ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പ്രസ്താവനയിൽ ഞാനും ഭാര്യയും ഒപ്പിട്ടിട്ടില്ല; തങ്ങളുടെ പേര് ദുരുപയോഗം ചെയ്തവർ ആ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കൈലാസും, ചിത്രയും

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ പേര് ദുരുപയോഗം ചെയ്തവർ ആ നടപടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്തുത പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ തങ്ങൾ യോജിക്കുന്നില്ലെന്നും ഷാജി കൈലാസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ല.
വിശ്വസ്തതയോടെ
ഷാജി കൈലാസ്,
ചിത്ര ഷാജികൈലാസ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതേ പരാതിയുമായി എഴുത്തുകാരൻ വിആർ സുധീഷും രംഗത്തെത്തി. അത്തരമൊരു പ്രസ്താവനയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവനയിൽ പറയുന്നത് തന്റെ നിലപാടല്ലെന്നും ഈ പ്രചാരണം ദുരുദ്ദേശപരമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നും 52 കാരിയെ തടഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് നിരവധി എഴുത്തുകാരുടെ സംയുക്ത പ്രസ്താവന ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയത്.
പ്രസ്താവനയിൽ ഒപ്പിട്ടെന്ന് ബിജെപി മീഡിയ സെൽ അവകാശപ്പെട്ടവരുടെ പേരുകൾ ഇങ്ങനെ...
ഡോ.കെ.എസ് രാധാകൃഷ്ണന്‍, മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികനും ഭാരതിവിചാരകേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന്‍, സുരേഷ് ഗോപി എംപി, എസ് രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഷാജി കൈലാസ്, ശത്രുഘ്‌നന്‍, യു.കെ കുമാരന്‍ , തായാട്ട് ബാലന്‍, ആര്‍.കെ ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്‍, സജി നാരായണന്‍, ടി.പി സുധാകരന്‍,ചിത്ര ഷാജി (ആനി),കൊച്ചുപ്രേമന്‍ ,സോനാ നായര്‍ ,രാജസേനന്‍ ,തുളസിദാസ് ,ടി.എസ് സുരേഷ് ബാബു, പി.ആര്‍ നാഥന്‍ ,ഉള്ളൂര്‍ എം.പരമേശ്വരന്‍, ഡോ.എന്‍.ആര്‍ മധു, ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ,ആര്‍ട്ടിസ്റ്റ് നീലകണ്ഠന്‍ ,പി.ബാലകൃഷ്ണന്‍ ,രജനി സുരേഷ് ,യു.പി സന്തോഷ് ,മജീഷ്യന്‍ നന്ദന്‍ കടലുണ്ടി ,ആര്‍ട്ടിസ്റ്റ് വിനോദ് പട്ടിണിപ്പാറ ,വി.എം വിനു ,സജി നാരായണന്‍ ,എം.കെ രാമചന്ദ്രന്‍ ,വിജി തമ്പി ,ഉദയന്‍ അമ്പാടി ,മുന്‍ഷി ഹരീന്ദ്ര കുമാര്‍ ,ജി.സുരേഷ്‌കുമാര്‍ ,മേനകാ സുരേഷ് ,പ്രൊഫ.സി.ജി രാജഗോപാല്‍ ,ടി.എ രാജഗോപാല്‍ ,പറവൂര്‍ രമേശ് പൈ ,പി.ഐ ശങ്കര നാരായണന്‍ ,ഡോ. മണ്ണടി ഹരി ,കെ.വി തോമസ്.
അതേ സമയം തീർത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ ഇന്നലെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. ഇന്ന് പത്ത് മണിയോടെ സുരേന്ദ്രന് ജയിലില്‍ നിന്ന് പുറത്തിറങ്ങും.
ജയിൽ മോചിതനാകുന്ന സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. 20 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.ഇക്കാലയളവിൽ സുരേന്ദ്രന്‍റെ അറസറ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താൽ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.
അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.എൻ.രാധാകൃഷ്ണൻ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. എ.എന്‍ രാധാകൃഷ്ണനെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.രാധാകൃഷ്ണന് പകരം മറ്റൊരാള്‍ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha

























