വെല്ലുവിളിച്ച് അമിത് ഷാ; പശ്ചിമ ബംഗാളിലെ രഥയാത്ര തടയാൻ ആർക്കുമാവില്ല; മമത ബാനർജി ശ്രമിക്കുന്നത് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാനാണെന്ന് അമിത് ഷാ

ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളിലെ ദുര്‍ഭരണം വെളിവാക്കപ്പെടും എന്ന് ഭയന്നാണ് മമത യാത്ര നിരോധിച്ചതെന്ന് അമിത് ഷാ ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബി ജെ പി മുന്നേറ്റം മമത ബാനര്‍ജിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ കുതിപ്പ് ഭയന്നാണ് അവര്‍ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ ആരോപിക്കുന്നു.
പശ്ചിമ ബംഗാളിലെ രഥയാത്ര തടയാൻ ആർക്കുമാവില്ലെന്നും, മമത ബാനർജി ശ്രമിക്കുന്നത് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാനാണെന്നും അമിത് ഷാ പറഞ്ഞു. “മമത ബാനർജി ബംഗാളിനെ കലുഷിതമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ നിശ്ചയിച്ച എല്ലാ യാത്രകളും ഞങ്ങൾ നടത്തിയിരിക്കും. ഒരാൾക്കും ഞങ്ങളെ തടയാനാവില്ല.” അമിത് ഷാ പറഞ്ഞു.
പശ്ചിമബംഗാളിൽ ബിജെപി അധ്യക്ഷൻ നടത്താനിരുന്ന രഥയാത്രയ്ക്ക് കൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. രഥയാത്ര, വര്‍ഗീയ ലഹളയ്ക്കിടയാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് വിഷയം പരിഗണിച്ചത്.
റാലി നടത്തുന്നതിന് നല്‍കിയ അപേക്ഷയില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി.
ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി കോടതിയെ സമീപിച്ചത്. അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്ക് പശ്ചിമ ബംഗാളിലെ കൂച്ച്ബഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രഥ യാത്ര നടന്നാല്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചു. സമാധാനപരമായി രഥ യാത്ര നടത്താമെന്ന ബിജെപിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല.
അതേസമയം, രഥയാത്രയില്‍ സംഘര്‍ഷം ഉണ്ടായാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് കോടതി ചോദിച്ചിരുന്നു. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നായിരുന്നു ബിജെപിക്കായി ഹാജരായ അനിന്ദ്യ മിത്രയുടെ മറുപടി.
മൂന്നു ഘട്ടങ്ങളിലായായിരുന്നു രഥയാത്ര നടത്താനിരുന്നത്. സംസ്ഥാനത്തെ 42 ലോക്‌സഭ മണ്ഡലങ്ങളിലൂടെയും ഇത് കടന്നുപോകും. ആദ്യ ഘട്ടം 7ന് കൂച്ച്ബഹാര്‍ ജില്ലയില്‍നിന്നും രണ്ടാം ഘട്ട യാത്ര 9ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നും മൂന്നാം ഘട്ടം ബിര്‍മും ജില്ലയില്‍ ഡിസംബര്‍ 14നും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൂടാതെ, രഥയാത്രയുടെ അവസാനം കോല്‍ക്കത്തയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. വിഷയത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വീണ്ടും വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha

























