കൃത്യ സമയത്ത് ക്ഷണിക്കാതെ സംസ്ഥാന സർക്കാർ തന്നെ അപമാനിച്ചു ! ; കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. അതേസമയം ചടങ്ങ് ബഹിഷ്കരിക്കുന്നത് പ്രതിഷേധ സൂചകമായാണെന്നും കണ്ണന്താനം പ്രതികരിച്ചു. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു കൃത്യ സമയത്തു ക്ഷണിക്കാതെ സംസ്ഥാന സർക്കാർ തന്നെ അപമാനിച്ചുവെന്ന് കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കണ്ണന്താനം കത്തയച്ചു.
സംസ്ഥാന സർക്കാർ ആദ്യം ക്ഷണിച്ചിരുന്നവരുടെ പേരിൽ കണ്ണന്താനത്തിന്റെ പേരില്ലായിരുന്നു. സമ്മർദ്ദത്തിന് വഴങ്ങിയുള്ള ക്ഷണം തനിക്ക് വേണ്ടെന്നും വിമാനത്താവളത്തിന്റെ പല ക്ലീയറൻസുകൾ വാങ്ങി തന്നത് താനും കൂടി മുൻകൈ എടുത്താണെന്ന് മറക്കരുതെന്നും കണ്ണന്താനം പറഞ്ഞു.
നേരത്തെ, വിമാനത്താവളത്തിന്റെ ഉദ്ഘാടനചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് തൊണ്ണൂറ് ശതമാനം പണിപൂർത്തിയാക്കിയതാണ്. അമിത്ഷാ വന്നിറങ്ങി ഉദ്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോൾ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്തിനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. യുഡിഎഫ് നേതാക്കൾചടങ്ങിൽനിന്ന് വിട്ടുനിൽക്കും, എന്നാലിത് ബഹിഷ്‌ക്കരണമല്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയൻ, വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ എന്നിവർ ചേർന്നാവും വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്. ഗോ എയർ ആഭ്യന്തര സർവീസ് നടത്തുന്ന 24ാമത്തെ വിമാനത്താവളമാവും കണ്ണൂർ. ബന്ധപ്പെട്ട അനുമതികൾ ലഭിച്ചശേഷം രാജ്യാന്തര സർവീസുകളും തുടങ്ങാനും ഗോ എയറിന് പദ്ധതിയുണ്ട്.
https://www.facebook.com/Malayalivartha

























