മോദിക്ക് ഇനി പാര്‍ട്ട ടൈം ജോലിയില്‍ പ്രവേശിക്കാം ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ അവസാനിച്ച സ്ഥതിക്ക് പ്രധാനമന്ത്രി എന്ന തന്റെ പാർട്ട് ടൈം ജോലി ചെയ്യാൻ നരേന്ദ്ര മോദി സമയം കണ്ടെത്തണമെന്ന് രാഹുൽ പരിഹസിച്ചു. ബുധനാഴ്ച തന്റെ ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരെയുള്ള രാഹുലിന്റെ പരാമർശം
തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിച്ച സ്ഥിതിക്ക് മോദി ഇനിയെങ്കിലും തന്റെ പാര്‍ട്ട് ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലിക്ക് സമയം കണ്ടെത്തണമെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ബുധനാഴ് മോദിയെ പരിഹസിച്ച് കൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ ഇത് ആഘോഷമാക്കിയിരിക്കുകയാണ്.
അധികാരത്തില്‍ എത്തി നാല് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ പത്രസമ്മേളനം നടത്താത്ത മോദിയുടെ നിലപാടിനെയും രാഹുല്‍ ഗാന്ധി പരിഹസിച്ചു. പ്രധാനമന്ത്രിയായി മോദി അധികാരത്തില്‍ ഏറിയിട്ട് 1,654 ദിവസങ്ങള്‍ കഴിഞ്ഞുവെന്നും എന്നിട്ട് എന്തുകൊണ്ടാണ് ഒരു പത്രസമ്മേളനം പോലും നടത്താതിരുന്നതെന്നും രാഹുല്‍ ചോദിച്ചു. ഒരു തവണയെങ്കിലും പത്രസമ്മേളനം നടത്താനുള്ള ധൈര്യം കാണിക്കണമെന്നും രാഹുല്‍ പറഞ്ഞു. ഹൈദരാബാദില്‍ വെച്ച് നടന്ന രാഹുലിന്റെ പത്രസമ്മേളനത്തിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ അദ്ദേഹം പങ്ക് വെച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് രസകരമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമിഫൈനല്‍ എന്ന നിലയ്ക്ക് 5 സംസ്ഥാനങ്ങളിലും വിജയം കോണ്‍ഗ്രസിനും ബിജെപിക്കും അനിവാര്യമാണ്. വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ അടക്കം നടത്തി നേതാക്കള്‍ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുകയാണ്. കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയും നെഹ്‌റു ഭരണവുമൊക്കെയാണ് മോദിയുടെ ആയുധം. എന്നാൽ മൃദു ഹിന്ദുത്വമാണ് രാഹുലിന്റെ ആയുധം.
അതുകൊണ്ട് തന്നെ മോദിയുടെ ഹിന്ദുത്വത്തെ രാജസ്ഥാനില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തിരിരുന്നു. മോദി ഏത് തരം ഹിന്ദുവാണ് എന്നാണ് രാഹുല്‍ ഗാന്ധി ചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുവാണെന്ന് പറയുന്നു. മോദിക്ക് ഹിന്ദുത്വത്തെ കുറിച്ച് എന്ത് അറിയാം. ഗീത എന്താണ് പറയുന്നത് എന്ന് മോദിക്ക് അറിയുമോ. എല്ലാവരിലും ജ്ഞാനമുണ്ട് എന്ന് പറയുന്നതാണ് ഗീത. ഹിന്ദുവെന്ന് പറയുന്ന നരേന്ദ്ര മോദിക്ക് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ എന്താണ് എന്ന് പോലും അറിയില്ലെന്ന് രാഹുല്‍ പരിഹസിച്ചു. ഹിന്ദുത്വത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ പോലും പാലിക്കാത്ത ആളാണ് രാജ്യത്തെ ഹിന്ദുത്വത്തിന്റെ വക്താവാണ് എന്ന് അവകാശപ്പെടുന്നത് എന്നും രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ കുറ്റപ്പെടുത്തി.
അതേസമയം പ്രധാനമന്ത്രിക്കതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി ആകെ കണ്‍ഫ്യൂഷനിലാണ് എന്നാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധി ഹിന്ദു വേഷങ്ങള്‍ മാറ്റിയണിഞ്ഞ് കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തോട് ആത്മാര്‍ത്ഥയുളള ആളല്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് രാഹുല്‍ ഹിന്ദുവാകുന്നത് എന്നും രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി.
തുടർന്ന് ഹിന്ദുത്വത്തെക്കുറിച്ച് രാഹുൽ തന്നെ പഠിപ്പിക്കാൻ നോക്കേണ്ടെന്ന് മോദി പറഞ്ഞു. നെഹ്റു കുടുംബത്തിന്‍റെ മുൻകാല ചെയ്തികൾ ഹിന്ദുക്കൾക്ക് ഏറെ മുറിവുണ്ടാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് രാഹുൽ വിശദീകരണം നൽകണം എന്നും മോദി പറഞ്ഞിരുന്നു. സോമനാഥ് ക്ഷേത്രം പുനർ നിർമിക്കുന്നതിൽ നിന്ന് സർദാർ വല്ലഭായ് പട്ടേലിനെ നെഹ്റു തടഞ്ഞിരുന്നു. ഇത് എന്തിനാണെന്ന് രാഹുൽ പറയണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി ശ്രീരാമൻ ജീവിച്ചിരുന്നതിന് തെളിവില്ലെന്ന് കോൺഗ്രസാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത് എന്ന കാര്യം മറക്കരുതെന്നും ഓർമിപ്പിച്ചു.
https://www.facebook.com/Malayalivartha

























