ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
ഈ സമയം ശ്രീധരൻ പിള്ള അടക്കം ബിജെപി നേതാക്കൾ പത്തനംതിട്ടയിൽ ധർണ നടത്തുകയായിരുന്നു. എഎൻ രാധാകൃഷ്ണനെപ്പോലുള്ളവർ നിലയ്ക്കൽ വരെ വന്ന് നിരോധനാജ്ഞ ലംഘിച്ച് ജാമ്യം നേടി മടങ്ങി.
തുലാമാസ പൂജ സമയത്ത് ആചാരലംഘനം തടഞ്ഞത് സുരേന്ദ്രന് ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണെന്ന് തന്ത്രി കണ്ഠരര് രാജീവര് പിന്നീട് പറഞ്ഞു. ഇതോടെ എൻഎസ്എസും സുരേന്ദ്രന് പിന്തുണയുമായി രംഗത്തു വന്നു. സുകുമാരൻ നായർ പരസ്യമായി സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ സുരേന്ദ്രനെ പൂട്ടാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടത്. മുൻപുള്ള കേസിലെ വാറണ്ട് കാണിച്ച് അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. അവിടെയും സുരേന്ദ്രൻ പണി പറ്റിച്ചു.
മുണ്ടക്കയം നാറാണംതോട് വഴി വനത്തിലൂടെ പുതിയ വഴി വെട്ടിത്തെളിച്ച് സന്നിധാനത്ത് എത്തി സുരേന്ദ്രൻ വീണ്ടും ഹീറോയായി. ഇതോടെ കാര്യങ്ങൾ പിടിവിട്ടു പോവുകയാണെന്ന് മറുപക്ഷത്തിന് മനസിലായി. അങ്ങനെയാണ് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരിയെ സന്നിധാനത്ത് എത്തിച്ചത്.
പൊലീസിന്റെ മൈക്ക് വാങ്ങി ഭക്തരെ അനുനയിപ്പിച്ച് തില്ലങ്കരി കുറേ സമയത്തേക്ക് എങ്കിലും ശ്രദ്ധ പിടിച്ചു പറ്റി. മണ്ഡലകാലത്തിന് നട തുറന്നപ്പോൾ സുരേന്ദ്രൻ എന്ത് ചെയ്യുമെന്നായിരുന്നു പൊലീസ് നിരീക്ഷിച്ചിരുന്നത്. പ്രശ്നമുണ്ടാക്കാൻ ഉറച്ചു തന്നെയാണ് ശനിയാഴ്ച വൈകിട്ട് സുരേന്ദ്രൻ നിലയ്ക്കലിൽ എത്തിയത്.
പൊലീസുമായി പിടിവലി ഉണ്ടാക്കി നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് റിമാൻഡിൽ പോകാൻ തയാറായിട്ട് തന്നെയാണ് സുരേന്ദ്രൻ എത്തിയത്. അങ്ങനെ സുരേന്ദ്രൻ ഒരുക്കിയ കെണിയിൽ പൊലീസും വീണു.എന്നാൽ,കെ.സുരേന്ദ്രൻ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.
അമ്മ മരിച്ച് ആറു മാസം പോലും തികയും മുമ്പാണ് കെ.സുരേന്ദ്രൻ ശബരിമലയിൽ വന്നതെന്നും ഇത് ആചാരലംഘനമാണ് എന്നുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരാമർശം നടത്തിയത് . എന്നാൽ മന്ത്രിയുടെ പരാമർശം അടിസ്ഥാനരഹിതമെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് മന്ത്രി സംസാരിക്കുന്നതെന്നും തെറ്റ് തിരുത്തി മാപ്പ് പറയാൻ മന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ്ശ്രീധരൻ പിള്ള സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു .
ശ്രീനാരായണധർമ്മത്തിൽ വിശ്വസിക്കുന്ന സമുദായക്കാരനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. മരണശേഷം കുടുംബാംഗങ്ങൾക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലോ. അത് അംഗീകരിച്ച് മാപ്പ് പറയാൻ മന്ത്രി തയ്യാറാകണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഇതുപോലെയൊരു കാര്യം പോലും അറിയാത്ത മന്ത്രിയുടെയും സർക്കാരിന്റെയും നീക്കം ശബരിമലയെ തകർക്കാനാണ് എന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.
ഇതിനുപുറമെ അയോധ്യ മാതൃകയിൽ ശബരിമല വിഷയം കൈകാര്യം ചെയ്ത സുരേന്ദ്രനെ കേന്ദ്രനേതൃത്വം ശ്രദ്ധിച്ചു തുടങ്ങി.ഏതായാലും ശബരിമലയിലെ വിവാദങ്ങൾ സുരേന്ദ്രന് വീര നേതാവിന്റെ പരിവേഷം നൽകുകയാണ്.
കോഴിക്കോട് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 10-03-1970 ഇൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്.
https://www.facebook.com/Malayalivartha

























